മലയാലപ്പുഴ വെടിവയ്പ് കേസ്; 18 പേർക്ക് തടവ് ശിക്ഷ, 17 പേരെ വിട്ടയച്ചു
പത്തനംതിട്ട : മലയാലപ്പുഴ പൊലീസ് വെടിവയ്പ് കേസിൽ 18 പേരെ അഡീഷനൽ ജില്ലാ കോടതി 3 വർഷം വീതം തടവിന് ശിക്ഷിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് വെട്ടൂർ ജ്യോതി പ്രസാദ് ഉൾപ്പെടെ 17 പേരെ വിട്ടയച്ചു. മലയാലപ്പുഴ ദേവീ ക്ഷേത്രത്തിൽ ശതകോടി അർച്ചനയുമായി ബന്ധപ്പെട്ട് 2002 മാർച്ച് 14ന് ആണ് കേസിന് ആസ്പദമായ സംഭവം. ശതകോടി അർച്ചനയ്ക്കുള്ള പണം സ്വരൂപിക്കുന്നതിൽ സുതാര്യതയില്ലെന്നു പരാതി ഉയർന്നു.
നടന് വിനായകനെതിരെ മീടു ആരോപണം: കല്പ്പറ്റ പോലീസ് കേസെടുത്തു
ഇതു പരിശോധിച്ച് റിപ്പോർട്ട് തയാറാക്കാൻ എത്തിയ മുൻ ചീഫ് സെക്രട്ടറിയും അന്നത്തെ ദേവസ്വം കമ്മിഷണറുമായ സി.പി.നായർ ശതകോടി അർച്ചന നടത്താൻ നിലവിലെ സാഹചര്യത്തിൽ കഴിയില്ലെന്ന നിഗമനത്തിലെത്തി. ഇതിൽ പ്രകോപിതരായവർ അദ്ദേഹത്തെ ദേവസ്വം സദ്യാലയത്തിൽ പൂട്ടിയിട്ടു. തുടർന്ന് അന്നത്തെ ഡിവൈഎസ്പി രാമചന്ദ്രൻ നായരുടെ നേതൃത്വത്തിൽ പൊലീസ് സമവായത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് കല്ലേറുണ്ടായി.
പൊലീസ് ആകാശത്തേക്ക് വെടിവച്ചിട്ടും കണ്ണീർവാതകം പ്രയോഗിച്ചിട്ടും ജനം പിരിഞ്ഞു പോയില്ല. തുടർന്നു ലാത്തിച്ചാർജ് നടത്തി പ്രതിഷേധക്കാരെ ഓടിച്ച ശേഷം സദ്യാലയത്തിന്റെ ഷട്ടർ പൊളിച്ചാണ് മോചിപ്പിച്ചത്. സി.പി.നായരെ തടഞ്ഞുവച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. 146 പേരായിരുന്നു പ്രതികൾ. തിരിച്ചറിയാൻ കഴിയാത്ത 67 പ്രതികളെ നേരത്തേ വിട്ടയച്ചിരുന്നു. ഇന്നലെ 35 പ്രതികളുടെ കേസിലാണ് വിധിപറഞ്ഞത്. തെളിവുകളുടെ അഭാവത്തിലാണ് 17 പേരെ വെറുതെ വിട്ടത്. 18 പേർ കുറ്റക്കാരാണെന്നു കണ്ടെത്തിയ കോടതി വിധി പറയാനായി ഒരുമണിക്കൂർ സമയത്തേക്ക് മാറ്റിവച്ചു.12.30ന് വീണ്ടും ചേർന്നാണ് വിധി പ്രഖ്യാപിച്ചത്.
വധശ്രമം തെളിയിക്കാൻ കഴിഞ്ഞില്ല. വിവിധ വകുപ്പുകളിലായി മൂന്നുവർഷത്തെ ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. എന്നാൽ ശിക്ഷ ഒരുമിച്ച് ഒരു വർഷം അനുഭവിച്ചാൽ മതിയെന്ന് അ!*!ഡീഷനൽ ജില്ലാ ജഡ്ജി എൻ.ഹരികുമാർ വിധിന്യായത്തിൽ പറയുന്നു. വിവിധ വകുപ്പുകളിലായി ഒരോരുത്തരും പിഴയായി 27,000 രൂപ അടയ്ക്കണം. അപ്പീൽ നൽകാൻ ഒരുമാസത്തെ സാവകാശം അനുവദിച്ച കോടതി എല്ലാവർക്കും ജാമ്യവും നൽകി.
ശ്രീകുമാർ (56), ഹരികുമാർ (55), സന്തോഷ്കുമാർ (53), സതീഷ് കുമാർ (49), സനൽകുമാർ (50), രാജേന്ദ്രൻ നായർ (72), സുജിത്ത് (41), രാജൻ (54), വിനോദ് (52), രാജൻ (52), രാജേഷ് (50), ഹരികുമാർ (52), ഹരിശ്ചന്ദ്രൻ നായർ (46), മനു (48), ചെല്ലപ്പൻ (67), പ്രദീപ്കുമാർ (51), വാസുദേവൻപിള്ള, വിജയൻപിള്ള (63). എന്നിവർക്കാണ് ശിക്ഷ ലഭിച്ചത്.
പിൻവലിക്കാൻ ഉമ്മൻചാണ്ടി സർക്കാർ തീരുമാനിച്ച മലയാലപ്പുഴ പൊലീസ് വെടിവയ്പ് കേസിലാണ് ഇന്നലെ അഡീഷനൽ ജില്ലാ കോടതി 18 പേരെ ശിക്ഷിച്ചത്. ജില്ലയുടെ ചരിത്രത്തിൽ അപൂർവത ഏറെയുള്ള കേസായിരുന്നു ഇത്. 146 പ്രതികൾ. ഒന്നാം പ്രതി ശിവാനന്ദൻ, അഞ്ചാം പ്രതി മുരളീധരൻ നായർ, 12ാം പ്രതി സുജിത്, 73ാം പ്രതി മനു, 102ാം പ്രതി ശിവൻ എന്നിവർ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നതിനു മുൻപു മരിച്ചു.
അന്നത്തെ പത്തനംതിട്ട ഡിവൈഎസ്പിയായിരുന്ന രാമചന്ദ്രൻ നായരായിരുന്നു ആദ്യം കേസ് അന്വേഷിച്ചത്. കണ്ടാൽ അറിയാവുന്ന 1000 പേരെയാണ് ആദ്യം പ്രതിയാക്കിയത്. പിന്നീട് 145 പേരെ പ്രതിയാക്കി കുറ്റപത്രം നൽകി. തന്നെ കൊലപ്പെടുത്താൻ ശ്രമിച്ച കേസാണെന്നും എല്ലാവരെയും പ്രതികളാക്കിയിട്ടില്ലെന്നും കാണിച്ച് മുൻചീഫ് സെക്രട്ടറിയും അന്നത്തെ ദേവസ്വം കമ്മിഷണറുമായിരുന്ന സി.പി.നായർ പിന്നീട് ആഭ്യന്തര മന്ത്രിയായ കോടിയേരി ബാലകൃഷ്ണന് നൽകിയ പരാതിയിൽ നാക്കോട്ടിക് സെൽ ഡിവൈഎസ്പി പുനരന്വേഷണം നടത്തി.
അന്നത്തെ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന വെട്ടൂർ ജ്യോതി പ്രസാദിനെ കൂടി 146ാം പ്രതിയാക്കി കുറ്റപത്രം നൽകി. ഡിവൈഎസ്പിക്കും സിഐക്കും എഎസ്ഐക്കും 19 പൊലീസുകാർക്കും പരുക്കേറ്റിരുന്നു. ദേവസ്വം ബോർഡിന്റെയും പൊലീസിന്റെയും ഏതാനും വാഹനങ്ങളുടെ ചില്ലുകൾ തകർത്തു. മൂന്നു ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണു കണക്ക്.
രാഷ്ട്രീയ ഭേദമെന്യേ മലയാലപ്പുഴ പ്രദേശത്തെ യുവാക്കളിൽ ഏറെയും കേസിൽ പ്രതിയായി. മിക്കവാറും ദിവസവും ഓരോ കോടതിയിലായി കേസിനു വന്ന് ഇവരുടെ ജീവിതം ബുദ്ധിമുട്ടിലായി. ക്ഷേത്ര ഉപദേശക സമിതി ഇക്കാര്യം അന്നത്തെ മുഖ്യമന്ത്രിയുടെ ഉമ്മൻചാണ്ടിയുടെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെയും ശ്രദ്ധയിൽ കൊണ്ടുവന്നു. തുടർന്നാണ് കോടതിയിൽ കേസ് പിൻവലിക്കാൻ സർക്കാർ അപേക്ഷ നൽകിയത്.