മറന്നു വച്ച സ്വപ്നങ്ങളുടെ നിരാർദ്രതയിലേയ്ക്ക് ഓണം ഓർമ്മകൾ പിന്നെയും- രമ്യ നടരാജന്‍ എഴുതുന്നു
രമ്യ നടരാജന്‍
മറന്നു വച്ച സ്വപ്നങ്ങളുടെ നിരാർദ്രതയിലേയ്ക്ക് ഓണത്തിന്റെ ഓർമ്മകൾ പിന്നെയും. വിടരാൻ വെമ്പുന്ന ചെമ്പരത്തി മൊട്ടു പോലെ നനുത്തത് .. തൊഴുകൈകളുമായുറങ്ങുന്ന തൊട്ടാവാടിയെപ്പോലെ മൃദുവായത്.. കാക്കപ്പൂവും കോളാമ്പിപ്പൂവും പോലെ നിറമാര്‍ന്നത്. ശുഭ്രതയാർന്ന തുമ്പപ്പൂ പോലെ പരിശുദ്ധമായത്. സൂര്യനുദിക്കും മുൻപേ പൂക്കൾ തേടിയുള്ള യാത്ര..ചേമ്പിലക്കുമ്പിളിൽ നിറയുന്ന വയലറ്റ് തൊട്ടാവാടികൾ,ഉള്ളിൽ കടുംമെറൂൺ ഒളിപ്പിച്ച മഞ്ഞക്കോളാമ്പികൾ, കടുംനിറം പടർത്തിയ കാശിത്തുമ്പകൾ,ചാണകം മെഴുകിയ കരിംപച്ചയ്ക്കുള്ളിൽ തെളിഞ്ഞു നിൽക്കാറുള്ള പേരറിയാപ്പൂവുകൾ.
Recommended Video
എത്ര നുള്ളിയെടുത്താലും തീരാത്ത അത്രയും .വിശ്വസിക്കാനാകുന്നില്ല. ഇപ്പോൾ വീടുകൾ തിങ്ങി നിറഞ്ഞ ഈ നാട്ടിൽ ഇത്രയും പൂക്കൾ ഞങ്ങൾക്കായി അന്ന് വിരിഞ്ഞിരുന്നോ? അത്രയധികം കുട്ടികളും.കല്ല് കളിക്കാൻ, ചക്ക് കളിക്കാൻ, ഊഞ്ഞാലാടാൻ,വളപ്പൊട്ടു കളിക്കാൻ, ഊഴത്തിനായി കാത്തിരിക്കാനും മടിയില്ലാത്ത ഒരു കാലം. ഇതിനെല്ലാമിടയിൽ ക്ലബ്ബിന്റെ ഓണപ്പരിപാടികൾ.മിട്ടായി പെറുക്കൽ മുതൽ ഉറിയടി വരെ.രാവിരുളുന്നതും പുലരുന്നതും അറിയാതെ പോയ ദിവസങ്ങൾ.
നിലാവിന് ഇതിലും തെളിച്ചം, സൂര്യന് ഇതിലും മൃദുത്വം. എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിർ ഇന്നെത്ര ധന്യതയാർന്നു എന്ന് ഉള്ളിലേക്ക് ചോദിച്ചിരുന്ന ആ ഓണക്കാലം പോയതെങ്ങോട്ടേക്കാണ്? ഓർമ്മകൾ ഓണം തന്നെയെങ്കിൽ എനിക്കെന്നും ഓണമാണ്. എന്നേക്കുമായി നഷ്ടപ്പെട്ട ഒരു കാലത്തിന്റെ ഇനിയും മങ്ങാത്ത സ്വർണക്കസവുകൾ തുന്നിയ ഒരു പിടി ഓർമ്മകളുടെ മാത്രം ഓണം..
ഓര്‍മ്മയിലെ ഓണം: നിറവയറിന്‍റെയും പൂക്കളുടേയും ആഘോഷ ദിനങ്ങള്‍- സുരേഷ് കനവ് എഴുതുന്നു