മണ്ഡലപൂജ കണ്ട് ,അയ്യനെ തൊഴുത്..മനംനിറഞ്ഞ് ഭക്തർ മലയിറങ്ങി
ശബരിമല: മണ്ഡലകാലത്തിന് സമാപനം കുറിച്ച് നടന്ന മണ്ഡലപൂജ കണ്ടുതൊഴുത് ഭക്തന്മാർ മലയിറങ്ങി. മണ്ഡലകാലത്തിനു സമാപനം കുറിച്ച് പകൽ 12.30നും ഒന്നിനുമിടയിൽ മീനം രാശി മുഹൂർത്തത്തിൽ കണ്ഠര് രാജീവരുടെ മുഖ്യ കാർമ്മികത്വത്തിലാണ് മണ്ഡലപൂജ നടന്നത്. തുടർന്ന് ഇരുപത്തിയഞ്ച് കലശവും കളഭാഭിഷേകവും നടത്തി.
ദേവസ്വം പ്രസിഡന്റ് കെ അനന്തഗോപൻ, അംഗം അഡ്വ. എസ് എസ് ജീവൻ, സ്പെഷ്യൽ കമീഷണർ മനോജ്, ആലപ്പുഴ കലക്ടർ വി ആർ കൃഷ്ണതേജ, എഡിജിപി എം ആർ അജിത്കുമാർ, എക്‌സിക്യൂട്ടിവ് ഓഫീസർ എച്ച് കൃഷ്ണകുമാർ തുടങ്ങിയവരും നിരവധി തീർഥാടകരും മണ്ഡലപൂജയ്ക്ക് സാക്ഷികളായി.

വലിയ തിരക്ക് തന്നെയാണ് ശബരിമലയിൽ ഇന്നുണ്ടായത്. മണ്ഡലപൂജയെ തുടർന്ന് ചൊവ്വാഴ്ച രാവിലെ 11 വരെയായിരുന്നു നെയ്യഭിഷേകം. ശേഷം പടിചവിട്ടിയ തീർഥാടകർ ആടിയശിഷ്ടം നെയ്യും മറ്റു പ്രസാദങ്ങളും വാങ്ങിയാണ് മലയിറങ്ങിയത്.
രാത്രി പത്തിന് ഹരിവരാസനം പാടി നടയടക്കുന്നതാടെ ഈ വർഷത്തെ മണ്ഡലകാല തീർഥാടനം സമാപിക്കും. മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകിട്ട് അഞ്ചിന് നട വീണ്ടും തുറക്കും. മണ്ഡലപൂജ കഴിഞ്ഞതോടെ ചൊവ്വാഴ്ച രാത്രി എട്ടുമുതൽ തീർഥാടകരെ പമ്പയിൽനിന്ന് കയറ്റിവിട്ടേക്കില്ല. ജനുവരി 14നാണ് മകരവിളക്ക്. മകരവിളക്ക് ഉത്സവത്തിനുശേഷം ജനുവരി 20ന് നടയടയ്ക്കും. 19ന് രാത്രി വരെയായിരിക്കും തീർഥാടകർക്ക് ദർശനം.
ജനുവരി 14 മുതൽ 17 വരെ എല്ലാദിവസവും മാളികപ്പുറത്തെ മണിമണ്ഡപത്തിൽനിന്ന് പതിനെട്ടാം പടിയിലേക്ക് ധർമ്മശാസ്താവിന്റെ എഴുന്നള്ളത്ത് നടക്കും. 18ന് ശരംകുത്തിയിലേക്കാകും എഴുന്നെള്ളത്ത്. 19ന് രാത്രി മാളികപ്പുറത്ത് ഗുരുതിയും നടക്കും. 20ന് രാവിലെ 6.30ന് രാജ പ്രതിനിധിയുടെ ദർശനംകഴിഞ്ഞ് നടയടയ്ക്കും.
വൻഭക്തജനത്തിരക്കുണ്ടായിട്ടും പരാതിരഹിതമായ മണ്ഡലകാലമാണ് കഴിയുന്നത് എന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞിരുന്നു. 30 ലക്ഷത്തിലധികം ഭക്തരെത്തിയിട്ടും വിവിധ വകുപ്പുകൾ നല്ല രീതിയിൽ പ്രവർത്തിച്ചതിനാൽ പറയത്തക്ക രീതിയിലുള്ള പ്രയാസങ്ങളുണ്ടാകാതെ മുന്നോട്ടുപോകാൻ കഴിഞ്ഞുവെന്നും ശബരിമലയിലെ ദേവസ്വം ബോർഡ് ഗസ്റ്റ് ഹൗസിൽ ചേർന്ന അവലോകനയോഗശേഷം മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു












Click it and Unblock the Notifications