ചിറ്റാറിലെ മത്തായിയുടെ മരണം: വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മൊഴിയിൽ വൈരുധ്യം, മൂന്ന് പേർ കൂടി ബാക്കി!!
പത്തനംതിട്ട: കസ്റ്റഡിയിലെടുത്തയാളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോപണ വിധേയരായ ഉദ്യോഗസ്ഥരുടെ മൊഴിയിൽ വൈരുദ്ധ്യം. ഇതോടെ ചിറ്റാറിലെ മത്തായിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം ഇവരുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. മത്തായിയെ വനംവകുപ്പ് കാട്ടിലെത്തിച്ച് വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയതാണെന്ന് നേരത്തെ കുുടംബാംഗങ്ങൾ ആരോപിച്ചിരുന്നു. സംഭവത്തിൽ ദുരുഹതയുണ്ടെന്ന് നാട്ടുകാരിൽ നിന്നും ആരോപണം ഉയർന്നതോടെ വനപാലർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചിറ്റാറിൽ ആക്ഷൻ കൌൺസിൽ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. മത്തായിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഓർത്തഡോക്സ് സഭയും രംഗംത്തിയിട്ടുണ്ട്.
ട്രഷറി തട്ടിപ്പ് അന്വേഷണം ധനകാര്യ സെക്രട്ടറിയ്ക്ക്:കുറ്റക്കാർക്കെതിരെ കർശന നടപടി; ധനകാര്യമന്ത്രി
ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ ഏഴ് ഉദ്യോഗസ്ഥരാണ് മത്തായിയുടെ വീട്ടിലെത്തി ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഇവരിൽ നാലുപേരുടെ മൊഴിയാണ് ഇതിനകം ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുള്ളത്. മത്തായിയെ കസ്റ്റഡിയിലെടുത്തതുമായി ഇവർ നൽകിയിട്ടുള്ള മൊഴികളിലാണ് വൈരുധ്യമുള്ളത്. ഇനി രണ്ട് ഉദ്യോദസ്ഥരുടേയും താൽക്കാലിക ജീവനക്കാരനായ ഡ്രൈവറുടെയും മൊഴിയാണ് രേഖപ്പെടുത്താനുള്ളത്. സംഭവം നടന്ന് അഞ്ച് ദിവസം പിന്നിട്ടെങ്കിലും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാതെ മത്തായിയുടെ മൃതദേഹം സംസ്കരിക്കില്ലെന്ന നിലപാടിലാണ് കുടുംബാംഗങ്ങൾ. പോസ്റ്റ്മോർട്ടം നടത്തിയെങ്കിലും റാന്നിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലാണ് മത്തായിയുടെ മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്.
സിസിടിവി തകർത്തെന്ന് ആരോപിച്ച് വനംവകുപ്പ് അധികൃതർ കസ്റ്റഡിയിലെടുത്ത മത്തായിയെ മണിക്കൂറുകൾക്കുള്ളിലാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്ത മത്തായിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയെന്നാണ് സഹോദരൻ ഉന്നയിക്കുന്ന ആരോപണം. വനംവകുപ്പ് ഉദ്യോഗസ്ഥർ മത്തായിയുടെ അമ്മയെ തള്ളിയിട്ടതായും സഹോദരൻ പറയുന്നു. ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തയാളുടെ സുരക്ഷ ഉറപ്പാക്കിയില്ലെന്നും അന്വേഷണത്തിൽ വീഴ്ച സംഭവിച്ചെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്. മത്തായി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തതാണെന്നുള്ള റിപ്പോർട്ടുകൾ കുടുംബം തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്.
മത്തായിയുടേത് മുങ്ങിമരണമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലയുടെ ഇടത് ഭാഗത്ത് ചതവുകളുണ്ടെങ്കിലും ശരീരത്തിൽ മർദ്ദനമേറ്റതിന്റെ സൂചനകളൊന്നുമില്ലെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. അതേസമയം മത്തായിയുടെ കൈയ്ക്ക് സംഭവിച്ച ഒടിവ് കിണറ്റിൽ വീണപ്പോൾ സംഭവിച്ചാതാവാമെന്നാണ് നിഗമനം. മൂക്കിൽ നിന്ന് രക്തം ഒലിച്ചതിന്റെ ലക്ഷണങ്ങളും പോസ്റ്റ്മോർട്ടത്തിനിടെ കണ്ടെത്തിയിരുന്നു.