പമ്പ ഡാം തുറക്കാന്‍ കളക്ടര്‍ ഉത്തരവിട്ടു; 5 മണിക്കൂറിനുള്ളില്‍ വെള്ളം റാന്നിയിലെത്തും
പത്തനംതിട്ട: വൃഷ്ടി പ്രദേശങ്ങളില്‍ മഴ ശക്തമായതോടെ പമ്പാ ഡാം തുറക്കാന്‍ ജില്ലാ കളക്ടര്‍ പിബി നൂഹ് ഉത്തരവിട്ടു. ഇതോടെ പമ്പയിൽ 40സെന്റി മീറ്റർ വെള്ളം ഉയരും. പമ്പാ നദീതീരത്തുള്ളവരോട് ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടം അറിയിച്ചു. കുറഞ്ഞ തോതില്‍ മാത്രമാണ് വെള്ലം പുറത്തേക്ക് ഒഴുക്കി വിടുന്നത്. അണക്കെട്ടിന്‍റെ ആറ് ഷട്ടറുകളും രണ്ട് അടി വീതം ഉയര്‍ത്തും. സെക്കൻഡിൽ 82 ക്യുബിക് മീറ്റർ വെള്ളമാണ് ഡാമിൽ നിന്ന് ഒഴുകിയെത്തുന്നത്. 9 മണിക്കൂർ സമയം ഷട്ടറുകൾ തുറന്നു വയ്ക്കാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.
985 മീറ്റർ എത്തുമ്പോൾ തുറക്കാനാണ് സെൻട്രൽ വാട്ടർ കമ്മിഷൻ നിർദേശിച്ചതെങ്കിലും മുന്‍ കരുതല്‍ എന്ന നിലയില്‍ 983.5 മീറ്റർ ആയപ്പോഴേക്കും വെള്ളം തുറന്നു വിടാന്‍ ദുരന്ത നിവാരണ അതോറിറ്റി തീരുമാനിക്കുകയായിരുന്നു. 5 മണിക്കൂറിനകമായിരിക്കും വെള്ളം റാന്നിയില്‍ എത്തുക. നിലവിൽ പമ്പാ നദി കരയോടു ചേർന്നാണ് ഒഴുകുന്നത്. പമ്പാ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രാതാ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ജില്ലയുടെ വിവിധ മേഖലകളല്‍ ഇപ്പോഴും കനത്ത മഴ തുടരുന്നുണ്ട്.
പിന്നീട് വലിയ അളവില്‍ വെള്ളം തുറന്നു വിടുന്നത് ഒഴിവാക്കാനാണ് ഇപ്പോള്‍ നിയന്ത്രിതമായ തോതില്‍ വെള്ളം തുറന്നു വിടുന്നതെന്ന് കളക്ടര്‍ പറഞ്ഞു. ജലാശയത്തിലേക്ക് ശക്തമായ നീരൊഴുക്ക് ഉള്ളതിനാല്‍ ഷട്ടറുകള്‍ തുറന്ന് അധികജലം ഒഴുക്കി വിടുന്നതിന് മുമ്പായുള്ള രണ്ടാമത്തെ അലര്‍ട്ടായ ഓറഞ്ച് അലര്‍ട്ട് ഇന്നലെ രാത്രി 11.30 ഓടെ തന്നെ പുറപ്പെടുവിച്ചിരുന്നു.ഓഗസ്റ്റ് ഏഴിന് 207 മില്ലി മീറ്റര്‍ മഴ കിട്ടുകയും അതിലൂടെ 12.36 എംസിഎം ജലം ഒഴുകിയെത്തുകയും ചെയ്തു. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ് അനുസരിച്ച് പത്തനംതിട്ട ജില്ലയില്‍ അതിശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാല്‍ ഇന്നലത്തേതിനു സമാനമായ നീരൊഴുക്ക് ഉണ്ടാകാന്‍ ഇടയുണ്ട്.
ഒരു മണിക്കൂറിനുള്ളില്‍ ജലനിരപ്പ് 983.50 മീറ്ററിലേക്ക് എത്താന്‍ സാധ്യതയുണ്ട്. ഇതിനാലാണ് രണ്ടാമത്തെ അലര്‍ട്ടായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. 984.5 മീറ്ററാകുമ്പോള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. ഇതിനു ശേഷം 985 മീറ്റര്‍ ഉയരത്തില്‍ എത്തുമ്പോഴാണ് ഡാം തുറക്കുകയെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്. എന്നാല്‍ വിദഗ്ധ ഉപദേശങ്ങള്‍ക്ക് ശേഷം 983.5 മീറ്ററില്‍ എത്തിയപ്പോള്‍ തന്നെ ഷട്ടറുകള്‍ ഉയര്‍ത്താന‍് തീരുമാനിക്കുകയായിരുന്നു.
Recommended Video