പത്തനംതിട്ടയിൽ എച്ച്എംസി യോഗത്തിൽ പരാതികൾ അനവധി; രോഗികളെ സ്വകാര്യ ആശുപത്രിയിലേക്ക് വിടുന്നു, രാത്രി ഡ്യൂട്ടി പ്രതിസന്ധിയിൽ!!
പത്തനംതിട്ട: ജനറൽ ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് ശരിയായ ചികിത്സ നൽകാതെ അവരെ സ്വകാര്യ ആശുപത്രികളിലേക്ക് പറഞ്ഞു വിടുന്നതായി എച്ച്. എം .സി യോഗത്തിൽ അംഗങ്ങളുടെ രൂക്ഷ വിമർശനം. വൈകിട്ട് രോഗികൾ എത്തിയാൽ അവരെ പേടിപ്പിച്ച് സ്വകാര്യ മെഡിക്കൽകോളേജിലേക്ക് അയയ്ക്കുകയാണ്. രാത്രി ഡ്യൂട്ടിക്ക് പരിചയമുള്ള ഡോക്ടർമാരെ നിയോഗിക്കാറില്ല.
സൂപ്പർ സ്പെഷ്യാലിറ്റി പദവിയിലേക്ക് എത്തുന്ന ആശുപത്രി രോഗികൾക്ക് പ്രയോജനം ഇല്ലാത്ത സ്ഥിതിയാണെന്നും അംഗങ്ങൾ ആരോപിച്ചു. ചികിത്സ തേടി ആശുപത്രിയിൽ എത്തിയ തങ്ങൾക്കുണ്ടായ ചില ദുരനുഭവങ്ങളും അംഗങ്ങളിൽ ചിലർ യോഗത്തിൽ വിശദീകരിച്ചു. ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവർമാർ തമ്മിലുള്ള സംഘർഷം വർദ്ധിച്ചു വരുന്നുണ്ട്. രോഗികൾ വന്നാലുടൻ ആംബുലൻസ് ഡ്രൈവർമാരാണ് ആദ്യം ഓടിയെത്തുന്നത് . ഇത് അടിയന്തരമായി തടയണമെന്ന് അംഗങ്ങൾ പറഞ്ഞു.
ആംബുലൻസ് സർവീസുകളുടെ റേറ്റ് ഏകീകരിക്കാനും ഫോണിൽ ബന്ധപ്പെടാനും മറ്റുമായി ഒരു പി. ആർ.ഒയെ നിയോഗിക്കാൻ തീരുമാനിച്ചതായി ആർ. എം. ഒ ഡോ. ആശിഷ്മോഹൻ അറിയിച്ചു. ആംബുലൻസുകൾ ആശുപത്രി പരിസരത്ത് പാർക്ക് ചെയ്യുന്നത് ഒഴിവാക്കാനും യോഗത്തിൽ തീരുമാനിച്ചു. ഇതിനായി പൊലീസ്, ആർ. ടി. ഒ എന്നിവർക്ക് പരാതി നൽകാനും തീരുമാനിച്ചു . കഴിഞ്ഞ കമ്മിറ്റിയിൽ തീരുമാനമെടുത്തിട്ടും ആംബുലൻസ് റേറ്റ് കാഷ്വാലിറ്റിയുടെ മുന്നിൽ പ്രദർശിപ്പിക്കാത്തത് അംഗങ്ങളുടെ വിമർശനത്തിന് ഇടയാക്കി.
നിലവിലെ കോർപ്പറേഷൻ ബാങ്കിലെആശുപത്രി അക്കൗണ്ട് എച്ച്. എം. സി അറിയാതെ ഒരു സ്വകാര്യ ബാങ്കിലേക്ക് മാറ്റാൻ തയാറായത് വലിയ വിമർശനത്തിന് ഇടയാക്കി. എച്ച്.എം.സി തീരുമാനമെന്നും പറഞ്ഞ് തന്നെ തെറ്റിദ്ധരിപ്പിച്ച് അപേക്ഷയിൽ ഒപ്പിട്ട് വാങ്ങിയതായി ചെയർപേഴ്സൺ ഗീതാ സുരേഷ് പറഞ്ഞു. പെയ്സിംഗ് മെഷീൻ സ്ഥാപിക്കാമെന്ന് എച്ച്.ഡി.എഫ്. സി ബാങ്ക് ഉറപ്പ് നൽകിയതിനെ തുടർന്നാണ് അക്കൗണ്ട് തുറന്നതെന്ന് സൂപ്രണ്ട് ഡോ. സാജൻ മാത്യൂസ് അഭിപ്രായപ്പെട്ടു. വിമർശനത്തെ തുടർന്ന് ഈ തീരുമാനവും പിൻവലിച്ചു.
ബി ആന്റ് സി ബ്ളോക്കിൽ കൊതുകുവല സ്ഥാപിച്ചതിൽ നിരുത്തരവാദപരമായി പ്രവർത്തിച്ച ആർട്ട് കോ ലിമിറ്റഡിൽ നിന്നും വിശദികരണം വാങ്ങാതെ വീണ്ടും കാഷ്വാലിറ്റി, എച്ച്.എം.സി പേവാർഡ് എന്നിവിടങ്ങളിൽ കൊതുകു വല സ്ഥാപിക്കാൻ സൂപ്രണ്ട് അവരിൽ നിന്നും എസ്റ്റിമേറ്റ് വാങ്ങിയത് വീണാ ജോർജ് എം .എൽ .എ ചോദ്യം ചെയ്തു. താൻ സൂപ്രണ്ടായി ചുമതല ഏൽക്കും മുമ്പായിരുന്നു ഇത് നടന്നതെന്ന് അദ്ദേഹം പറഞ്ഞെങ്കിലും മുൻ കമ്മിറ്റികളിൽ പങ്കെടുത്തതിനാൽ ഒഴിഞ്ഞ് മാറാൻ പറ്റില്ലെന്ന് എം.എൽ.എ പറഞ്ഞു. കാർഡിയാക് കാത്ത് ലാബിലെ വിവിധ തസ്തികകളിലേക്കുള്ള നിയമനവും റദ്ദാക്കാൻ തീരുമാനിച്ചു. നിയമനങ്ങൾ കോർ കമ്മിറ്റി കൂടി ചർച്ച ചെയ്ത ശേഷം എച്ച് .എം. സി അംഗികാരം നൽകാൻ തീരുമാനിച്ചു.
ആശുപത്രി സ്റ്റാഫ് നഴ്സുന്മാരുടെ കുറവ് അടിയന്തരമായി പരിഹരിക്കണമെന്ന് നഴ്സിങ് സൂപ്രണ്ട് എം.എൻ. രതി ആവശ്യപ്പെട്ടു. 13 പേരുടെ ഒഴിവുകളുണ്ട്. ഇതുകാരണം മറ്റുള്ളവർക്ക് അവധി നൽകാൻപോലും കഴിയാത്ത സാഹചര്യമാണ്. ജില്ലയിൽ മൊത്തം 43 ഒഴിവുകളാണുള്ളത്. താത്കാലിക ഇന്റർവ്യു നടത്തി ഒരു പട്ടിക തയാറാക്കി അടിയന്തിര ഘട്ടങ്ങളിൽ നിയമനം നടത്താൻ കഴിയുമെന്നും അവർ നിർദ്ദേശിച്ചു.
ജനറൽ ആശുപത്രി വികസനത്തിനായി നഗരസഭ വാർഷിക പദ്ധതിയിൽ 30 ലക്ഷം രൂപാ നീക്കിവെച്ചതായി ചെയർപേഴ്സൺ ഗീതാ സുരേഷ് പറഞ്ഞു. ചെയർപേഴ്സൺ ഗീതാ സുരേഷ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. വീണാജോർജ് എം.എൽ.എ നഗരസഭ ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു അനിൽ, ആശുപത്രി സൂപ്രണ്ട് ഡോ. സാജൻ മാത്യൂസ്, ആർ.എം.ഒ ഡോ. ആശിഷ് മോഹൻ, ഡോ. സിറിൽ ജേക്കബ് കുര്യൻ,ഡെപ്യൂട്ടി ഡി .എം. ഒ ഡോ. നന്ദിനി, വിവിധരാഷ്ട്രിയ കക്ഷി നേതാക്കളായ അമൃതം ഗോകുലം,എം.ജെ രവി, എൻ.എ നൈസാം, നൗഷാദ് കണ്ണങ്കര, റെനീസ് മുഹമ്മദ്, അബ്ദുൾ ഷുക്കൂർ, സുബിൻതോമസ്,പ്രസാദ് ജോൺ മാമ്പ്ര, വി. എസ് അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.