നാടിനെ നടുക്കിയ ഇളകൊള്ളൂർ അപകടം: കെഎസ്ആർടിസി മാത്രമല്ല, കാറുകാരനും കുറ്റക്കാരന്‍-റിപ്പോർട്ട്

പത്തനംതിട്ട: കോന്നി ഇളകൊളളൂര്‍ പളളിപടിയില്‍ കെ എസ് ആര്‍ ടി സി ബസും കാറും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടം സംബന്ധിച്ച് പത്തനംതിട്ട റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഇരു വാഹനങ്ങളുടെയും അമിത വേഗമാണ് അപകടത്തിന് കാരണമെന്ന് നിഗമനത്തിലെത്തി. കെ എസ് ആര്‍ ടി സി വാഹനത്തിന്റെ ഫിറ്റ്‌നെസ്, പെര്‍മിറ്റ്, ഇന്‍ഷുറന്‍സ് എന്നീ രേഖകള്‍ക്ക് സാധുതയുണ്ട്.
അപകട സമയത്ത് വാഹനത്തിന് സ്പീഡ് ഗവര്‍ണര്‍, ജി പി എസ് സംവിധാനങ്ങള്‍ ഇല്ലായിരുന്നു. പത്തനംതിട്ടയില്‍ നിന്ന് കോന്നി റൂട്ടിലേക്ക് വന്നിരുന്ന കെ എസ് ആര്‍ ടി സി ബസ് അമിത വേഗതയില്‍ റോഡിലെ മഞ്ഞ വര മുറിച്ചു ഇടതു ഭാഗത്തേക്ക് പ്രവേശിക്കുകയും അതേ സമയം കോന്നിയില്‍ നിന്നും പത്തംതിട്ടയിലേക്ക് യാത്ര ചെയ്തിരുന്ന മോട്ടോര്‍ കാര്‍ മഞ്ഞ വര മറി കടന്ന് അമിത വേഗതയില്‍ റോഡിന്റെ വലതു ഭാഗത്തേക്ക് പ്രവേശിച്ചതുമാണ് അപകടത്തിന്റെ പ്രധാന കാരണം.
രണ്ടു വാഹനങ്ങളുടെയും ഡ്രൈവര്‍മാരുടെ അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിംഗുമാണ് അപകടകാരണമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഇരു വാഹനങ്ങളുടെയും ഡ്രൈവര്‍മാരുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് ആര്‍ടിഒ എ.കെ. ദിലു അറിയിച്ചു. കെ എസ് ആര്‍ ടി സി ബസിന്റെ സ്പീഡ് ഗവര്‍ണര്‍, ജി പി എസ് എന്നിവ വിഛേദിച്ചത് സംബന്ധിച്ച് കാരണം കാണിക്കല്‍ നോട്ടീസ് ബസ് കണ്ടക്ടര്‍ക്ക് നല്‍കാനും ആ ര്‍ടി ഒ ഉത്തരവായി. ഇതോടൊപ്പം ബസിന്റെ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് റദ്ദ് ചെയ്തു.












Click it and Unblock the Notifications