തോമസ് ഐസക് ലോക്സഭയിലേക്ക് തന്നെ? പത്തനംതിട്ടയില്ലെങ്കില്‍ മത്സരം ഈ മണ്ഡലത്തില്‍
വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ സി പി എം പിബി അംഗമായ തോമസ് ഐസക് പത്തനംതിട്ടയില്‍ സ്ഥാനാർത്ഥിയായേക്കുമെന്ന ചർച്ചകള്‍ സജീവമാണ്. തോമസ് ഐസകിന് ശക്തമായ ജനപിന്തുണയുള്ള മണ്ഡലമാണ് പത്തനംതിട്ട എന്നതാണ് അദ്ദേഹത്തിന്റെ പ്രധാനം വർധിപ്പിക്കുന്നത്. സാമുദായിക സമവാക്യങ്ങള്‍ കൂടി പരിഗണിക്കുമ്പോള്‍ മുന്‍ ധനമന്ത്രിക്ക് തന്നെയാണ് പത്തനംതിട്ടയില്‍ ഏറ്റവും കൂടുതല്‍ സാധ്യത.
തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധനാണെന്ന് ഐസക് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പത്തനംതിട്ടയില്‍ അല്ലെങ്കില്‍ എറണാകുളം മണ്ഡലത്തിലേക്കും തോമസ് ഐസകിനെ പരിഗണിക്കുന്നുണ്ട്. എന്നാല്‍ പത്തനംതിട്ടയില്‍ മത്സരിക്കാനാണ് തോമസ് ഐസകിന് താല്‍പര്യം. തിരഞ്ഞെടുപ്പില്‍ മത്സരിക്കണോ എന്നത് പാര്‍ട്ടി തീരുമാനമാണെന്നും പാര്‍ട്ടി ചര്‍ച്ചയില്‍ തന്റെ അഭിപ്രായം അറിയിക്കും. തീരുമാനങ്ങള്‍ പാർട്ടി കൂട്ടായ ചർച്ചയ്ക്ക് ഒടുവിലാണ് എടുക്കുന്നതെന്നും തോമസ് ഐസക് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വീണ ജോര്‍ജ്ജായിരുന്നു പത്തനംതിട്ടയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചത്. യു ഡി എഫിന്റെ ആന്റോ ആന്റണിയോട് 44,243 വോട്ടുകള്‍ക്കായിരുന്നു വീണ ജോർജിന്റെ തോല്‍വി. കഴിഞ്ഞ മൂന്ന് തവണയായി പത്തനംതിട്ടയില്‍ മത്സരിച്ച് വിജയിക്കുന്ന ആന്റോ ആന്റണി തന്നെയായിരിക്കും ഇത്തവണയും യു ഡി എഫ് സ്ഥാനാർത്ഥി.
ബി ജെ പിയില്‍ നിന്നും ഉയർന്ന് വരുന്നത് പിസി ജോർജ്, കുമ്മനം രാജശേഖരന്‍ എന്നിവരുടെ പേരുകളാണ്. മണ്ഡലത്തില്‍ ഇത്തവണ ബി ജെ പി വലിയ പ്രതീക്ഷ വെച്ച് പുലർത്തുന്നുണ്ട്. 2019 ലെ തിരഞ്ഞെടുപ്പില്‍ കെ സുരേന്ദന് ശക്തമായ മത്സരം കാഴ്ചവെക്കാന്‍ സാധിച്ചതാണ് പത്തനംതിട്ടയിലെ ബി ജെ പിയുടെ പ്രതീക്ഷികള്‍ വർധിപ്പിക്കുന്നത്. കഴിഞ്ഞതവണ 297396 വോട്ടുകളായിരുന്നു പത്തനംതിട്ടയില്‍ ബി ജെ പി നേടിയത്.
2014 ലെ തിരഞ്ഞെടുപ്പില്‍ എംടി രമേശ് നേടിയ 138954 എന്ന വോട്ടാണ് അഞ്ച് വർഷത്തിനിപ്പുറം ബി ജെ പി ഇരട്ടിയിലേറെയായി വർധിപ്പിച്ചത്. ഇത്തവണ മികച്ച സ്ഥാനാർത്തിയെ നിർത്തിയാല്‍ മണ്ഡലം പിടിച്ചെടുക്കാമെന്ന് തന്നെയാണ് ബി ജെ പി പ്രതീക്ഷിക്കുന്നത്. പി സി ജോർജ്ജിന് അവസരം നല്‍കുയാണെങ്കില്‍ ക്രിസ്തീയ വിഭാഗത്തിലുള്ള പൊതു സ്വതന്ത്രന്‍ എന്ന നിലയിലായിരിക്കും അവതരിപ്പിക്കുക.
ക്രീസ്തീയ വിഭാഗത്തിലെ സ്ഥാനാർത്ഥിയെ ഇറക്കിയാല്‍ കോണ്‍ഗ്രസിലെ ഭിന്നത മുതലെടുക്കാന്‍ സാധിക്കുമെന്നും ബി ജെ പി പ്രതീക്ഷിക്കുന്നുണ്ട്. ബി ജെ പി പിന്തുണയിൽ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയായാൽ വിജയം ഉറപ്പെന്ന അവകാശ വാദവുമായി പി സി ജോർജും നേരത്തെ രംഗത്ത് വന്നിരുന്നു. ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് 70 ശതമാനം വോട്ടുകളുള്ള മണ്ഡലത്തിൽ പി സി ജോർജ് വരികയാണെങ്കില്‍ അത് ശക്തമായ ത്രികോണ മത്സരത്തിന് വഴിയൊരുക്കുകയും ചെയ്യും.












Click it and Unblock the Notifications