Get Updates
Get notified of breaking news, exclusive insights, and must-see stories!

സൂര്യാഘാതം: ജാഗ്രതാ നിര്‍ദേശവുമായി പത്തനംതിട്ട ജില്ലാ കളക്ടര്‍, നേരിട്ട് വെയില്‍ ഏല്‍ക്കരുതെന്ന്!!

പത്തനംതിട്ട: താപനില ഉയരുന്ന സാഹചര്യത്തില്‍ സൂര്യാഘാതമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. രാവിലെ 11 മുതല്‍ ഉച്ച കഴിഞ്ഞ് മൂന്നു വരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കൈയില്‍ കരുതുക. വിദ്യാര്‍ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തണം.

ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും തൊഴില്‍ വകുപ്പും നല്‍കുന്ന നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി തൊഴില്‍ സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്. തൊഴില്‍ദാതാക്കള്‍ ഈ നിര്‍ദേശം പാലിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

 പ്രത്യേക മുന്‍കരുതല്‍ ആവശ്യമായവര്‍

പ്രത്യേക മുന്‍കരുതല്‍ ആവശ്യമായവര്‍

കുട്ടികള്‍, പ്രായമായവര്‍, വിവിധങ്ങളായ അസുഖമുള്ളവര്‍(രക്തക്കുഴല്‍ ചുരുങ്ങല്‍, ഹൃദയത്തിന്റെ പ്രവര്‍ത്തന ശേഷിക്കുറവ്, പ്രമേഹം, ത്വക്ക് രോഗം) ജന്മനാ സ്വേദ ഗ്രന്ഥികളുടെ അഭാവമുള്ളവര്‍. കര്‍ഷക തൊഴിലാളികള്‍, കെട്ടിട നിര്‍മാണ തൊഴിലാളികള്‍, മറ്റ് പുറം വാതില്‍ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍. കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ (ക്രിക്കറ്റ്, സൈക്ലിംഗ് തുടങ്ങിയവ).

 പ്രതിരോധ മാര്‍ഗങ്ങള്‍

പ്രതിരോധ മാര്‍ഗങ്ങള്‍

കടുത്ത ചൂടിനോട് ദീര്‍ഘനേരം ശാരീരിക സമ്പര്‍ക്കം ഒഴിവാക്കുക. ശുദ്ധജലം ധാരാളം കുടിക്കുക. ദിവസം എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. ദ്രവരൂപത്തിലുള്ള ആഹാര പദാര്‍ഥങ്ങള്‍ കഴിക്കുക. നിര്‍ജലീകരണം ഒഴിവാക്കുക. ദാഹം തോന്നാതെ തന്നെ ഇടയ്ക്കിടെ വെള്ളം കുടിക്കണം. നനച്ച തുണി പിഴിഞ്ഞ് ശരീരം തുടയ്ക്കുക. ശരീരം പൂര്‍ണമായി കാര്യക്ഷമമല്ലെങ്കില്‍ ശാരീരിക അധ്വാനം ഉള്ള പ്രവൃത്തികള്‍ ഒഴിവാക്കണം. പുറംവാതില്‍ പ്രവൃത്തികള്‍ ചെയ്യുമ്പോള്‍ ധാരാളം വെള്ളം കുടിക്കുക, ഇതോടൊപ്പം ഇടയ്ക്കിടെ വിശ്രമിക്കുക. എല്ലാ പ്രവൃത്തികളും ദിവസത്തിലെ ചൂടു കുറഞ്ഞ സമയം നോക്കി ക്രമീകരിക്കുക. ശാരീരിക അധ്വാനമുള്ള പ്രവൃത്തികള്‍ ഉച്ച സമയത്ത് ചെയ്യാതിരിക്കുക. കഫീന്‍, മദ്യം മുതലായവ ഒഴിവാക്കുക. ഇവ നിര്‍ജലീകരണത്തിന് കാരണമാകാം. കട്ടികുറഞ്ഞ ഇളം നിറത്തിലുള്ളതും അയഞ്ഞതും കാലാവസ്ഥയ്ക്ക് അനുയോജ്യവുമായ വസ്ത്രങ്ങള്‍ ധരിക്കുക. കോട്ടണ്‍ വസ്ത്രങ്ങളാണ് ഏറ്റവും അഭികാമ്യം. സൂര്യപ്രകാശവുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കാനായി കുട ഉപയോഗിക്കാം. സണ്‍ഗ്ലാസുകള്‍/ കൂളിംഗ് ഗ്ലാസുകള്‍ ധരിക്കുന്നത് കണ്ണുകള്‍ക്ക് ചൂടില്‍ നിന്നും സംരക്ഷണം നല്‍കും. വീട്ടില്‍ വായുസഞ്ചാരം കൂടുന്നതിന് ജനാലകള്‍ തുറന്നിടുകയും ഫാന്‍ ഉപയോഗിക്കുകയും ചെയ്യാം. പോഷക മൂല്യമുള്ള ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. സൂര്യാഘാതമേറ്റാല്‍ ഉടനടി ചെയ്യേണ്ടത്. രോഗിയെ തറയിലോ/കട്ടിലിലോ കിടത്തുക. ചൂട് കുറയ്ക്കാന്‍ ഫാന്‍ ഉപയോഗിക്കുക. കാലുകള്‍ ഉയര്‍ത്തി വയ്ക്കുക. വെള്ളത്തില്‍ നനച്ച തുണി ദേഹത്തിടുക. വെള്ളം/ദ്രവ രൂപത്തിലുള്ള ആഹാരങ്ങള്‍ നല്‍കുക.

 വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും: ജില്ലാ കളക്ടര്‍

വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും: ജില്ലാ കളക്ടര്‍

വേനല്‍ രൂക്ഷമാകുന്നതു കണക്കിലെടുത്ത് ജില്ലയില്‍ വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. ജലവിഭവ വകുപ്പിന്റെ നേതൃത്വത്തില്‍ തദ്ദേശഭരണം, റവന്യു, ആരോഗ്യം എന്നീ വകുപ്പുകളുടെയും ഹരിതകേരളം മിഷന്റെയും സഹകരണത്തോടെയായിരിക്കും പ്രവര്‍ത്തനം. പൊതുജനങ്ങളുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലായിരിക്കും വേനല്‍ക്കാല പ്രവര്‍ത്തനങ്ങള്‍ താഴെത്തട്ടില്‍ എത്തുക. കേരള വാട്ടര്‍ അതോറിറ്റി, ജലസേചന വകുപ്പ്, ഭൂജല വകുപ്പ്, ജലനിധി, ജലവിഭവ വികസന വിനിയോഗ കേന്ദ്രം എന്നിവയുടെ സഹായത്തോടെയാകും പ്രവര്‍ത്തനം.

 ജാഗ്രതൈ!!

ജാഗ്രതൈ!!

മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും കുടിവെള്ളം മുടങ്ങരുത്, വെള്ളം കിട്ടാതെ നാണ്യവിളകള്‍ നശിക്കരുത് എന്നീ രണ്ടു ലക്ഷ്യങ്ങളാണ് വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ളത്. ഇതിന്റെ ഭാഗമായി ലഭ്യമായ ജലസ്രോതസുകള്‍ സംരക്ഷിക്കും. ജലഉപഭോഗം നിയന്ത്രിക്കുകയും ദുരുപയോഗം തടയുകയും ചെയ്യും. വരള്‍ച്ച രൂക്ഷമാകുന്ന പ്രദേശങ്ങള്‍ കണ്ടെത്തി പ്രത്യേക പ്രവര്‍ത്തനങ്ങളും പദ്ധതികളും നടപ്പാക്കും. വേനല്‍ക്കാല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും മുന്‍ഗണന നല്‍കി നടപ്പാക്കുന്നതിനും ജില്ലാതലത്തിലും തദ്ദേശഭരണ സ്ഥാപന തലത്തിലും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പ്രാദേശിക വിദഗ്ധരും സന്നദ്ധ പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന സമിതികള്‍ രൂപീകരിക്കും. ജലത്തിന്റെ മിതമായ ഉപയോഗം, ദുരുപയോഗം ഒഴിവാക്കല്‍. ജലസ്രോതസുകളുടെ സംരക്ഷണം, മഴവെള്ള സംരക്ഷണം, കിണര്‍ റീചാര്‍ജിംഗ്, കൃഷി, നാണ്യവിളകള്‍ക്ക് തുള്ളി നന മൂലമുള്ള ജല ലാഭം, വൈദ്യുതി ലാഭം, അധിക വിളവ് എന്നിവ സംബന്ധിച്ച ബോധവത്കരണം നടത്തും.

 വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍

വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍


മഴവെള്ള സംഭരണികള്‍ വ്യാപകമാക്കുന്നതിനും നിലവിലുള്ളവ പ്രവര്‍ത്തന സജ്ജമാക്കുന്നതിനും ശ്രമം. പുതുതായി കിണറുകള്‍, കുളങ്ങള്‍, ജലസ്രോതസുകള്‍ എന്നിവ നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനം. നിലവിലുള്ള ജലസ്രോതസുകള്‍ മലിനപ്പെടാതെ സംരക്ഷിക്കുക. പാറമടകളില്‍ ശേഖരിക്കപ്പെട്ടിട്ടുള്ള ജലം ഉപയോഗയോഗ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനം. നിലവിലുള്ള കുടിവെള്ള പദ്ധതികളുടെ സ്രോതസുകളെ ഉപ്പുവെള്ളം, മലിന വസ്തുക്കള്‍ എന്നിവകളില്‍ നിന്നു സംരക്ഷിക്കുന്നതിനുള്ള അടിയന്തിര പ്രവര്‍ത്തനങ്ങള്‍. ഉപ്പുവെള്ളം കയറാനിടയുള്ള നദികളില്‍ കുടിവെള്ള സ്രോതസുകളുടെ സംരക്ഷണം. ജലനിധി കുടിവെള്ള പദ്ധതികളുടെ സ്രോതസ് സംരക്ഷണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+