പത്തനംതിട്ടയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ത്രിതല സുരക്ഷ; കേരള സായുധ പോലീസും കേന്ദ്ര സേനയും സുരക്ഷയൊരുക്കും...
പത്തനംതിട്ട: മെയ് 23ന് നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കേന്ദ്രത്തിന് ത്രിതല സുരക്ഷ ഒരുക്കും. ലോക്കൽ പോലീസ്, സംസ്ഥാന സായുധ സേന, കേന്ദ്ര സായുധ സേന എന്നിവരാണ് സുരക്ഷയൊരുക്കുക. ജില്ലയിലെ ഏക വോട്ടെണ്ണൽ കേന്ദ്രം ചെന്നീർക്കര കേന്ദീയ വിദ്യാലയമാണ്. കാഞ്ഞിരപ്പളളി, പൂഞ്ഞാർ, തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂർ എന്നിങ്ങനെ ഏഴ് മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിലാണ് നടക്കുക.
വോട്ടെണ്ണലിനായി മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങൾക്കും ഓരോ ഹാൾ ഉണ്ടാവും. ഓരോ ഹാളിലും വോട്ടെണ്ണലിനായി 14 മേശകൾ സജ്ജീകരിക്കും. പോസ്റ്റൽ ബാലറ്റ് എണ്ണാൻ എട്ട് മേശകളും ഇറ്റിപിബിഎസ് എണ്ണാൻ 14 മേശകളും സജ്ജീകരിക്കും. ഇതു കൂടാതെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർക്കും നിരീക്ഷകനും ഓരോ മേശയും ഉണ്ടാവും. പോസ്റ്റൽ വോട്ടുകൾക്കും ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റം (ഇ.ടി.പി.ബി.എസ്) മഖേനയുള്ള വോട്ടുകൾക്കും പ്രത്യേകം മേശ ഒരുക്കും. എട്ടു മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക.

ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുക. വോട്ടെണ്ണലിന് മുമ്പായി വോട്ടിംഗ് യന്ത്രത്തിന്റെ കൺട്രോൾ യൂണിറ്റ് പരിശോധിച്ച് കേടുപാടില്ലെന്നും സീലുകളെല്ലാം ഭദ്രമാണെന്നും ഉറപ്പുവരുത്തും. തുടർന്ന്, കൺട്രോൾ യൂണിറ്റിന്റെ റിസൽട്ട് ബട്ടൺ അമർത്തും. അപ്പോൾ ഓരോ സ്ഥാനാർഥിക്കും കിട്ടിയ വോട്ടുകൾ അതിന്റെ ഡിസ്‌പ്ലേയിൽ കാണാം. ഇത് ഫോം 17സിയുടെ പാർട്ട് രണ്ടിൽ രേഖപ്പെടുത്തും. വോട്ടെണ്ണിയ ശേഷം വോട്ടിംഗ് യന്ത്രങ്ങൾ സീൽ ചെയ്യും.
കൺട്രോൾ യൂണിറ്റിന്റെ ഡിസ്‌പ്ലേ തകരാറിലായാലോ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക നിർദേശമുണ്ടെങ്കിൽ മാത്രമേ വിവിപാറ്റ് മെഷീനുകൾ എണ്ണുകയുളളൂ. ഇതിന് പുറമെ ഓരോ മണ്ഡലത്തിലെയും തെരഞ്ഞെടുത്ത അഞ്ച് വീതം വിവിപാറ്റ് യന്ത്രങ്ങളും എണ്ണും. നറുക്കെടുപ്പിലൂടെയാണ് ഇവ തെരഞ്ഞെടുക്കുക. റിട്ടേണിങ് ഓഫീസർമാർ, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാർ, കൗണ്ടിങ് സ്റ്റാഫ്, സ്ഥാനാർഥികൾ, സ്ഥാനാർഥികളുടെ ഇലക്ഷൻ ഏജന്റുമാർ, കൗണ്ടിംഗ് ഏജന്റുമാർ, ഡ്യൂട്ടിയിലുള്ള സർക്കാർ ഉദ്യോഗസ്ഥർ, ഇലക്ഷൻ കമ്മീഷൻ നിയോഗിച്ചവർ എന്നിവർക്കല്ലാതെ മറ്റാർക്കും കൗണ്ടിംഗ് ഹാളിൽ പ്രവേശനമില്ല.
റിട്ടേണിംഗ് ഓഫീസറുടെയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറുടെയും മേൽനോട്ടത്തിലാണ് വോട്ടെണ്ണൽ നടക്കുക. മോശമായി പെരുമാറുകയോ നിയമപ്രകാരമുള്ള നിർദേശം അനുസരിക്കാതിരിക്കുകയോ ചെയ്യുന്ന ചെയ്യുന്ന ആരെയും കൗണ്ടിംഗ് ഹാളിൽനിന്ന് പുറത്താക്കാൻ റിട്ടേണിംഗ് ഓഫീസർക്ക് അധികാരമുണ്ട്. വോട്ടെടുപ്പിന്റെ സ്വകാര്യത വോട്ടെണ്ണൽ കേന്ദ്രത്തിലും പാലിക്കപ്പെടേണ്ടതാണ്. യൂണിഫോമിലായാലും സിവിൽ വേഷത്തിലായാലും പോലീസുകാർക്ക് വോട്ടെണ്ണൽ ഹാളിൽ പ്രവേശനമില്ല. അവർ പുറത്തുനിൽക്കേണ്ടതും റിട്ടേണിംഗ് ഓഫീസർ വിളിച്ചാൽ മാത്രം അകത്ത് പ്രവേശിക്കേണ്ടതുമാണ്.
വോട്ടെണ്ണൽ ഹാളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ ഒബ്‌സർവർമാർക്ക് മാത്രമേ അനുമതിയുള്ളൂ. ഒരേ സമയം, സ്ഥാനാർഥിക്കോ സ്ഥാനാർഥിയുടെ ഏജന്റിനോ മാത്രമേ വോട്ടെണ്ണൽ മേശയുടെ മുന്നിൽ ഇരിക്കാനാവൂ. വോട്ടെണ്ണൽ കേന്ദ്രത്തിനുള്ളിൽ വോട്ടെണ്ണൽ പൂർണ്ണമായി പകർത്താനായി ഔദ്യോഗിക ക്യാമറ മാത്രമേ അനുവദിക്കൂ. വോട്ടെണ്ണൽ കേന്ദ്രത്തിനുള്ളിൽ മാധ്യമ പ്രവർത്തകർക്ക് ഫോട്ടോയോ വീഡിയോയോ പകർത്താൻ അനുവാദമില്ല.
അതേസമയം, മാധ്യമ പ്രവർത്തകർക്ക് ഒരു നിശ്ചിത ദൂരപരിധിയിൽനിന്ന് പൊതുവായുള്ള ചിത്രം പകർത്താൻ അനുവാദമുണ്ടാവും. ഏതുസാഹചര്യത്തിലും ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ രേഖപ്പെടുത്തിയ വോട്ട് ചിത്രീകരിക്കാൻ പാടില്ല. കൗണ്ടിങ് ഹാളിന് പുറത്ത് വോട്ടെണ്ണലിന്റെ വിവരങ്ങൾ നൽകാനായി മീഡിയ സെന്റർ പ്രവർത്തിക്കും. കൂടാതെ വോട്ടെണ്ണൽ ഫലം തൽസമയം അപ്ലോഡ് ചെയ്യുന്നതിനുള്ള സുവിധ ആപ്ലിക്കേഷന്റെ പ്രത്യേക കേന്ദ്രവും ഉണ്ടാവും. വോട്ടെണ്ണൽ ദിവസം രാവിലെ അഞ്ച് മുതൽ ഇലക്ഷൻ ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥർക്ക് വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പോകുവാൻ പ്രത്യേക വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്.
വോട്ടെണ്ണൽ കേന്ദ്രത്തിൽ ക്യാമറകൾക്കും മൊബൈലിനും പ്രവേശനമില്ല
വോട്ടെണ്ണൽ നടക്കമ്പോൾ വോട്ടെണ്ണൽ കേന്ദ്രത്തിൽ മൊബൈൽ ഫോണും ക്യാമറകളും കൊണ്ടപോകുന്നതിന് നിയന്ത്രണം. വോട്ടെണ്ണൽ ഹാളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ ഒബ്‌സർവർമാർക്ക് മാത്രമേ അനുമതിയുള്ളൂ. മാധ്യമപ്രവർത്തകർക്കും മറ്റ് ഉദ്യോഗസ്ഥർക്കും സ്ഥാനാർഥിക്കും അവരുടെ ഏജന്റുമാർക്കും മൊബൈൽ ഫോൺ കൊണ്ടപോകാൻ അനുവാദമില്ല.
മാധ്യമങ്ങളുടെ ക്യാമറകൾക്കും നിയന്ത്രണമുണ്ട്. പൊതുവായ ചിത്രം ചിത്രീകരിക്കുന്നതിന് മാത്രമേ അനുവാദമുള്ളൂ. വരണാധികാരി നിയോഗിക്കുന്ന ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ചെറുസംഘങ്ങളായി മാത്രമേ മാധ്യമപ്രവർത്തകരെ കൗണ്ടിംഗ് കേന്ദ്രത്തിൽ പ്രവേശിപ്പിക്കൂ. വരണാധികാരി അനുവദിക്കുന്ന നിശ്ചിത സമയത്ത്, നിശ്ചിത പ്രദേശത്തുനിന്നു മാത്രമേ ക്യാമറയിൽ ചിത്രീകരണം അനുവദിക്കൂ. നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥന്റെ ഇതു സംബന്ധിച്ച നിർദേശങ്ങൾ പാലിക്കാൻ മാധ്യമപ്രവർത്തകർ ബാധ്യസ്ഥരാണ്.
വോട്ടിന്റെ രഹസ്യ സ്വഭാവം ഇല്ലാതാക്കുന്നതോ, വോട്ടെണ്ണൽ തടസപ്പെടുത്തുന്നതോ, സമാധാനത്തിന് ഭംഗമുണ്ടാക്കുന്നതോ ആയ ചിത്രീകരണമോ പ്രവർത്തനങ്ങളോ മാധ്യമപ്രവർത്തകരുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ല. ഏതുസാഹചര്യത്തിലും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ രേഖപ്പെടുത്തിയ വോട്ട് ചിത്രീകരിക്കാൻ പാടില്ല. പോസ്റ്റൽ ബാലറ്റിലെ വോട്ട് ദൃശ്യമാകുന്ന രീതിയിൽ ക്യാമറ സൂം ചെയ്യാനും പാടില്ല. വീഡിയോയ്‌ക്കൊപ്പം നൽകുന്ന ഓഡിയോയിൽ, ഇത് എവിടെനിന്ന് എപ്പോൾ ചിത്രീകരിക്കുന്നതെന്ന കാര്യം വ്യക്തമാക്കിയിരിക്കണം.
ക്യാമറ കൈയിൽതന്നെ കരുതണം. ക്യാമറാ സ്റ്റാൻഡ് വോട്ടെണ്ണൽ കേന്ദ്രത്തിന് ഉള്ളിലേക്ക് കൊണ്ടപോകാൻ അനുവദിക്കില്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച പാസുള്ളവർക്ക് മാത്രമേ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. വരണാധികാരി അനുവദിക്കുന്ന സമയപരിധി കഴിഞ്ഞാൽ മാധ്യമപ്രവർത്തകർ പുറത്തിറങ്ങുകയും മീഡിയാ സെന്ററിൽ കേന്ദ്രീകരിക്കുകയും വേണം. വോട്ടെണ്ണൽ കേന്ദ്രത്തിന് പുറത്ത് പ്രത്യേകം തയാറാക്കുന്ന പന്തലിലാണ് മീഡിയാ സെന്റർ പ്രവർത്തിക്കുന്നത്. വോട്ടെണ്ണലിന്റെ വിവരങ്ങൾ തത്സമയംതന്നെ മീഡിയാ സെന്ററിൽ ലഭ്യമാക്കും. സുവിധ ആപ്ലിക്കേഷനിൽ വോട്ടെണ്ണൽ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നത് അതേസമയത്തുതന്നെ മീഡിയാ സെന്ററിലെ സ്ക്രീനിലും ദൃശ്യമാവും.












Click it and Unblock the Notifications