'ഏഷ്യയിലെ ക്യൂബയായി കേരളം മാറണം; ഒരു മുറിയുടെ വാതുക്കൽ ബോര്‍ഡ് വെച്ചാല്‍ മെഡി. കോളേജ് ആവില്ല'
പത്തനംതിട്ട: എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജ് പ്രഖ്യാപിച്ച് ഒരു മുറിയുടെ വാതുക്കൽ കളം തേച്ച് മാറിലതൂക്കി ബോർഡു വച്ചാൽ മെഡിക്കൽ കോളേജ് ആവില്ലെന്ന് അടൂര്‍ പ്രകാശിനെയും ശിവകുമാറിനെയും പോലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അറിയണമെന്ന് മന്ത്രി തോമസ് ഐസക്. കോന്നി മെഡിക്കല്‍ കോളേജ് ഉദ്ഘാടനത്തിന് പിന്നാലെ ഫേസ്ബുക്കിലൂടെയായിരുന്നു തോമസ് ഐസിക്കിന്റെ പ്രതികരണം. 2011 ൽ അടൂർ പ്രകാശ് ചിറക് മുളപ്പിച്ചെന്നാണ് അവകാശവാദം. ടെണ്ടർപോലും വിളിക്കാതെ തറക്കല്ലിടാനും 2 വര്‍ഷം വേണ്ടി വന്നെന്നും മന്ത്രി ഓര്‍മ്മിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
കോന്നി മെഡിക്കൽ കോളേജ്
കോന്നി മെഡിക്കൽ കോളേജ് 100 ഇന പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രി രാജ്യത്തിനു സമർപ്പിച്ചു. 300 കിടക്കകളുള്ള 32900 ചതുരശ്ര മീറ്ററുള്ള ആശുപത്രി, 16300 ചതുരശ്ര മീറ്റർ അക്കാദമിക് ബ്ലോക്ക് എന്നിവയുടെ നിർമ്മാണമാണ് പൂർത്തിയായിട്ടുള്ളത്. ഇതുവരെ ചെലവഴിച്ച 121 കോടി രൂപയിൽ 74 കോടിയും ഈ സർക്കാരിന്റെ കാലത്താണ് ചെലവഴിച്ചത്. ഇതിനുപുറമേ 18 കോടി രൂപയുടെ ആശുപത്രിയിലേയ്ക്കുള്ള റോഡും 14 കോടി രൂപയുടെ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റും പൂർത്തിയായിട്ടുണ്ട്. 83 അധ്യാപക തസ്തികകളിലും 25 അനധ്യാപക തസ്തികകളിലും നിയമനമായി. 50 കുട്ടികൾക്ക് ഈ വർഷം ആദ്യബാച്ചായി ക്ലാസ് തുടങ്ങും.
അവകാശവാദം
അടൂർ പ്രകാശിനെയും ശിവകുമാറിനെയും പോലുള്ളവർ അറിയാൻ. എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജ് പ്രഖ്യാപിച്ച് ഒരു മുറിയുടെ വാതുക്കൽ കളം തേച്ച് മാറിലതൂക്കി ബോർഡു വച്ചാൽ മെഡിക്കൽ കോളേജ് ആവില്ല. ഇതാണ് നിങ്ങൾ കോന്നിയിൽ ചെയ്തത്. 2011 ൽ അടൂർ പ്രകാശ് ചിറക് മുളപ്പിച്ചെന്നാണ് അവകാശവാദം. ടെണ്ടർപോലും വിളിക്കാതെ തറക്കല്ലിടാൻ 2 വർഷം. 3 വർഷം വേണ്ടിവന്നു അന്നത്തെ ആരോഗ്യമന്ത്രിക്ക് നബാർഡിൽ നിന്നും പണം അനുവദിപ്പിക്കാൻ. പിന്നെ പോകുന്ന പോക്കിൽ ഒരു മുറിക്കു മുന്നിൽ ഒരു ബോർഡും തൂക്കി ഉദ്ഘാടനവും.
പരിഹാസ്യം കാസർഗോഡാണ്
ഏറ്റവും പരിഹാസ്യം കാസർഗോഡാണ്. 32 കോടിക്ക് ഭരണാനുമതി. ബോർഡർ പഞ്ചായത്തിൽ റിയൽ എസ്റ്റേറ്റ് കണ്ണുവച്ച് ആസ്ഥാനം യുഡിഎഫ് കാലത്ത് ചെലവ് 6 കോടി രൂപ. ഇടുക്കിയിൽ 86 കോടി രൂപയ്ക്ക് ഒരു മെഡിക്കൽ കോളേജ്. ചെലവാക്കിയത് 3 കോടി രൂപ. 92 കോടി രൂപയുടെ മഞ്ചേരി മെഡിക്കൽ കോളേജിൽ 30 കോടി രൂപ യുഡിഎഫ് ചെലവാക്കി. ഇടുക്കിയിൽ ചേർന്ന 50 കുട്ടികളെ ആദ്യ വർഷം കഴിഞ്ഞപ്പോൾ മെഡിക്കൽ കൗൺസിൽ അംഗീകാരം ഇല്ലാത്തതിനാൽ പഠനം തുടരാൻ കഴിയാത്തസ്ഥിതി വന്നത് ഓർമ്മയുണ്ടോ?
കോന്നിയുടെ ഭാവിയെടുക്കാം
ഇവരെ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകളിലേയ്ക്ക് വിന്യസിച്ച് പഠനം പൂർത്തീകരിച്ചു. ഈ കുട്ടികൾ ഇപ്പോൾ ഹൗസ് സർജൻസി ചെയ്യുകയാണ്. കുറ്റം പറയരുതല്ലോ ഇങ്ങനെയൊക്കെയാണ് കാര്യങ്ങൾ. ഇവയൊക്കെ മെഡിക്കൽ കോളേജുകളാകണമെങ്കിൽ എന്തെല്ലാം ഇനിയും വേണം? കോന്നിയുടെ ഭാവിയെടുക്കാം. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ക്യാന്റീൻ, ഹോസ്റ്റലുകൾ, ക്വാർട്ടേഴ്സ്, ലാൻട്രി, ആനിമൽ ഹൗസ്, ഓഡിറ്റോറിയം, മോർച്ചറി തുടങ്ങിയവയ്ക്ക് 351 കോടി രൂപയുടെ ഭരണാനുമതി നൽകിക്കഴിഞ്ഞു.
കിഫ്ബിയാണ് പണം ലഭ്യമാക്കുക
കിഫ്ബിയാണ് പണം ലഭ്യമാക്കുക. പണം കിട്ടും, നിർമ്മാണം നടക്കും എന്നതിനെക്കുറിച്ച് ആർക്കെങ്കിലും സംശയം ഉണ്ടോ? ആവശ്യമായ തസ്തികകൾ സൃഷ്ടിക്കും.ഇതുപോലെ ഓരോ മെഡിക്കൽ കോളേജുകൾക്കും മാസ്റ്റർപ്ലാൻ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഈ സർക്കാരിന്റെ കാലത്തു തന്നെ തുടങ്ങിക്കഴിഞ്ഞ നിർമ്മാണങ്ങൾ പൂർത്തീകരിക്കും. പുതിയ മാസ്റ്റർ പ്ലാനുകൾക്കു തറക്കല്ലിടും. കാസർഗോഡുകാർ ആലോചിക്കേണ്ടുന്ന ഒരു കാര്യമുണ്ട്. കാസർഗോഡ് സ്പെഷ്യൽ പാക്കേജിന്റെ പണവുംകൂടി ഉൾപ്പെടുത്തി ഇപ്പോൾ തുടങ്ങിയ പ്രവർത്തനങ്ങൾ പൂർത്തീകരിക്കണം.
പുതിയ പദ്ധതികള്‍
പക്ഷെ, ഭാവി വികസനത്തിന് കൂടുതൽ ജനോപകാരപ്രദമായ ഒരു കേന്ദ്രത്തെക്കുറിച്ച് ആലോചിക്കുന്നതല്ലേ ഉചിതം? വയനാട് പുതിയ കെട്ടിടം തുടങ്ങണമോ, അതോ ആസാദ് മൂപ്പന്റെ മെഡിക്കൽ കോളേജ് ഏറ്റെടുത്ത് ഏറ്റവും മികച്ച ഒന്നായി അതിനെ രൂപാന്തരപ്പെടുത്തണമോ? ഈ പുതിയ മെഡിക്കൽ കോളേജുകൾ മാത്രമല്ല, നിലവിലുള്ളവ നവീകരിക്കുന്നതിനും വിപുലീകരിക്കുന്നതിനും പരിപാടി വേണ്ടതുണ്ട്.
മാറിമാറി ഭരിച്ചിട്ടും
ഇന്ന് ഇന്ത്യാ രാജ്യത്ത് ഒരു എയിംസ് ആശുപത്രിക്ക് ഏറ്റവും അർഹത കേരളത്തിനാണ്. കോൺഗ്രസും ബിജെപിയും മാറിമാറി ഭരിച്ചിട്ടും നീതിരഹിതമായ അവഗണനയ്ക്ക് പരിഹാരമായിട്ടില്ല. അവരുടെ മാനസാന്തിരത്തിനു കാത്തുനിൽക്കാൻ നേരമില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജിനു കൂടുതൽ സ്ഥലം ഏറ്റെടുക്കണം. നമുക്ക് സ്വന്തമായി തിരുവനന്തപുരത്ത് ഒരു എയിംസ് സ്ഥാപിക്കണം.
1000 കോടി രൂപ
എറണാകുളത്ത് ഇപ്പോൾ ഏതാണ്ട് 1000 കോടി രൂപയാണ് ഉന്നതാശുപത്രി വികസനത്തിനായി അംഗീകരിച്ചിട്ടുള്ളത്. ഇപ്പോൾ കിഫ്ബിയിൽ നിന്നു മാത്രം 1276 കോടി രൂപയുടെ പദ്ധതികൾക്കാണ് കേരളത്തിലെ മെഡിക്കൽ കോളേജുകൾക്കു വേണ്ടി മാത്രം അനുവദിച്ചിട്ടുള്ളത്. മാസ്റ്റർപ്ലാനുകൾ തയ്യാറാകുമ്പോഴേയ്ക്കും ഇത് 4000 കോടി രൂപയെങ്കിലും ആവും. യുഡിഎഫ് കാലത്ത് സ്വപ്നം കാണുവാൻ കഴിയുമായിരുന്നോ ഇങ്ങനെയൊരു വികസനം? കോട്ടയം, കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളിലും വലിയ മുതൽ മുടക്ക് വേണ്ടിയിരിക്കുന്നു. കിഫ്ബിയിലൂടെ ഇതിനു കഴിയും.
മുതൽമുടക്ക് മാത്രം പോരല്ലോ
പക്ഷെ, മുതൽമുടക്ക് മാത്രം പോരല്ലോ. ഭീമമായ ആവർത്തന ചെലവുകൾ എങ്ങനെ? നമ്മുടെ ഏറ്റവും നല്ല ആരോഗ്യ വിദഗ്ദരോടുപോലും ഇതു സംബന്ധിച്ച് സംസാരിക്കുമ്പോൾ എനിക്ക് തോന്നിയിട്ടുള്ളത് അവരുടെ ഹെൽത്ത് ഫിനാൻസിങ് സങ്കൽപ്പങ്ങൾ ആരോഗ്യ പരിണാമത്തിന്റെ രണ്ടാംഘട്ട മാമൂലുകൾക്കപ്പുറം പോയിട്ടില്ല എന്നതാണ്. ജനങ്ങളുടെ ആരോഗ്യം തന്നെ പരമപ്രധാനം. അതിന്റെ അടിത്തറ കുടുംബാരോഗ്യ സങ്കൽപ്പവും പൊതു ആരോഗ്യ മേഖലയെ ആശ്രയിച്ചുള്ള ആരോഗ്യ പരിരക്ഷയുമാണ്. പക്ഷെ, കേരളത്തിന്റെ ഭാവി വികസനത്തിൽ ആരോഗ്യ മേഖലയ്ക്കും അനുബന്ധ വ്യവസായങ്ങൾക്കും കുടിയേറ്റ സേവനത്തിനും നിർണ്ണായക പങ്കുവഹിക്കാനാവും.
ക്യൂബയായി കേരളം പരിണമിക്കണം
ഏഷ്യയിലെ ക്യൂബയായി കേരളം പരിണമിക്കണം. ഇതിനുള്ള മുതൽമുടക്ക് കിഫ്ബിയിൽ നിന്നും കണ്ടെത്താം. സ്വകാര്യ സംരംഭകർക്കും വലിയ പങ്കുവഹിക്കാനുണ്ടാവും. ആയൂർവ്വേദവും പാലിയേറ്റീവും വയോജന സംരക്ഷണവും എല്ലാം ചേർന്ന ചലനാത്മകമായ ഒരു മേഖല. ഇങ്ങനെ ഒരു പുതുചിന്തയിൽ ഹെൽത്ത് ഫിനാൻസിങിനെക്കുറിച്ചു ചില തുറന്ന ചിന്തകൾ വേണ്ടിവരും
Recommended Video
അടുത്ത 100 ഇനം ഏറ്റെടുക്കാൻ
അവയ്ക്കു പിന്നീട് സമയം കണ്ടെത്താം. ഇപ്പോൾ കോവിഡ് പ്രതിരോധം. കോവിഡുകാലത്ത് ഉദ്ഘാടനം ചെയ്യുന്ന ആദ്യ മെഡിക്കൽ കോളേജ് അതിലേയ്ക്കൊരു സംഭാവനയാണ്. പകർച്ചവ്യാധിക്കാലത്ത് വ്യാപനം കൂട്ടാൻ പ്രതിപക്ഷം നടത്തുന്ന സമരപേക്കൂത്തുകൾ ജനങ്ങൾ തിരിച്ചറിയും. അനുഭവത്തിൽ നിന്നു നിങ്ങൾ പഠിച്ചുകൊള്ളും. ഞങ്ങൾ 100 ഇന പരിപാടി തീർക്കട്ടെ. എന്നിട്ടുവേണം അടുത്ത 100 ഇനം ഏറ്റെടുക്കാൻ.
'നിങ്ങൾ ചെയ്തത് ഗംഭീരമായ പ്രവർത്തനങ്ങൾ'; കൊവിഡ് പ്രതിരോധത്തിൽ മോദി അഭിനന്ദിച്ചെന്ന് ട്രംപ്