പത്തനംതിട്ടയിൽ നടക്കുന്ന വിശ്വാസ മഹാസംഗമത്തിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്
പത്തനംതിട്ട : കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ള അഞ്ച് മേഖലാ ജാഥകളുടെ സമാപനത്തോടനുബന്ധിച്ച് പതിനഞ്ചിന് പത്തനംതിട്ടയിൽ നടക്കുന്ന മഹാ സംഗമത്തിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. പതിനാലിന് ഉച്ചക്ക് രണ്ടിന് കെ മുരളീധരൻ എംഎൽഎ നയിക്കുന്ന തെക്കൻ മേഖലാ ജാഥ ഏനാത്തും കൊടിക്കുന്നിൽ സുരേഷ് എം.പി നയിക്കുന്ന പടിഞ്ഞാറൻ മേഖലാ ജാഥ ജില്ലാ അതിർത്ഥിയായ മാന്തുകയിലും, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നയിക്കുന്ന മലയോര മേഖലാ ജാഥ ജില്ലാ അതിർത്ഥിയായ ഇടിഞ്ഞില്ലത്തും എത്തിച്ചേരും.
മന്ത്രി ജലീലിന് വഴി നീളെ ചീമുട്ടയേറും, കരിങ്കൊടിയും, ലീഗ് അണികളെ നിലക്ക് നിര്‍ത്തണമെന്ന് സിപിഎം
ഈ മൂന്ന് സ്ഥലങ്ങളിലും ജാഥകളെ സ്വീകരിക്കുവാൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സ്വാഗത സംഘങ്ങൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ നടത്തിവരുന്നു. കെ.സുധാകരനും ഷാനിമോൾ ഉസ്മാനും നയിക്കുന്ന ജാഥകളും പതിനഞ്ചിന് പത്തനംതിട്ടയിൽ എത്തിച്ചേരും. അഞ്ച് ജാഥകളും ജില്ലാ സ്റ്റേഡിയത്തിൽ സംഗമിച്ച് വിശ്വാസ മഹാസംഗമം നടത്തും.
ഡിസിസിയിൽ ചേർന്ന ജനറൽ ബോഡി യോഗം വിശ്വാസ മഹാസംഗമത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തി. പ്രകടനവും പൊതുസമ്മേളനവും വൻ വിജയമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ബൂത്തുതലങ്ങളിൽ ശക്തമായി നടക്കുന്നതായി ചുമതലയുള്ള ഡിസിസി ഭാരവാഹികളും, മണ്ഡലം പ്രസിഡന്റുമാരും റിപ്പോർട്ട് ചെയ്തു. ശബരിമലയിൽ ഉണ്ടായിട്ടുള്ള ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കുവാൻ ഭരണഘടനാ ഭേദഗതിയോ നിയമനിർമ്മാണമോ നടത്തണമെന്ന് ജനറൽ ബോഡി പ്രമേയത്തിലൂടെ കേന്ദ്ര ഗവൺമെന്റിനോടാവശ്യപ്പെട്ടു.
കേന്ദ്രസർക്കാർ ഭരണഘടനാ ഭേദഗതിക്കോ നിയമനിർമ്മാണത്തിനോ തയ്യാറാകാതെവന്നാൽ സംസ്ഥാന സർക്കാർ നിയമം നിർമ്മിക്കുവാൻ തയ്യാറാകണമെന്നും പ്രമേയത്തിൽ പറഞ്ഞിട്ടുണ്ട്. ജില്ലാ കോൺഗ്രസ് കമ്മിറ്റിയാണ് ശബരിമല വിഷയത്തിൽ വിശ്വാസികൾക്കനുകൂലമായ പരസ്യ നിലപാട് ആദ്യമായി സ്വീകരിച്ച രാഷ്ട്രീയ പ്രസ്ഥാനം. അതൊകൊണ്ട് മഹാസംഗമത്തെ വൻ വിജയമാക്കുവാൻ ഡിസിസി സർവസന്നാഹങ്ങളുമായി രംഗത്തുണ്ട്. ബിജെപിയുടെ രഥയാത്ര ഇതിനുമുമ്പ് പത്തനംതിട്ടയിൽ സമാപിക്കുന്നതിനാൽ അതിനെക്കാൾ മെച്ചപ്പെട്ട ജനപങ്കാളിത്തം ഡിസിസി ഉറപ്പാക്കും. കെപിസിസി ട്രഷറർ ജോൺസൺ എബ്രഹാം ജനറൽ ബോഡി ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് ബാബു ജോർജ് അധ്യക്ഷത വഹിച്ചു.