വിളിച്ചിട്ട് ആംബുലന്‍സുകള്‍ വന്നില്ല; മൃതദേഹം ചുമന്ന് പോലീസുകാര്‍ റോഡിലൂടെ നടന്നത് അരകിലോമീറ്റര്‍
കോഴഞ്ചേരി: ആംബുലന്‍സ് വരാത്തതിനെ തുടര്‍ന്ന് അപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം ചുമന്ന് പോലീസുകാര്‍ നടന്നത് അരകിലോമീറ്റര്‍. ആറന്മുള പോലീസാണ് മൃതദേഹവുമായി റോഡരികിലൂടെ സ്വകാര്യ ആശുപത്രിയിലേക്ക് നടന്നത്. ആറന്മുള ക്ഷേത്രത്തിലെ താത്കാലിക ജീവനക്കാരൻ രമേശ് കുമാറിന്‍റെ മൃതദേഹമാണ് പോലീസുകാര്‍ ചുമന്നത്. കോഴഞ്ചേരി-റാന്നി റോഡിൽ മുത്തൂറ്റ് ആശുപത്രിക്ക് സമീപത്ത് ബുധനാഴ്ച ഉച്ചയ്ക്കാണ് രമേശ് കുമാർ ലോറിയിടിച്ച് മരിച്ചത്.
അപകടത്തില്‍ ചിതറിയ മൃതദേഹം പത്ത് മിനിറ്റിലേറെയാണ് റോഡില്‍ കിടന്നത്. സമീപത്ത് അധാരം എഴുത്ത് നടത്തുന്ന വ്യക്തിയാണ് റോഡില്‍ കിടന്ന ശരീരഭാഗങ്ങള്‍ തുണിയിട്ട് മറച്ചത്. വിവരമറിഞ്ഞ് ആറന്മുള എസ്.എച്ച്.ഒ. ജി.സന്തോഷ്‌കുമാർ സ്ഥലത്തെത്തി. തുടര്‍ന്ന് മൃതദേഹം ആശുപത്രിയിലേക്ക് നീക്കാന്‍ ആംബുലന്‍സിനായി ജില്ലാ ആശുപ്രതിയിലേക്ക് വിളിക്കുകയായിരുന്നു. എന്നാല്‍ ഒരു ആംബുലൻസ് തകരാറിലാണെന്നും മറ്റ് രണ്ട് ആംബുലന്‍സുകള്‍ കോവിഡ് ആവശ്യത്തിന് പോയിരിക്കുകയാണെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
തുടര്‍ന്ന് നിരവധി ആംബുലന്‍സുകളെ പോലീസ് വിളിച്ചെങ്കിലും വരാന‍് തയ്യാറായില്ല. ഏറെ സമയം കാത്ത് നിന്നെങ്കിലും പരിഹാരം ഉണ്ടായില്ല. തുടർന്ന് പൊയ്യാനിൽ ആശുപത്രിയുടെ മോർച്ചറിയിലെത്തി പോലീസ് സ്ട്രക്ച്ചർ കൊണ്ടുവന്ന് ശരീരഭാഗങ്ങൾ ഇതിലാക്കി. എസ്എച്ച്ഒ.യുടെ നേതൃത്വത്തിൽ എട്ട് പോലീസുകാർ ചേർന്ന് സ്ട്രക്ച്ചർ ചുമന്ന് മൃതദേഹം ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
വീടിന് മുകളില്‍ നിന്ന് മോഷ്ടാവ് ചാടിയത് കാത്തിരുന്ന ഷാഹുലിന് മുന്നില്‍; ഓടിച്ച് പിടിച്ച് നാട്ടുകാര്‍