പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി, എട്ട് സ്ഥാനാർത്ഥികൾ, ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ
പത്തനംതിട്ട: ലോക്‌സഭാ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്ന എട്ട് സ്ഥാനാര്‍ഥികളുടെ പത്രികകള്‍ സൂക്ഷമപരിശോധനയില്‍ സ്വീകരിച്ചു. വെള്ളിയാഴ്ച തീരുമാനമാകാതെ മാറ്റി വച്ച വീണ വി എന്ന സ്വതന്ത്രസ്ഥാനാര്‍ഥിയുടെ പത്രിക ഇന്നലെ സ്വീകരിച്ചതോടെയാണ് ജില്ലയില്‍ എട്ട് സ്ഥാനാര്‍ഥികളായത്. പത്രിക പിന്‍വലിക്കാനുളള അവസാനതീയതി ഇന്നലെ അവസാനിച്ചു. ആന്റോ ആന്റണി (ഐഎന്‍സി), വീണാ ജോര്‍ജ് (സിപിഎം), ഷിബു പാറക്കടവില്‍ (ബിഎസ്പി), കെ സുരേന്ദ്രന്‍ (ബി.ജെ.പി), ജോസ് ജോര്‍ജ് (എപിഐ), ബിനു ബേബി (എസ്യുസിഐ), സ്വതന്ത്ര സ്ഥാനാര്‍ഥികളായ രതീഷ് ചൂരക്കോട്, വീണ വി എന്നിവരുടെ പത്രികകളാണ് സൂക്ഷ്മ പരിശോധനയില്‍ സ്വീകരിച്ചത്.
സ്വതന്ത്ര സ്ഥാനാര്‍ഥിയായ പുഷ്പാംഗദന്റെ പത്രിക ഫോം 26 സത്യവാങ്മൂലം പൂര്‍ണമല്ലാത്തതിനാല്‍ വെള്ളിയാഴ്ച തള്ളിയിരുന്നു. സിപിഎമ്മിന്റെയും ബിജെപിയുടെയും ഡമ്മി സ്ഥാനാര്‍ഥികളായ യഥാക്രമം ശങ്കരന്‍, അശോകന്‍ എന്നിവരുടെ പത്രികകളും തള്ളിയിരുന്നു. പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ പത്രിക അംഗീകരിച്ച സാഹചര്യത്തിലാണ് ഡമ്മി സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയത്.

വോട്ടിംഗ് ശതമാനം ഉയര്‍ത്തുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന സ്വീപ്പ് ബോധവത്ക്കരണ പദ്ധതിയുടെ പ്രയോജനം കൂടുതല്‍ പേരിലെത്തണമെന്ന് പ്രശസ്ത എഴുത്തുകാരനും സാഹിത്യകാരനുമായ ബന്യാമിന്‍ പറഞ്ഞു. സ്വീപ്പ് ബോധവത്ക്കരണവുമായി ബന്ധപ്പെട്ട സംഘം അദ്ദേഹത്തിന്റെ വസതിയിലെത്തി വിവി പാറ്റ് മെഷീന്‍ പരിചയപ്പെടുത്തി.
ഒരു വോട്ടും പാഴാക്കപ്പെടരുതെന്ന സന്ദേശമുയര്‍ത്തി അങ്കണവാടി പ്രവര്‍ത്തകര്‍, സ്‌കൂളുകള്‍, കോളജുകള്‍, ലൈബ്രറികള്‍, പ്രധാന ജംഗ്ഷനുകള്‍ എന്നിവയെല്ലാം കേന്ദ്രീകരിച്ചാണ് സ്വീപ്പ് സംഘം ബോധവത്കരണം നടത്തുന്നത്. കോഴഞ്ചേരി താലൂക്ക് ഓഫീസിലെ ഡപ്യൂട്ടി തഹസില്‍ദാര്‍ സാം പി തോമസ്, ജീവനക്കാരായ അന്‍വര്‍ സാദത്ത്, അരുണ്‍ രാജ്, ബിനു ആനന്ദ്, ജിനി എന്നിവരടങ്ങിയ സംഘമാണ് ബോധവത്ക്കരണം നടത്തുന്നത്.












Click it and Unblock the Notifications