ദുരിതബാധിതർക്ക് കൈത്താങ്ങാകാൻ നമുക്ക് കഴിയണം മന്ത്രി മാത്യു ടി.തോമസ്
പത്തനംതിട്ട: വെള്ളപ്പൊക്കത്തിൽ ദുരിതം അനുഭവിക്കുന്നത് നമ്മുടെ സഹോദരങ്ങളാണെന്നും, അവരുടെ ബുദ്ധിമുട്ട് മനസിലാക്കി ആശ്വാസമേകാൻ നമുക്ക് കഴിയണമെന്നും ജലവിഭവവകുപ്പ് മന്ത്രി മാത്യു.ടി.തോമസ് പറഞ്ഞു. കാലവർഷക്കെടുതിയെ തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന വിവിധ സംഘടനകളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിൽ നടക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഒരു തുടക്കം മാത്രമാണെന്നും, ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് വീടുകളിലേക്ക് മടങ്ങുന്നവർക്ക് പൂർണ സഹായം എത്തിക്കുവാൻ നമുക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ സംവിധാനങ്ങൾ ദുരിതബാധി തർക്ക് സാധ്യമായ എല്ലാ സൗകര്യങ്ങളും നൽകുന്നുണ്ട്. എന്നാൽ ഇതുകൊണ്ടുമാത്രം ഇവരുടെ പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കാൻ കഴിയണമെന്നില്ല.
അടിയന്തരമായി ആവശ്യമുള്ള പല കാര്യങ്ങളിലും സന്നദ്ധസംഘടനകളുടെയും പൊതുജനങ്ങളുടെയും സഹായംകൂടി ആവശ്യമാണ്. ജില്ലയുടെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത സവിശേഷമായ ഒരു സാഹചര്യമാണ് ഇപ്പോഴുണ്ടായിട്ടുള്ളത്. ഇത് നേരിടാൻ നാമെല്ലാവരും ഒറ്റക്കെട്ടായി പ്രവ ർത്തിക്കണമെന്നും മന്ത്രി പറഞ്ഞു.
വസ്ത്രങ്ങൾ മുതൽ പഠനോപകരണങ്ങൾ വരെ ശേഖരിക്കും
വെള്ളപ്പൊക്കം ദുരിതം വിതച്ച സ്ഥലങ്ങളിലെ ജനങ്ങൾക്ക് എല്ലാവിധ സഹായങ്ങളും എത്തിക്കുമെന്ന് യോഗത്തിൽ പങ്കെടുത്ത സംഘടനാ ഭാരവാഹികൾ അറിയിച്ചു. മെത്ത, തലയിണ, പുതപ്പ് തുടങ്ങി കുട്ടികൾക്ക് വേണ്ട പഠനോപകരണങ്ങൾ തുടങ്ങി എല്ലാ അവശ്യ വസ്തുക്കളും സ്വരൂപിക്കാനും യോഗത്തിൽ തീരുമാനമായി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സന്നദ്ധ സംഘടനാ പ്രതിനിധികളെക്കൊണ്ട് തിങ്ങിനിറഞ്ഞിരുന്നു. ദുരിതം പേറുന്ന ജനങ്ങൾക്ക് സഹായമെത്തിക്കാൻ സന്മനസോടെ എത്തിയ എല്ലാവർക്കും ജില്ലാ കളക്ടർ പി.ബി.നൂഹ് പ്രത്യേക നന്ദി അറിയിച്ചു.
ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി മാതൃക കാട്ടിയവർ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മല്ലേലിൽ ശ്രീധരൻ നായർ (മല്ലേലിൽ ഇൻഡസ്ട്രീസ്)അഞ്ച് ലക്ഷം രൂപയും പി.ജെ ബേബി (പാറയിൽ ഹൗസ് പത്തനംതിട്ട), ബിനു ജോൺ (മിഡോസ് വേവ്സ്, റിയാദ്) എന്നിവർ ഒരു ലക്ഷം രൂപയും യോഗത്തിൽ വച്ച് ജില്ലാ കളക്ടർക്ക് കൈമാറി. യാക്കോബായ സഭയുടെ കുവൈറ്റ് ഭദ്രാസനം ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരത്തേ നൽകിയിരുന്നു.
സഹായ വാഗ്ദാനവുമായി സന്നദ്ധസംഘടനകളും വ്യക്തികളും
വിവിധ സന്നദ്ധ പ്രവർത്തകരും, വ്യക്തികളും, സ്ഥാപനങ്ങളും സഹായം വാഗ്ദാനം ചെയ്ത് മുന്നോട്ട് വന്നിട്ടുണ്ട്. കളക്ടറേറ്റ് ജീവനക്കാർ അൻപതിനായിരം രൂപയ്ക്ക് മുകളിൽ സംഭാവന നൽകും. ജില്ലാ കളക്ടർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പതിനായിരം രൂപ സംഭാവന നൽകി. സാമൂഹ്യപ്രവർത്തകയും റിട്ട.പ്രൊഫസറുമായ എം.എസ് സുനിൽ ജില്ലയിലെ ഒരു ദുരിതാശ്വാസ ക്യാമ്പിലെ പെൺകുട്ടികൾക്ക് വേണ്ട വസ്ത്രങ്ങളും മറ്റ് സാധനങ്ങളും എത്തിക്കുമെന്ന് ഉറപ്പ് നൽകി. വ്യാപാരി വ്യവസായി ഏകോപനസമിതി ആവശ്യമായ ഭക്ഷ്യസാധനങ്ങൾ, ഹോളി എയ്ഞ്ചൽസ്, മേരിമാത എന്നീ സ്കൂളുകൾ കുട്ടികൾക്കാവശ്യമായ പാഠ്യോപകരണങ്ങൾ, ലയൺസ് ക്ലബ്്് അൻപതിനായിരം രൂപയുടെ ബെഡ്ഷീറ്റ്, കേരള വ്യവസായി ഏകോപനസമിതി ഒരു ലക്ഷം രൂപയുടെ മെത്ത, തിരുവല്ല റോട്ടറി ക്ലബ് ഇരുന്നൂറ് ബക്കറ്റ് തുടങ്ങിയവയും എത്തിക്കും. ആൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് ഫെഡറേഷൻ ജീവനക്കാരും സംസ്ഥാന സഹകരണ ബാങ്ക് ജീവനക്കാരും അവരുടെ ഒരു ദിവസത്തെ ശമ്പളവും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും. .
പോബ്സൺ ഗ്രൂപ്പ് രണ്ട് ലക്ഷം, ജില്ലാ സഹകരണ ബാങ്ക് അൻപതിനായിരം രൂപ, അബ്ദുൾ റഹിം മത്താർ ഇരുപത്തി അയ്യായിരം രൂപ, സ്കൈ ഹോട്ടൽ ഷിജി ജോർജ് അൻപതിനായിരം രൂപ, വ്യാപാരി വ്യവസായി ഫെഡറേഷൻ പതിനായിരം രൂപ, അടൂർ ഐ.എച്ച്.ആർ.ഡി അൻപതിനായിരം രൂപ, വെച്ചൂച്ചിറ പോളി ടെക്നിക് പതിനായിരം രൂപ, കോന്നി റിപ്പബ്ളിക് സ്കൂൾ 25000 രൂപ എന്നീ തുകകൾ പണമായി നൽകാമെന്ന് അറിയിച്ചു. ജില്ലയിലെ മൂന്ന് സ്കൂളുകൾ അവരുടെ ഓണാഘോഷം മാറ്റി വച്ച് ആ തുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യുമെന്ന് അറിയിച്ചു.
സഹായം സ്വീകരിക്കാൻ താലൂക്ക് ഓഫീസുകളിലും കളക്ടറേറ്റിലും പ്രത്യേക സംവിധാനം
ദുരിതബാധിതരെ സഹായിക്കുന്നതിന് സംഘടനകൾക്കും വ്യക്തിക ൾക്കും താലൂക്ക് ഓഫീസുകളിലും കളക്ടറേറ്റിലും വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തുക നൽകുന്നവർ ചെക്കായോ ഡ്രാ്ര്രഫായോ മാത്രം സംഭാവനകൾ നൽകണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് സംഭാവന നൽകേണ്ടത്. സാധന സാമഗ്രികൾ ബന്ധപ്പെട്ട താലൂക്ക് ഓഫീസുകളിലോ കളക്ടറേറ്റിലോ നൽകാവുന്നതാണ്. സംഭാവനകൾ നൽകുന്നവരുടെ വിവരങ്ങളും നൽകിയ പണം/വസ്തുക്കളുടെ വിവരങ്ങളും കൃത്യമായ രേഖപ്പെടുത്തലുകളോടെ സൂക്ഷിക്കും. ഇവ ദുരിതബാധിതർക്ക് എത്തുന്നു എന്ന് ജില്ലാ ഭരണകൂടം ഉറപ്പുവരുത്തും.
സഹായം ചെയ്യാൻ താത്പര്യമുള്ളവർ ഒരാഴ്ചയ്ക്കുള്ളിൽ കളക്ട്രേറ്റിലോ ദുരന്തനിവാരണ ഓഫീസിലോ അടൂർ, തിരുവല്ല ആർ.ഡി ഓഫിസുകളിലോ അറിയിക്കേണ്ടതാണ്. നിലവിൽ സംഭാവനകൾ വാഗ്ദാനം ചെയ്തവരും തുടർനടപടികൾ കൺട്രോൾ റൂമുകളിൽ അറിയിക്കണം. ഏത് തരത്തിലുള്ള പ്രവർത്തനം നടത്തിയാലും അത് റവന്യു അഡ്മിനിസ്ട്രേഷനുമായി ബന്ധപ്പെടുത്തി ചെയ്യണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് വിളിക്കേണ്ട നമ്പറുകൾ : ജില്ലാ കളക്ടർ 9447029008, എ.ഡി.എം 9446504515, ഡെപ്യൂട്ടി കളക്ടർ (ഡിസാസ്റ്റർ മാനേജ്മെന്റ്) 8547610039, ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഓഫീസ് 0468 2322515, അടൂർ ആർ.ഡി.ഒ9447799827, തിരുവല്ല ആർ.ഡി.ഒ 9447114902.
എ.ഡി.എം പി.ടി ഏബ്രഹാം, ഡിസാസ്റ്റർ മാനേജ്മെന്റ് ഡെപ്യൂട്ടി കളക്ടർ എസ്.ശിവപ്രസാദ്, ജില്ലയിലെ വിവിധ വ്യാപാരസംഘടനകളുടെയും, സ്ഥാപനങ്ങളുടേയും സ്കൂൾ കോളേജ്, ബാങ്ക്, സന്നദ്ധ സംഘടന, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name
of
Donee:
CMDRF
Account
number
:
67319948232
Bank:
State
Bank
of
India
Branch:
City
branch,
Thiruvananthapuram
IFSC
Code:
SBIN0070028