മഴ കനക്കുന്നു; പത്തനംതിട്ടയിലേക്ക് 15 മത്സ്യത്തൊഴിലാളി വള്ളങ്ങൾ കൂടി എത്തിക്കും
പത്തനംതിട്ട: ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വെള്ളം ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ രക്ഷാപ്രവർത്തനത്തിനായി കൊല്ലം ജില്ലയിൽ നിന്നും 15 വള്ളങ്ങൾ കൂടി എത്തിക്കുമെന്ന് കളക്ടര്‍ പിബി നൂഹ് അറിയിച്ചു.. കൊല്ലം ജില്ലയിലെ നീണ്ടകര, ആലപ്പാട് എന്നീ സ്ഥലങ്ങളിൽ നിന്നുമാണ് രക്ഷാപ്രവർത്തകർ എത്തുക. വരുന്ന വള്ളങ്ങളിൽ എട്ട് എണ്ണം തിരുവല്ലയ്ക്കും രണ്ടെണ്ണം അടൂരിനും നൽകാനാണ് നിർദേശം കൊടുത്തിട്ടുള്ളത്. ബാക്കി വള്ളങ്ങൾ സാഹചര്യമനുസരിച്ച് ഉപയോഗിക്കാൻ സാധിക്കും.
ഓഗസ്റ്റ് 8 ന് പത്ത് വള്ളങ്ങളും 30 മത്സ്യത്തൊഴിലാളികളും അടങ്ങുന്ന സംഘം കൊല്ലത്തു നിന്നും എത്തിയിരുന്നു. അഞ്ച് വള്ളങ്ങൾ ആറന്മുളയിലും അഞ്ച് വള്ളങ്ങൾ റാന്നിയിലുമായിട്ടാണ് എത്തിച്ചിട്ടുള്ളത്. ജില്ലയിൽ ആകെ 25 വള്ളങ്ങളാണ് രക്ഷാപ്രവർത്തനത്തിനായി ഉണ്ടാവുക. ജില്ലാ ഭരണകൂടത്തിന്റെ അഭ്യർത്ഥന പ്രകാരം ഇതിനു വേണ്ടി മുൻകൈ എടുത്ത കൊല്ലം ജില്ലാ കളക്ടർക്ക് നന്ദി അറിയിക്കുന്നതായും പിബി നൂഹ് അറിയിച്ചു.

അതേസമയം, വൃഷ്ടി പ്രദേശങ്ങളില്‍ മഴ ശക്തമായതോടെ പമ്പാ ഡാം തുറക്കാന്‍ കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. ഇതോടെ പമ്പയിൽ 40സെന്റി മീറ്റർ വെള്ളം ഉയരും. പമ്പാ നദീതീരത്തുള്ളവരോട് ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടം അറിയിച്ചു. കുറഞ്ഞ തോതില്‍ മാത്രമാണ് വെള്ലം പുറത്തേക്ക് ഒഴുക്കി വിടുന്നത്. അണക്കെട്ടിന്‍റെ ആറ് ഷട്ടറുകളും രണ്ട് അടി വീതം ഉയര്‍ത്തും. സെക്കൻഡിൽ 82 ക്യുബിക് മീറ്റർ വെള്ളമാണ് ഡാമിൽ നിന്ന് ഒഴുകിയെത്തുന്നത്. 9 മണിക്കൂർ സമയം ഷട്ടറുകൾ തുറന്നു വയ്ക്കാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.
985 മീറ്റർ എത്തുമ്പോൾ തുറക്കാനാണ് സെൻട്രൽ വാട്ടർ കമ്മിഷൻ നിർദേശിച്ചതെങ്കിലും മുന്‍ കരുതല്‍ എന്ന നിലയില്‍ 983.5 മീറ്റർ ആയപ്പോഴേക്കും വെള്ളം തുറന്നു വിടാന്‍ ദുരന്ത നിവാരണ അതോറിറ്റി തീരുമാനിക്കുകയായിരുന്നു. 5 മണിക്കൂറിനകമായിരിക്കും വെള്ളം റാന്നിയില്‍ എത്തുക. നിലവിൽ പമ്പാ നദി കരയോടു ചേർന്നാണ് ഒഴുകുന്നത്. പമ്പാ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ജില്ലയുടെ വിവിധ മേഖലകളല്‍ ഇപ്പോഴും കനത്ത മഴ തുടരുന്നുണ്ട്.












Click it and Unblock the Notifications