മത്സരയോട്ടം: പത്തനംതിട്ടയിൽ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ സ്വകാര്യ ബസുകാര്‍ ആക്രമിച്ചു
പത്തനംതിട്ട : തട്ട വഴിയുള്ള അടൂര്‍-പത്തനംതിട്ട റോഡില്‍ മല്‍സര ഓട്ടത്തിനു പിന്നാലെ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ സ്വകാര്യ ബസ് ജീവനക്കാര്‍ ആക്രമിച്ചു. അടൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ ജി സജീവിനെ (43) പരുക്കുകളോടെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കലക്ടറേറ്റിനു സമീപം ഇന്നലെ ഉച്ചയ്ക്ക് 11.50ന് ആയിരുന്നു സംഭവം. കെഎസ്ആര്‍ടിസിയുടെ പത്തനംതിട്ട - കൊല്ലം ചെയിന്‍ സര്‍വീസും അടൂര്‍ - മലയാലപ്പുഴ റൂട്ടിലെ സ്വകാര്യ ബസും തമ്മിലുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.
തട്ട വഴി അടൂര്‍-പത്തനംതിട്ട റൂട്ടിലാണ് ബസുകളുടെ മല്‍സര ഓട്ടവും അടിപിടിയും ഉണ്ടാകുന്നത്. കൊല്ലം ചെയിന്‍ ബസ് അടൂരില്‍ നിന്നു പത്തനംതിട്ടയിലേക്കു വരികയായിരുന്നു. ബസ് തട്ട മങ്കുഴിയില്‍ എത്തിയപ്പോള്‍ അടൂര്‍ - മലയാലപ്പുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് കണ്ടു. അവിടെ മുന്നില്‍ കയറി തോലുഴത്തു നിന്നു യാത്രക്കാരെ കയറ്റി. കൈപ്പട്ടൂര്‍ കുരിശുപടി എത്തിയപ്പോള്‍ സ്വകാര്യ ബസ് മുന്നില്‍ കയറ്റി കുറുക്കിട്ടു നിര്‍ത്തി.

ഓമല്ലൂര്‍ ചന്ത, കുരിശടി, ക്ഷേത്രം, പുത്തന്‍പീടിക എന്നിവിടങ്ങളിലും കെഎസ്ആര്‍ടിസിയെ കടത്തി വിടാതെ സ്വകാര്യ ബസ് കുറുക്കിട്ടു നിര്‍ത്തി. പിന്നെ വിട്ടു പോയി. സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനില്‍ സിഗ്‌നല്‍ കാത്തു കിടക്കവെ ക്യു തെറ്റിച്ചു കയറിവന്ന സ്വകാര്യ ബസ് കെഎസ്ആര്‍ടിസിയില്‍ തട്ടിയ ശേഷം നിര്‍ത്താതെ പോയി. പിന്നാലെ വിട്ടുചെന്ന് ബസ് തട്ടിയ വിവരം പറഞ്ഞപ്പോള്‍ സ്വകാര്യ ബസ് ജീവനക്കാര്‍ ഇറങ്ങി ഡ്രൈവറെ മര്‍ദിച്ചതായാണ് കേസ്. സംഭവത്തെ തുടര്‍ന്നു ഗതാഗതം തടസപ്പെട്ടു.
പൊലീസ് എത്തി സ്വകാര്യ ബസ് കസ്റ്റഡിയില്‍ എടുത്തു. ഡ്രൈവര്‍ സജീവിന്റെ കൈയുടെ അസ്ഥിക്ക് പൊട്ടലുണ്ട്. കെഎസ്ആര്‍ടിസിയുടെ ജില്ലയിലെ പ്രധാന ചെയിന്‍ സര്‍വീസാണ് പത്തനംതിട്ട-കൊല്ലം. കുറഞ്ഞത് 12,000 രൂപയുടെ വരുമാനമുണ്ട്. അതിനാല്‍ മുടക്കാറില്ല. യാത്രക്കാര്‍ കാത്തുനിന്നു കയറും. ഇതു കാരണം എന്നും മല്‍സര ഓട്ടമാണ്. ബസിനു കുറുക്കിടുന്നതും അസഭ്യം പറയുന്നതും പതിവാണ്. എന്നാല്‍, കെഎസ്ആര്‍ടിസി ജീവനക്കാരെ കയ്യേറ്റം ചെയ്യുന്നത് ആദ്യമാണ്.












Click it and Unblock the Notifications