ഡിടിപിസി സത്രം സൗന്ദര്യവൽക്കരണത്തിന് തുടക്കമായി ജില്ലയിൽ ടൂറിസം രംഗത്ത് അനന്തസാധ്യത: മാത്യു ടി തോമസ്
പത്തനംതിട്ട: ടൂറിസം രംഗത്ത് അനന്ത സാധ്യതയുള്ള ജില്ലയാണ് പത്തനംതിട്ടയെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. ഡിടിപിസിയുടെ തിരുവല്ലയിലെ സത്രത്തിന്റെ സൗന്ദര്യവൽക്കരണത്തിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയുടെ ടൂറിസം സാധ്യതയെ സ്പിരിച്വൽ എന്നു മാത്രം കണ്ടാൽ മതിയാകില്ല. തീർഥാടന ടൂറിസത്തിനപ്പുറം പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാൻ പര്യാപ്തമായ സംവിധാനങ്ങളും ചരിത്രവും ജില്ലയിലുണ്ട്. ഇത് ലോകത്തിനു മുൻപാകെ എത്തിക്കാൻ നമുക്ക് കഴിയണം.
സത്രം സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ചുറ്റുമതിൽ ബലപ്പെടുത്തുകയും രുഗ്മിണി സ്വയംവരം കഥകളി രൂപങ്ങൾ നിർമിച്ച് മനോഹരമാക്കുകയും ചെയ്യും. സത്രത്തിന്റെ അങ്കണം പൂട്ടുകട്ടകൾ പാകുകയും മരങ്ങൾക്കു ചുറ്റം പുല്ലു വച്ചു പിടിപ്പിച്ച് ഗാർഡനിംഗ് നടത്തുകയും ചെയ്യും. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിന് മുൻഭാഗത്തായതിനാൽ സത്രത്തിന്റെ മതിലിൽ കഥകളി രൂപങ്ങൾ നിർമിക്കുന്നതിന് സവിശേഷ പ്രാധാന്യമുണ്ട്. കഥകളിയുടെ ഈറ്റില്ലമാണ് തിരുവല്ല മതിൽഭാഗമെന്നതാണ് കാരണം. സാംസ്കാരിക പൈതൃകം പ്രതിഫലിപ്പിക്കുന്ന സൗന്ദര്യവത്കരണമാണ് സത്രത്തിൽ നടത്തുക.
പാഴായി കിടന്ന് ദുർഗന്ധം വമിച്ചിരുന്ന പ്രദേശം വികസിപ്പിച്ചാണ് ഡിടിപിസി സത്രം നിർമിച്ചത്. ഇന്ന് ശബരിമല തീർഥാടകർക്കും, ശ്രീവല്ലഭ ക്ഷേത്രത്തിൽ എത്തുന്നവർക്കും സഹായകമാണ് ഡിടിപിസി സത്രം. ചെലവു കുറഞ്ഞ കെട്ടിട നിർമാണ പരിശീലനം പട്ടികജാതിവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് ലഭ്യമാക്കിയതിലൂടെയാണ് ഡിടിപിസി സത്രത്തിന്റെ കെട്ടിടങ്ങൾ നിർമിച്ചതെന്നും മന്ത്രി പറഞ്ഞു.
അടുത്തഘട്ടമായി കൂടുതൽ ആധുനിക സൗകര്യങ്ങൾ ഡിടിപിസി സത്രത്തിൽ കൊണ്ടുവരുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടർ പി.ബി. നൂഹ് പറഞ്ഞു. തിരുവല്ല നഗരസഭ ചെയർമാൻ കെ.വി. വർഗീസ്, നഗരസഭ കൗൺസിലർമാരായ എം.പി. ഗോപാലകൃഷ്ണൻ, വി.ജിജീഷ് കുമാർ, ഡിടിപിസി എക്സിക്യുട്ടീവ് കമ്മിറ്റി അംഗം അഡ്വ. മനോജ് ചരളേൽ, ഗവേണിംഗ് ബോഡി അംഗം അഡ്വ. ജെനു മാത്യു, ഡിടിപിസി സെക്രട്ടറി എ. ഷംസുദീൻ, സത്രം കെയർടേക്കർ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.