ലൈഫ് മിഷൻ: രണ്ടാം ഘട്ടത്തിൽ 1218 ഗുണഭോക്താക്കൾക്ക് ഒന്നാം ഗഡു അനുവദിച്ചു, വീടുകള്‍ പൂർത്തിയായി!
പത്തനംതിട്ട: എല്ലാവർക്കും ഭവനം എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ലൈഫ് പദ്ധതിയുടെ രണ്ടാം ഘട്ടം ജില്ലയിൽ പുരോഗമിക്കുന്നു. ഭൂമിയുള്ളവരും എന്നാൽ വീടില്ലാത്തവരുമായ ആളുകൾക്കാണ് രണ്ടാം ഘട്ടത്തിൽ വീട് നിർമിച്ചു നൽകുന്നത്. വിവിധ ഭവനപദ്ധതികളിൽ അനുവദിച്ച് പണി പൂർത്തിയാകാതിരുന്ന 1213 വീടുകളിൽ 1132 വീടുകൾ ഒന്നാം ഘട്ടത്തിൽ പൂർത്തിയാക്കിയിരുന്നു. ലൈഫ് മിഷന്റെ രണ്ടാം ഘട്ടത്തിൽ 3985 പേരാണ് ഗുണഭോക്തൃലിസ്റ്റിൽ ഉൾപ്പെട്ടിരുന്നത്. ഇതിൽ ഒന്നാം ഘട്ടത്തിൽ വീടിന് അർഹതയുള്ള 2984 പേരിൽ 1233 പേർ കരാർ വച്ച് ജോലികൾ ആരംഭിച്ചു. 1218 പേർക്ക് ഒന്നാം ഗഡുവും 187 പേർക്ക് രണ്ടാം ഗഡുവും അനുവദിച്ചു. മൂന്ന് പേർ വീടുകളുടെ നിർമാണം പൂർത്തീകരിച്ചു.
ഇത്തരത്തിൽ ലൈഫ് മിഷന്റെ രണ്ടാം ഘട്ടത്തിൽ പണി പൂർത്തീകരിച്ച ആദ്യ വീടായ കവിയൂർ പഞ്ചായത്തിലെ ശ്രീലത സതീഷ് കുമാറിന്റെ വീടിന്റെ താക്കോൽദാനം ഈ മാസം 17 ന് രാവിലെ എട്ടിന് ജലവിഭവവകുപ്പ് മന്ത്രി മാത്യു.ടി.തോമസ് കവിയൂരിൽ നിർവഹിക്കും. കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എലിസബത്ത് മാത്യു അധ്യക്ഷത വഹിക്കും. ജില്ലാപഞ്ചായത്തംഗം എസ്.വി സുബിൻ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.ജി.ശകുന്തള, ഇ.സി.കുഞ്ഞൂഞ്ഞമ്മ, വിവിധ തദ്ദേശഭരണ ഭാരവാഹികൾ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പി.എൻ അബൂബക്കർ സിദ്ദിഖ്, ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്റർ എൻ.ഹരി, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
ലൈഫ് മിഷൻ പദ്ധതിയിൻ കീഴിൽ നാല് ലക്ഷം രൂപയാണ് വീട് നിർമാണത്തിനായി നാല് ഗഡുക്കളായി ഓരോ കുടുംബത്തിനും അനുവദിക്കുന്നത്. കൂടാതെ തൊഴിലുറപ്പ് പദ്ധതിയിൻ കീഴിൽ തൊണ്ണൂറ് ദിവസത്തെ വേതനം ഓരോ കുടുംബത്തിനും അധികമായി നൽകുന്നുണ്ട്. ഇതുവഴി 24390 രൂപയാണ് വീട് നിർമിക്കുന്ന ഓരോ കുടുംബത്തിനും ലഭിക്കുന്നത്. ഇതിനുപുറമേ ഓരോ ഗുണഭോക്തൃ കുടുംബത്തിനും 1200 ഇഷ്ടികകൾ നിർമ്മിച്ച് നൽകുന്നതിനുള്ള പദ്ധതിയും തയാറായിട്ടുണ്ട്.
എല്ലാ
വില്ലേജ്
ഓഫീസുകളും
സ്മാർട്ടാക്കുകയാണ്
സർക്കാർ
ലക്ഷ്യം
ചിറ്റയം
ഗോപകുമാർ
എംഎൽഎ
പത്തനംതിട്ട: പൊതുജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന വില്ലേജ് ഓഫീസുകളെല്ലാം സ്മാർട്ടാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ചിറ്റയം ഗോപകുമാർ എംഎൽഎ പറഞ്ഞു. ഏനാത്ത് സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു എംഎൽഎ. വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിന് സർക്കാർ ഓഫീസുകളിലെ സേവനങ്ങൾ മെച്ചപ്പെടണം. മികച്ച ഭൗതിക സൗകര്യങ്ങൾ ഉറപ്പാകുന്നതോടെ ജീവനക്കാരുടെ മനോഭാവത്തിലും മാറ്റമുണ്ടാകും. ഘട്ടംഘട്ടമായി ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളെയും സ്മാർട്ടാക്കുന്നതിനുള്ള നടപടികളാണ് നടന്നുവരുന്നതെന്നും എംഎൽഎ പറഞ്ഞു.
ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജു രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എഡിഎം പി.റ്റി.എബ്രഹാം, ജില്ലാ പഞ്ചായത്തംഗം ബി.സതികുമാരി, ആർഡിഒ എം.എ.റഹിം, ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ചന്ദ്രമതി രവി, രമ ജോഗീന്ദർ, പഞ്ചായത്ത് വൈസ്പ്രസിഡന്റ് സരസ്വതി ഗോപി, എ.പി.ജയൻ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, റവന്യു വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
റവന്യു വകുപ്പിന്റെ ഫണ്ടിൽ നിന്നും അനുവദിച്ച 44ലക്ഷം രൂപ ഉപയോഗിച്ചാണ് ഏനാത്ത് വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിർമിക്കുന്നത്. 1470 സ്‌ക്വ.ഫീറ്റിൽ രണ്ട് നിലകളിലായി നിർമിക്കുന്ന കെട്ടിടത്തിൽ ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെയുള്ള സേവനങ്ങളും മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളും ഇതോടെ ലഭ്യമാകും. നിർമിതി കേന്ദ്രത്തിനാണ് നിർമാണ ചുമതല. ചുരുങ്ങിയ സമയത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്