അനിശ്ചിതത്വം നീങ്ങി, ഉറപ്പിച്ചു ആന്റോ തന്നെ... പത്തനംതിട്ടയിൽ ആന്റോ ആന്റണി യുഡിഎഫ് സ്ഥാനാർത്ഥി!
പത്തനംതിട്ട: അനിശ്ചിതത്വം നീങ്ങി, പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി ആന്റോ ആന്റണി. ഏറെ ചർച്ചകൾക്കും, വാതപ്രതിവാതങ്ങൾക്കും ഒടുവിലാണ് ആന്റോ ആന്റണിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. നേരത്തെ മുതൽ ആന്റണി മത്സരിക്കുന്നത് പ്രചാരണം ഉണ്ടായിരുന്നെങ്കിലും ഇടയ്ക്കുണ്ടായ രാഷ്ട്രീയ സംഭവ വികാസങ്ങൾ സ്ഥാനാർത്ഥി പ്രഖ്യാപനത്തെ വൈകിക്കുകയായിരുന്നു.
എന്തായാലും പ്രഖ്യാപനത്തെ തുടർന്ന് യുഡിഎഫ് ക്യാമ്പുകൾ ഉണർന്നു കഴിഞ്ഞു. ചുവരെഴുത്തും, സമ്മേളനങ്ങളുമൊക്കയായി പ്രവർത്തകരും ആവേശത്തിലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഫിലിപ്പോസ് തോമസായിരുന്നു ആന്റോയുടെ എതിരാളി. ആറന്മുള വിമാനത്താവള പ്രശ്‌നവും ഉയർത്തിക്കാട്ടിയായിരുന്നു അന്ന് ആന്റോയിക്കെതിരായ പ്രചാരണം.
എന്നാൽ ഇതിനെയെല്ലാം നിഷ്പ്രയാസം അതിജീവിച്ച് ആന്റോ വിജയിച്ചു. ഇത്തവണ ആറന്മുള എം.എൽ.എ വീണാ ജോർജാണ് ആന്റോയുടെ മുഖ്യ എതിരാളി. മണ്ഡലം വികസനമുരടിപ്പിനെ ഉയർത്തിക്കാട്ടിയാണ് എൽ.ഡി.എഫ് പ്രചാരണം. പത്തനംതിട്ട നഗരസഭ പ്രദേശം കൂടി ഉൾപ്പെടുന്ന ആറന്മുള മണ്ഡലത്തിൽ നഗരസഭാ സ്റ്റേഡിയ നവീകരണം സംബന്ധിച്ച് തർക്കത്തെ ആന്റോ ആന്റണിയും, വീണാ ജോർജും നേർക്ക് നേർ ഏറ്റുമുട്ടിയത് എറെ ചർച്ച ചെയ്തിരുന്നു.
കോട്ടയം ജില്ലയിലെ പൂഞ്ഞാറാണ് അദ്ദേഹത്തിന്റെ സ്വദേശം. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവർത്തന രംഗത്തേയ്ക്കിറങ്ങുന്നത്. കെ.എസ്യുവിന്റെ ജനറൽ സെക്രട്ടറിയായിരുന്നു നിയമബിരുധധാരിയായ അദ്ദേഹം. പത്തനംതിട്ടയുടെ എം.പിയായി രണ്ടാംവട്ടമാണ് ആന്റോ ആന്റണി ലോക്‌സഭയിലെത്തുന്നത്. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽ നിന്നും മത്സരിച്ച് പരാജയപ്പെട്ടതിന് ശേഷം ആന്റോ ആന്റണി തന്റെ തട്ടകം പത്തനംതിട്ടയിലേക്ക് മാറ്റുകയായിരുന്നു.
പത്തംതിട്ടയില്‍ ശ്രീധരന്‍പിള്ള, തൃശൂരില്‍ കെ സുരേന്ദ്രന്‍, ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങനെ!
ഇടതുമുന്നണിയുടെ കെ.സുരേഷ് കുറുപ്പിനോടായിരുന്നു അന്ന് പരാജയപ്പട്ടത്. 2009ലും 2014ലും വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് പത്തനംതിട്ടയിൽ നിന്നും ആന്റോ ആന്റണി വിജയിക്കുന്നത്. 2009 ലെ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ കെ.അനന്തഗോപനായിരുന്നു ആന്റോ ആന്റണിയുടെ എതിരാളി. 111,206 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അക്കുറി ആന്റോ ആന്റണി വിജയിച്ചത്.
2014ൽ കോൺഗ്രസിൽ നിന്ന് പിണങ്ങിപ്പോന്ന മുൻ ഡി.സി.സി പ്രസിഡന്റ് പീലിപ്പോസ് തോമസിനെയാണ് ഇടതുമുന്നണി രംഗത്തിറക്കിയത്. ഭൂരിപക്ഷത്തിൽ ചെറിയ ഇടിവുണ്ടായെങ്കിലും പത്തനംതിട്ട മണ്ഡലം ആന്റോ ആന്റണിക്കൊപ്പം തന്നെ നിന്നു. 56,191 വോട്ടിന്റെ വ്യത്യാസത്തിലായിരുന്നു വിജയം.