സ്വാതന്ത്ര്യദിനാഘോഷം: മന്ത്രി മാത്യു ടി തോമസ് മുഖ്യാതിഥിയാകും
പത്തനംതിട്ട: ഭാരതത്തിന്റെ 72ാമത് സ്വാതന്ത്ര്യദിനം 15ന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. മുഖ്യാതിഥിയായ ജലവിഭവ മന്ത്രി മാത്യു ടി.തോമസ് ദേശീയ പതാക ഉയർത്തി പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിക്കും.
രാവിലെ എട്ടിന് പരേഡിനുള്ള തയാറെടുപ്പ് ആരംഭിക്കും. 8.10ന് പരേഡ് കമാൻഡർ പരേഡിന്റെ നിയന്ത്രണം ഏറ്റെടുക്കും. 8.30ന് മുഖ്യാതിഥിയായ മന്ത്രി മാത്യു ടി.തോമസ് എത്തുന്നതോടെ സേനാംഗങ്ങളുടെ സല്യൂട്ട്. 8.35ന് മുഖ്യാതിഥി ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ ദേശീയ പതാക ഉയർത്തും. തുടർന്ന് യൂണിഫോമിലുള്ള എല്ലാ ഓഫീസർമാരും ദേശീയ പതാകയെ സല്യൂട്ട് ചെയ്യും.
8.40ന് പരേഡ് കമാൻഡർ മുഖ്യാതിഥിക്കു മുൻപാകെ എത്തിയശേഷം മുഖ്യാതിഥി പ്രത്യേകം സജ്ജമാക്കിയ വാഹനത്തിൽ പരേഡ് പരിശോധിക്കും. 8.45ന് പരേഡ് മാർച്ച്പാസ്റ്റ് ആരംഭിക്കും. പോലീസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സ്, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, ജൂനിയർ റെഡ്‌ക്രോസ്, വനം, എക്‌സൈസ്, എൻ.സി.സി തുടങ്ങിയവയുടെ പ്ലാറ്റൂണുകളും വിവിധ സ്‌കൂളുകളിൽ നിന്നുള്ള ബാന്റ് സെറ്റ് ടീമുകളും മാർച്ച്പാസ്റ്റിൽ അണിനിരക്കും. 8.55ന് മുഖ്യാതിഥി സ്വാതന്ത്ര്യദിന സന്ദേശം നൽകും. ഒൻപതിന് പോലീസ് മെഡൽ വിതരണവും സമ്മാനദാനവും നടക്കും. തുടർന്ന് സ്‌കൂൾ വിദ്യാർഥികളുടെ വർണാഭമായ സാംസ്‌കാരിക പരിപാടികളും നടക്കും.
സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ വീക്ഷിക്കുന്നതിന് പൊതുജനങ്ങൾ രാവിലെ 7.30ന് ജില്ലാ സ്റ്റേഡിയത്തിൽ എത്തണമെന്ന് ജില്ലാ കളക്ടർ പി.ബി.നൂഹ് അഭ്യർഥിച്ചു. സർക്കാർ സ്ഥാപനങ്ങളും വീടുകളും വ്യാപാര സ്ഥാപനങ്ങളും കൊടിതോരണങ്ങളാൽ അലങ്കരിക്കുകയും ദേശീയ പതാക ഉയർത്തുകയും ചെയ്യണമെന്നും പൂർണമായും ഹരിത മാനദണ്ഡം പാലിച്ചുകൊണ്ടായിരിക്കണം സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കേണ്ടതെന്നും കളക്ടർ അഭ്യർഥിച്ചു. എല്ലാ വകുപ്പ് മേധാവികളും ഉദ്യോഗസ്ഥരും സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പങ്കെടുക്കണം. സെറിമോണിയൽ പരേഡിന്റെ പൂർണ ചുമതല പത്തനംതിട്ട എ.ആർ. ക്യാമ്പ് അസിസ്റ്റന്റ് കമാൻഡന്റിനാണ്.