ബിജെപിക്ക് വേണ്ടിയല്ല, പത്തനതിട്ടിയിലെ ഈ 'മോഡി' വോട്ട് തേടുന്നത് സിപിഎമ്മിന് വേണ്ടി
പത്തനംതിട്ട: രാഹുല്‍ ഗാന്ധിക്ക് പിന്നാലെ കേരള രാഷ്ട്രീയത്തില്‍ സജീവമാവുകയാണ് മോഡി. അതും തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി. ഞെട്ടണ്ട, ഈ മോഡി പ്രധാനമന്ത്രി നരേന്ദ്ര മോഡിയല്ല, ജിജോ മോഡിയാണ്. പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ മലയാലപ്പുഴ ഡിവിഷനില്‍ ഇടത് സ്ഥാനാര്‍ത്ഥിയായിട്ടാണ് ജിജോ മോഡി മത്സരിക്കുന്നത്. സിപിഎം കോന്നിതാഴം ലോക്കല്‍ കമ്മറ്റി സെക്രട്ടറി കൂടിയാണ് ജിജോ മോഡി. വീട്ടുപേരില്‍ നിന്നാണ് ജിജോയ്ക്ക് ഈ വ്യത്യസ്തമായ പേര് ലഭിച്ചത്.
പേരു വന്നത്
മോഡിയില്‍ എന്നാണ് ജിജോയുടെ വീട്ടു പേര്. സ്കൂളില്‍ ചേര്‍ത്തപ്പോഴാണ് ജിജോ മോഡി എന്ന പേര് നല്‍കിയത്. രാഷ്ട്രീയത്തിനപ്പുറമുള്ള വോട്ടുകള്‍ നേടാന്‍ ജിജോ മോഡിക്ക് കഴിയുമെന്നാണ് ഇടതുപക്ഷം അവകാശപ്പെടുന്നത്. ബിജെപിയില്‍ പോലും മോഡിക്ക് ശക്തമായ എതിരാളികള്‍ ഇല്ല. നരേന്ദ്ര മോഡി പ്രധാനമന്ത്രിയായതി ശേഷമാണ് തന്‍റെ പേര് ശ്രദ്ധിക്കപ്പെട്ടതെന്നും ജിജോ മോഡി പറയുന്നു.
ആശയപരമായി വിയോജിപ്പുണ്ടെങ്കിലും
ആശയപരമായി വലിയ വിയോജിപ്പുണ്ടെങ്കിലും പ്രധാനമന്ത്രിയുടെ പേരില്‍ അറിയുന്നതില്‍ സന്തോഷമുണ്ടെന്നും ജിജോ മോഡി പറയുന്നു. പേരിലെ സാമ്യം കൊണ്ട് തന്നെ പ്രധാനമന്ത്രിയുടെ വരെ ആളായി കണ്ടവര്‍ സെക്രട്ടറിയേറ്റില്‍ വരെയുണ്ടെന്നും ജിജോ മോഡി പറയുന്നു. പിഎമ്മിന്റെ ആളാണോ എന്ന് ചോദിക്കുന്നവരോട് അല്ല സിഎമ്മിന്റെയാ എന്ന് രസകരമായ മറുപടിയും നല്‍കുന്നു. ദൃശ്യമാധ്യമ മേഖലയില്‍ നേരത്തെ ക്യാമറാമാനായി പ്രവര്‍ത്തിച്ചിരുന്നു ജിജോ.
അനുഭവ സമ്പത്ത്
അട്ടച്ചാക്കൽ മോഡിയിൽ ജോർജ് മോഡിയുടെയും ഓമന ജോർജിന്റെയും മുത്ത മകനാണ് ജിജോ. കോളേജ് യൂണിയൻ ചെയർമാൻ, എസ്എഫ്ഐ ഏരിയ പ്രസിഡന്റ്,ഡിവൈഎഫ്ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി, മാധ്യമ പ്രവർത്തകൻ, പത്തനംതിട്ട പ്രസ് ക്ലബ് ഭരണ സമതിയംഗം, കോന്നി ഫിനാൻഷ്യൽ മാർക്കറ്റിങ് സൊസൈറ്റി ഭരണ സമതിഅംഗം എന്നീ നിലകളിൽ പ്രവർത്തിച്ച അനുഭവ സമ്പത്തും ജിജോയ്ക്കുണ്ട്.
കൈത്താങ്ങ്
ലോക് ഡൗണിൽ ജനങ്ങളെ സഹായിക്കാൻ അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎയുടെ കൈത്താങ്ങ് പദ്ധതിയുടെ പ്രധാന പ്രവര്‍ത്തകനായിരുന്നു ജിജോ മോഡി. ജനങ്ങള്‍ക്ക് സുപരിചിതനായതിനാല്‍ മികച്ച ഭൂരിപക്ഷത്തോടെ ജില്ലാ പഞ്ചായത്തിലേക്ക് വിജയിക്കാന്‍ കഴിയുമെന്നാണ് ജിജോ മോഡിയുടേയും പാര്‍ട്ടിയുടെ ആത്മവിശ്വാസം
Recommended Video
രണ്ട് തവണ ദിലീപിനെ ജയിലിലെത്തി കണ്ടു; ഒരു തവണ ഒപ്പം ഗണേഷ് കുമാര്‍; പ്രദീപ് കുമാറിന്‍റെ മൊഴി