കുവൈത്തിലെ സമ്പാദ്യംകൊണ്ടു വീട് പണിതു: പക്ഷെ അമ്മയുടെ ആ ആഗ്രഹം സഫലമാക്കാതെ ആകാശ് മടങ്ങി
പത്തനംതിട്ട: കുവൈത്തിലെ തീപ്പിടുത്തതില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഉറ്റവരുടെ അരികിലേക്ക് എത്തിത്തുടങ്ങി. വ്യോമസേന വിമാനത്തില്‍ രാവിലെ പത്തരയോടെ കൊച്ചിയില്‍ എത്തിച്ച മൃതദേഹങ്ങള്‍ പ്രത്യേക ആംബുലന്‍സുകളിലേക്കാണ് വീടുകളിലേക്ക് എത്തിക്കുന്നത്. കൊച്ചിയില്‍ എത്തിച്ച മൃതദേഹങ്ങള്‍ മുഖ്യമന്ത്രിയു മറ്റ് സർക്കാർ പ്രതിനിധികളും ഏറ്റുവാങ്ങി. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാർ, തമിഴ്നാട് ന്യൂനപക്ഷകാര്യവകുപ്പ് മന്ത്രി തുടങ്ങിയ നിരവധിപ്പേർ വിമാനത്താവള പരിസരത്ത് വെച്ച് മരണപ്പെട്ടവർക്ക് ആദരാഞ്ജലികള്‍ അർപ്പിച്ചു.
മനസ്സ് നിറയെ സ്വപ്നങ്ങളുമായിട്ട് ഓരോ പ്രവാസിയും സ്വന്തം നാടും വീടുമൊക്കെ വിട്ട് അന്യദേശത്തേക്ക് പോകുന്നത്. അന്യനാട്ടില്‍ പ്രവാസികള്‍ കഠിനാധ്വാനം ചെയ്യുമ്പോള്‍ ഉറ്റവർ ഇവിടെ അവർക്കായി ഉള്ളുരുകി പ്രാർത്ഥിക്കുന്നു. അവരുടെ അരികിലേക്കാണ് ദുഖഃത്തിന്റെ തീരാമഴ തീർത്തുകൊണ്ട് ദുരന്തവാർത്തയെത്തുന്നത്. ഇതോടെ പലരും തളർന്നു പോയി. പന്തനംതിട്ട പന്തളം മുടിയൂർക്കോണം ശോഭനാലയത്തിൽ ആകാശിന്റെ മരണവാർത്ത അറിഞ്ഞശേഷം അമ്മ ശോഭനകുമാരിക്ക് പിന്നെ കട്ടിലില്‍ നിന്നും ഒന്ന് എഴുന്നേല്‍ക്കാന്‍ പോലും സാധിച്ചിട്ടില്ല.

ആകാശ് നാലാംക്ലാസില്‍ പഠിക്കുമ്പോഴാണ് അച്ഛന്‍ ശശിധരന്‍ നായർ മരണപ്പെടുന്നത്. പിന്നീട് പന്തളത്തെ മെഡിക്കൽ സ്റ്റോറിൽ ജോലി ചെയ്താണ് ശോഭനകുമാരി ആകാശിനേയും സഹോദരിയേയും വളർത്തിയതും പഠിപ്പിച്ചതും. കഴിഞ്ഞ എട്ട് വർഷമായി കുവൈത്തില്‍ ജോലി ചെയ്യുന്ന ആകാശിന് കുറച്ചൂകൂടെ മെച്ചപ്പെട്ട ഒരു ജോലിയിലേക്ക് മാറണണമെന്ന കടുത്ത ആഗ്രഹവുമുണ്ടായിരുന്നു.
കുവൈത്തില്‍ നിന്നും ലഭിച്ച സാമ്പാദ്യം കൊണ്ടാണ് ആകാശ് വീടിന്റെ ഒന്നാം നിലയുടെ നിർമ്മാണം നടത്തിയത്. ആകാശിന്റെ വിവാഹം നടന്ന് കാണണം എന്നതായിരുന്നു ശോഭനകുമാരിയുടെ ഏറ്റവും വലിയ ആഗ്രഹം. ഇതിനായി പതിവായി ക്ഷേത്രത്തില്‍ പോയി പ്രാർത്ഥിച്ചതിന് ശേഷമാണ് അവർ ജോലിക്ക് പോകാറുണ്ടായിരുന്നത്.
ആകാശിന്റെ വീട് കഴിഞ്ഞ ദിവസം മന്ത്രി വീണ ജോർജ് സന്ദർശിച്ചിരുന്നു. നിലവില്‍ ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് പത്തനംതിട്ട ജില്ലയില്‍ നിന്നാണ്. സഹിക്കാന്‍ കഴിയാത്ത, അതിതീവ്രമായ ദുഖത്തിലൂടെയാണ് ഓരോ കുടുംബവും കടന്നു പോകുന്നതെന്നായിരുന്നു വീട് സന്ദർശിച്ച ശേഷം മന്ത്രി അഭിപ്രായപ്പെട്ടു.
നമ്മെയെല്ലാം ദുഖത്തിലാഴ്ത്തിയ അതിദാരുണമായ സംഭവമാണ് കുവൈറ്റിലുണ്ടായതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടിയന്തര ഇടപെടലിനായി കേന്ദ്ര സര്‍ക്കാരിനോടും വിദേശകാര്യ മന്ത്രാലയത്തോടും സംസ്ഥാനസര്‍ക്കാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ തലത്തിലുള്ള തീരുമാനങ്ങള്‍ മുഖ്യമന്ത്രി അറിയിക്കുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications