പത്തനംതിട്ടയിലെ ജ്വല്ലറി കവര്‍ച്ച: പോലീസിന്റെ നീക്കത്തില്‍ മുഴുവൻ പ്രതികളും പിടിയില്‍!!
പത്തനംതിട്ട: പത്തനംതിട്ട നഗരത്തിലെ കൃഷ്ണ ജ്വല്ലറിയില്‍ ജീവനക്കാരനെ കെട്ടിയിട്ട് നാലു കിലോ സ്വര്‍ണവും 13 ലക്ഷം രൂപയും കവര്‍ന്ന കേസില്‍ ആസൂത്രകന്‍ ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും പോലീസ് പിടിയില്‍. തമിഴ് നാട് പോലീസുമായി ചേര്‍ന്ന് നടത്തിയ സംഘടിതവും സാഹസികവുമായ നീക്കത്തിലൂടെ കവര്‍ച്ച നടന്ന്14 മണിക്കൂറിനകം മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാനും മുഴുവന്‍ മോഷണമുതലുകളും കണ്ടെടുക്കാനും കഴിഞ്ഞത് ജില്ലാ പോലീസിന് വലിയ നേട്ടമായി.
കണ്ണൂരിൽ യുവാവിനെ വെട്ടിക്കൊന്നു: കൊല്ലപ്പെട്ടത് ജയിലിൽ നിന്നിറങ്ങി രണ്ട് ദിവസത്തിന് ശേഷം!!
ഒന്നര വര്‍ഷം മുമ്പ് പ്രവര്‍ത്തനമാരംഭിച്ച ഈ ജ്വല്ലറിയില്‍ ഒരാഴ്ച മുന്‍പു മാത്രം ജോലിക്ക് കയറിയ അക്ഷയ് പാട്ടീല്‍ എന്ന ജീവനക്കാരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കവര്‍ച്ച ആസൂത്രണം ചെയ്തത്. സ്വര്‍ണം വാങ്ങാന്‍ എത്തും എന്ന് പറഞ്ഞ് ഇടപാടുകാരന് വരുന്നതിനു മുന്‍പ് സംഘാംഗങ്ങളെ ലോക്കര്‍ റൂമില്‍ ഒളിപ്പിക്കുകയും ലോക്കര്‍ തുറക്കാന്‍ തുടങ്ങിയ മറ്റൊരു ജീവനക്കാരനായ സന്തോഷിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചു താക്കോല്‍ കൈക്കലാക്കുകയുമായിരുന്നു സംഘം. തുടര്‍ന്ന് മോഷണമുതലും പണവും സംഘത്തിനെ ഏല്‍പ്പിച്ച ശേഷം വഴിയില്‍ ഇറങ്ങിയ ജീവനക്കാരന് നിരപരാധി ആണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു.
കവര്‍ച്ച നടന്ന് രണ്ടു മണിക്കൂറിനകം ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും കൂട്ടാളികളെക്കുറിച്ച് വെളിപ്പെടുത്തുകയുമായിരുന്നു. മഹാരാഷ്ട്രയിലെ കൊടും ക്രിമിനലുകളായ പ്രതികളുടെ ആസൂത്രിത നീക്കത്തില്‍ രൂപമെടുത്ത കവര്‍ച്ചയില്‍ പക്ഷേ അതിഭാവുകത്വം അവരറിയാതെ കടന്നുകൂടുകയും നാടകീയത ഉടലെടുക്കുകയും ചെയ്തത് പോലീസിന് ഗുണകരമായി. കൃത്യമായ പദ്ധതിയാണ് മോഷ്ടാക്കള്‍ തയാറാക്കിയതെങ്കില്‍ അതിനെ കടത്തി വെട്ടുന്ന തിരക്കഥ ഒരുക്കി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ നടത്തിയ ചടുല നീക്കം കാരണമാണ് മുഴുവന്‍ പ്രതികളെയും മണിക്കൂറുകള്‍ക്കകം വലയിലാക്കാനും മോഷണമുതലുകള്‍ കണ്ടെടുക്കാനും സാധിച്ചത്.
തമിഴ്നാട് പോലീസുമായി ചേര്‍ന്ന് പത്തനംതിട്ട ജില്ലാ പൊലീസ് നടത്തിയ സംയുക്ത നീക്കത്തിലൂടെ 28ന് രാത്രി 12 മണിക്ക് സേലത്ത് നിന്നും നാല് പ്രതികള്‍ പിടിയിലായി. അപ്പോഴേക്കും പണവും ആഭരണവും അടങ്ങിയ ബാഗുമായി പ്രധാന പ്രതി കടന്നു കളഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ വളരെ ശ്രമകരമായ നീക്കത്തില്‍ ഇന്നലെ (29) രാവിലെ ഒമ്പത് മണിയോടെ ഇയാളെ സേലത്ത് നിന്ന് കീഴടക്കുകയായിരുന്നു. ജില്ലയില്‍ ഇദംപ്രഥമമായിട്ടാണ് ഇത്തരമൊരു കവര്‍ച്ചയില്‍14 മണിക്കൂറിനകം എല്ലാ പ്രതികളെയും വലയിലാക്കാനും കവര്‍ച്ച മുതല്‍ കണ്ടെടുക്കാനും കഴിഞ്ഞതെന്ന് ജില്ലാ പോലീസ് മേധാവി ജി.ജയദേവ് പറഞ്ഞു.
അന്വേഷണത്തില്‍ ജില്ലാ പോലീസ് മേധാവിക്കൊപ്പം ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര് ജോസ്, പത്തനംതിട്ട ഡിവൈഎസ്പി കെ.സജീവ്, പോലീസ് ഇന്‍സ്പെക്ടര്‍ ന്യൂമാന്‍, എസ്ഐമാരായ കുരുവിള ജോര്‍ജ്, അഷ്റഫ് കൂടാതെ ഷാഡോ പോലീസ് അംഗങ്ങളായ എസ്ഐ രഞ്ജു, എഎസ്ഐമാരായ രാധാകൃഷ്ണന്, വില്‍സണ്‍, എസ്സിപിഒമാരായ വിനോദ്, അുികുമാര്‍, സിപിഒ ലിജു, സൈബര്‍ സെല്‍ എസ്സിപിഒ ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു. അന്വേഷണ സംഘത്തിലെ മുഴുവന്‍ പേരെയും ജില്ലാ പോലീസ് മേധാവി അഭിനന്ദിച്ചു.