തിരഞ്ഞെടുപ്പിനൊരുങ്ങി പത്തനംതിട്ട, പെരുമാറ്റച്ചട്ടം ലംഘിച്ച് സ്ഥാപിച്ച പ്രചാരണസാമഗ്രികള്‍ നീക്കി
പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇതുവരെ മാതൃകാപെരുമാറ്റച്ചട്ടം ലംഘിച്ച് സ്ഥാപിച്ചിരുന്ന 60,917 പ്രചാരണസാമഗ്രികള്‍ നീക്കം ചെയ്തുവെന്ന് ജില്ലാകളക്ടറും തെരഞ്ഞെടുപ്പ് ഓഫീസറുമായ പി ബി നൂഹ് പറഞ്ഞു. ആദ്യഘട്ടത്തില്‍ അഞ്ച് നിയോജകമണ്ഡലങ്ങളിലായി 3271 ചുവരെഴുത്തുകള്‍, 40,636 പോസ്റ്ററുകള്‍, 4396 ഫ്‌ളക്‌സ് ബോര്‍ഡുകള്‍, 4790 കൊടികള്‍ എന്നിവ നീക്കം ചെയ്തിരുന്നുവെന്ന് കളക്ടര്‍ പറഞ്ഞു.
രണ്ടാം ഘട്ടത്തില്‍ തിരുവല്ലയില്‍ 10542ഉം റാന്നിയില്‍ 7980ഉം കോന്നിയില്‍ 12829ഉം ആറന്മുളയില്‍ 11027ഉം അടൂരില്‍ 10872ഉം പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു. ഇതുവരെ ആകെ 3653 ചുവരെഴുത്തും 46941 പോസ്റ്ററുകളും 4759 ഫ്ളക്സ് ബോര്‍ഡുകളും 5564 കൊടികളും നീക്കം ചെയ്തു.
'ഉടല്‍ ഇല്ലാത്ത കൈ'.. രാഹുല്‍ ഗാന്ധിക്ക് വയറ് നിറച്ച് ട്രോള്‍! 'അഞ്ചാം കൈ'യുടെ രഹസ്യം ഇങ്ങനെ
കൂടാതെ ആറന്മുള, തിരുവല്ല നിയോജകമണ്ഡലങ്ങളിലായി 14,620 രൂപ വില വരുന്ന 8.5 ലിറ്റര്‍ മദ്യം സ്‌ക്വാഡ് പിടിച്ചെടുത്തു. കോന്നി, തിരുവല്ല മണ്ഡലങ്ങളില്‍ നിന്ന് 6,60,000 രൂപയും സ്‌ക്വാഡ് പിടിച്ചെടുത്തു.
പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് സി-വിജില്‍ ആപ്പ് മുഖേന രജിസ്റ്റര്‍ ചെയ്യപ്പെട്ട പരാതികളില്‍ അടൂരില്‍ 105 കേസുകളില്‍ 104 എണ്ണത്തിലും ആറന്മുളയില്‍ 101ല്‍ 101ഉം കോന്നിയില്‍ 126ല്‍ 126ഉം റാന്നിയില്‍ 86ല്‍ 86ഉം തിരുവല്ലയില്‍ 22ല്‍ 22ഉം പരിഹരിച്ചു.
അതേ സമയം സോഷ്യല്‍ മീഡിയയിലെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് പൊതു നീരീക്ഷകന്‍ സഹദേബ് ദാസ് ഐഎഎസ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യം, പണം തുടങ്ങിയവ ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ തടയും. വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയാല്‍ കര്‍ശന നടപടിയെടുക്കും. സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
സുരക്ഷയും നിരീക്ഷണവും ശക്തമാക്കേണ്ട പ്രശ്ന ബാധിത ബൂത്തുകളുടെ പട്ടിക ഈ മാസം 10നകം കൈമാറണമെന്ന് പോലീസ് നിരീക്ഷക സൊണാല്‍ ചന്ദ്ര പറഞ്ഞു. പൊതു നിരത്തുകള്‍ കയ്യേറിയുള്ള എഴുത്ത് പ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ തെരെഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ പി.ബി നൂഹ് പറഞ്ഞു. മാതൃക പെരുമാറ്റച്ചട്ടം സംബന്ധിച്ചും, ഹരിത തെരെഞ്ഞെടുപ്പ് സംബന്ധിച്ചും കളക്ടര്‍ യോഗത്തില്‍ വിശദീകരിച്ചു.
ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്ലാ ബൂത്തുകളിലും വി വി പാറ്റ് മെഷീന്‍ ഉപയോഗിക്കുന്നുണ്ട്. വോട്ടെടുപ്പ് ദിവസം രാവിലെ ആറിന് 50 മോക്ക്പോള്‍ എല്ലാ ബൂത്തിലും കൃത്യമായി നടത്തും. ഇത്തവണ ഭിന്നശേഷിയുള്ള വോട്ടര്‍മാരെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിന് പോളിംഗ് ബൂത്തുകളില്‍ എത്തിക്കുന്നതിന് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗിക്കുന്ന ഓരോ വാഹനങ്ങള്‍ക്കും വ്യക്തിഗത പെര്‍മിറ്റ് അനുവദിക്കും. വി വി പാറ്റ് മെഷീന്‍ പ്രവര്‍ത്തനം പരിചയപ്പെടുത്തുന്നത് ആവശ്യമെങ്കില്‍ വിവര ലഭ്യതക്കനുസരിച്ച് സജ്ജീകരണങ്ങള്‍ ഒരുക്കും. ഉടമസ്ഥന്റെ അനുവാദം കൂടാതെ സ്വകര്യ ഇടങ്ങളില്‍ പരസ്യം പതിക്കരുത്. ജില്ലയില്‍ വോട്ടിംഗ് മെഷീന്റെയും വി വി പാറ്റിന്റെയും രണ്ടാം ഘട്ട തരംതിരിക്കല്‍ 10ന് രാവിലെ 10.30ന് നടക്കും.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ