തൂമ്പാക്കുളത്ത് വന്യമൃഗ ശല്യം കടുക്കുന്നു... തോട്ടങ്ങള്‍ വൃത്തിയാക്കാന്‍ ആവശ്യം, ഭീഷണി!!
കരിമാന്‍തോട്: തൂമ്പാക്കുളത്ത് കാട് മൂടി തോട്ടങ്ങള്‍ തെളിച്ച് വന്യമൃഗശല്യം ഒഴിവാക്കണമെന്ന് ആവശ്യം. തൂമ്പാക്കുളം ഓര്‍ത്തഡോക്‌സ് പള്ളിക്ക് കിഴക്ക് കാടുവളര്‍ന്ന സ്വകാര്യ റബര്‍ തോട്ടങ്ങളാണ് നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. പ്രദേശവാസികള്‍ അല്ലാത്തവരുടേതായി 40 ഏക്കറോളം വരുന്ന തോട്ടത്തിലെ കാട് തെളിച്ചിട്ട് 15 വര്‍ഷത്തിലേറെയായി. ടാപ്പിംഗ് നടത്താതെയും തരിശായും കിടക്കുന്ന ഈ പറമ്പുകളിലേക്ക് കാലങ്ങളായി.
കാടിറങ്ങുന്ന മൃഗങ്ങള്‍ കാടിന് സമാനമായ ഈ തോട്ടങ്ങളിലാണ് വാസമുറപ്പിച്ചിരിക്കുന്നത്. സമീപ മേഖലയിലെ ഇരുന്നൂറോളം കുടുംബങ്ങളാണ് ഇതു കാരണം വന്യമൃഗ ഭീഷണി നേരിടുന്നത്. നിരന്തരം കാട്ടാനയിറങ്ങി കൃഷികള്‍ നശിപ്പിക്കുന്നു. പകല്‍ പോലും കാട്ടാനയിറങ്ങുന്നതിനാല്‍ ഭീതിയിലാണ് കുടുംബങ്ങള്‍. സമീപ ഭാഗങ്ങളിലെ പറമ്പുകലിലേക്ക് പോകാന്‍ പ്രദേശവാസികള്‍ക്ക് പേടിയാണ്. സന്ധ്യ കഴിഞ്ഞാല്‍ ആരും പുറത്തിറങ്ങാറില്ല.
കാട്ടാന മാത്രമല്ല, കാട്ടുപൂച്ച, കുരങ്ങ്, പാമ്പ് എന്നിവയും ഇവിടെ ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പകല്‍ പോലും ഇവര്‍ വളര്‍ത്തുന്ന കോഴിയെയും താറാവിനെയും പിടിക്കുന്നുണ്ട്. ആരും വീടുകളില്‍ ഇപ്പോള്‍ ഇവയെ വളര്‍ത്തുന്നില്ല. തണ്ണിത്തോട് പഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് തോട്ടം ഉടമകള്‍ക്ക് നോട്ടീസ് നല്‍കി കാട് തെളിപ്പിക്കുകയോ തൊഴിലുറപ്പ് പദ്ധതി മുഖേന കാട് തെളിയിക്കുകയോ ചെയ്ത് പ്രദേശത്തെ കാട്ടുമൃഗ ശല്യം ഒഴിവാക്കണമെന്ന് തൂമ്പാക്കുളത്തുള്ളവര്‍ പറയുന്നു.
ഇതിനിടെ കൂത്താടി മണ്ണിലെ കൃഷിയിടങ്ങളില്‍ കാട്ടാനയിറങ്ങി വലിയ നാശമുണ്ടാക്കി. മേലേക്കൂറ്റ് പഞ്ചായത്തംഗം ഇന്ദിര, വിശ്വനാഥന്‍ എന്നിവരുടെ കൃഷിയാണ് നശിപ്പിച്ചത്. രാത്രി പറമ്പിലെത്തുന്ന കാട്ടാന പുലര്‍ച്ചെയാണഅ മടങ്ങുന്നത്. പ്രധാന റോഡിന് സമീപം വരെ കാട്ടാനയെത്തുന്നുണ്ട്. പ്രദേശവാസികളും അതുകൊണ്ട് ഭയത്തിലാണ്. ജനവാസ മേഖലയോട് ചേര്‍ന്നുള്ള വനാതിര്‍ത്തിയില്‍ വനംവകുപ്പ് സൗരോര്‍ജവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ലകാലങ്ങളായി ഇത് പ്രവര്‍ത്തിക്കുന്നില്ല.