ഇട്ടിയപ്പാറയിൽ പുതിയ ബൈപാസ് വേണമെന്ന് ആവശ്യം
റാന്നി : ഇട്ടിയപ്പാറ ടൗണിലെ വൺവേ സംവിധാനം കാര്യക്ഷമമാക്കാൻ പുതിയൊരു ബൈപാസ് കൂടി നിർമിക്കണമെന്ന് നിർദേശം ഉയർന്നു. ഇട്ടിയപ്പാറ, കാവുങ്കൽപടി ബൈപാസുകളെ ബന്ധിപ്പിച്ച് പുതിയ ബൈപാസ് നിർമിക്കണമെന്നാവശ്യം. വൺവേ മാമുക്ക് ഭാഗങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങൾ കാവുങ്കൽപടിയിൽ നിന്നു തിരിഞ്ഞ് ചെട്ടിമുക്ക് റോഡിലെത്തി കണ്ടനാട്ടുപടിയിൽ നിന്ന് തിരിഞ്ഞ് ഇട്ടിയപ്പാറ ബൈപാസിലൂടെ മിനർവപടിയിലെത്തിയാണ് ചെത്തോങ്കര, ഇട്ടിയപ്പാറ ഭാഗങ്ങളിലേക്കു പോകുന്നത്. കാവുങ്കൽപടിയിൽ നിന്ന് ചെട്ടിമുക്ക് റോഡിലേക്കു കടക്കുന്ന ഭാഗത്തും കണ്ടനാട്ടുപടിയിലും തുടരെ ഗതാഗതക്കുരുക്ക് നേരിടുന്നുണ്ട്.
കണ്ടനാട്ടുപടിയിൽ അപകട സാധ്യതയും നിലനിൽക്കുന്നു. പരിഹാരം കാവുങ്കൽപടി ബൈപാസിലെ പാലത്തിന്റെ പടിഞ്ഞാറെ വശത്തുകൂടി ഇട്ടിയപ്പാറ ബൈപാസിലെ പാലത്തിൽ സന്ധിക്കുന്ന വിധത്തിൽ പുതിയ ബൈപാസ് നിർമിക്കണം. വലിയതോടിന്റെ കരയിലൂടെ ബൈപാസ് നിർമിക്കാം. ഇവിടെ ഭൂമി ഏറ്റെടുക്കേണ്ടിവരില്ലെന്നാണ് സൂചന. പണ്ട് വലിയതോടിന് ഇന്നത്തേതിൽ കൂടുതൽ വീതിയുണ്ടായിരുന്നു. സമീപവാസികൾ തോട് കയ്യേറിയതോടെയാണ് വീതി കുറഞ്ഞത്.

റവന്യു വകുപ്പിന്റെ പഴയ സർവേ രേഖകൾ കണ്ടെത്തി തോട്ടിലെ പുറമ്പോക്ക് അളന്നു തിട്ടപ്പെടുത്തണം. പുറമ്പോക്ക് വീണ്ടെടുത്താൽ ബൈപാസ് നിർമിക്കാം. ഉടമകൾ സൗജന്യമായി സ്ഥലം വിട്ടുതരാനുമിടയുണ്ട്. അവരുടെ ഭൂമിയുടെ അതിരിലൂടെ റോഡ് പണിതാൽ കമ്പോള വില ഉയരും. ഭാവിയിൽ വലിയതോടിന്റെ കിഴക്കേക്കരയിലും റോഡ് നിർമിക്കാൻ സാധ്യത തെളിയും. പാലായിൽ മീനച്ചിലാറിന്റെ ഇരുവശത്തുമുള്ളതു പോലെ ഇട്ടിയപ്പാറ ടൗണിലും റോഡുകളാകും.
ടൗണിലെ ഗതാഗതക്കുരുക്ക് പൂർണമായി ഒഴിവാക്കുകയും ചെയ്യാം. ഇട്ടിയപ്പാറ ബൈപാസിൽ നിന്ന് നിർദിഷ്ട ശബരിമല ഇടത്താവളത്തിന്റെ മുന്നിലൂടെ റോഡ് നിർമിക്കാൻ പദ്ധതിയുണ്ട്. അതുംകൂടി സാധ്യമായാൽ നിലവിലെ വൺവേയുടെ ദൂരം പാതിയായി കുറയും. ടൗണിൽ റിങ് റോഡുമാകും. രൂപരേഖ കാൽനൂറ്റാണ്ടു പിന്നിടുമ്പോഴുള്ള ഗതാഗതകുരുക്ക് മുന്നിൽ കണ്ട് ഇപ്പോൾ തന്നെ പദ്ധതി തയാറാക്കണം. വിശദമായ രൂപരേഖ തയാറാക്കി സർക്കാരിൽ നിന്നു ഫണ്ട് കണ്ടെത്തണം.












Click it and Unblock the Notifications