പ്രളയമൊഴിഞ്ഞു: ശബരിമലയിൽ കന്നി മാസ പൂജയ്ക്ക് വൻ ഭക്തജന പ്രവാഹം, 21 ന് രാത്രി നട അടയ്ക്കും!!
ശബരിമല: പമ്പയിൽ പ്രളയം കനത്ത നാശം വിതച്ച ശേഷം ശബരിമലയിൽ കന്നി മാസ പൂജയ്ക്കായി ഇന്നലെ നട തുറന്നപ്പോൾ വൻ ഭക്തജന പ്രവാഹം. ആയിരക്കണക്കിന് അയ്യപ്പന്മാർ ദർശനം നടത്തി മനം നിറച്ചു. ഇന്നലെ വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ ശബരിമല മേൽശാന്തി എ.വി. ഉണ്ണികൃഷ്ണൻ നമ്പൂതിരി ശ്രീകോവിൽ തുറന്ന് നെയ് വിളക്ക് തെളിച്ചപ്പോൾ സന്നിധാനം ശരണം വിളികളാൽ മുഖരിതമായി. നട തുറന്ന് അൽപ സമയം കഴിഞ്ഞപ്പോൾ അനുഗ്രഹവർഷമെന്ന പോലെ സന്നിധാനത്തും പരിസരത്തും കനത്ത മഴ പെയ്തു. അടുത്ത ഒരു വർഷത്തേക്ക് താന്ത്രിക സ്ഥാനം വഹിക്കുന്ന കണ്ഠര് രാജിവര് ഇന്നലെ ചുമതലയേറ്റു.
ഇന്നലെ പുലർച്ചെ തന്നെ അയ്യപ്പന്മാർ നിലയ്ക്കലേക്കു വന്നു തുടങ്ങിയിരുന്നു. സ്വകാര്യ വാഹനങ്ങൾ നിലയ്ക്കൽ ബേയ്സ് ക്യാമ്പ് വരെയാക്കി നിജപ്പെടുത്തിയ സാഹചര്യത്തിൽ അവിടെ നിന്നും പമ്പയിലേക്ക് കെഎസ്ആർടിസി ബസിലാണ് അയ്യപ്പന്മാർ വരുകയും പോകുകയും ചെയ്യുന്നത്. പമ്പയിലെ ത്രിവേണി പാലത്തിന് മുകൾ വശത്തായി സ്നാനത്തിനായി സൗകര്യം ഏർപ്പെടുത്തിയിരുന്നു. പിതൃതർപ്പണത്തിനായി ബലിത്തറയും ഒരുക്കിയിട്ടുണ്ട്. തീർഥാടകർക്ക് ആവശ്യമായ കുടിവെള്ളം, ഭക്ഷണത്തിനുള്ള സൗകര്യം, ബയോടോയ്ലറ്റ് സംവിധാനങ്ങളും ഏർപ്പെടുത്തിയിരുന്നു.
പ്രളയം തകർത്ത പമ്പ ത്രിവേണിയിൽ സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും വിവിധ വകുപ്പുകളെയും ഏജൻസികളെയും ഏകോപിപ്പിച്ച് നടത്തിയ മികവുറ്റ പ്രവർത്തനത്തിലൂടെ സമയബന്ധിതമായി താൽക്കാലിക സംവിധാനങ്ങൾ ഒരുക്കിയാണ് അയ്യപ്പന്മാരെ കന്നിമാസ ദർശനത്തിനായി സന്നിധാനത്തേക്കു കടത്തി വിട്ടത്. കന്നിമാസ പൂജയ്ക്കു ദർശനം ഒരുക്കുന്നതിനായി ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറും, ദേവസ്വം ബോർഡ് മെമ്പർമാരായ കെ. രാഘവനും കെ.പി. ശങ്കരദാസും പമ്പ കേന്ദ്രീകരിച്ച് നടത്തിയ മികച്ച പ്രവർത്തനമാണ് അയ്യപ്പന്മാർക്ക് സുഖ ദർശനം ഒരുക്കുന്നതിന് വഴിതെളിച്ചത്.
എസ്പി കാർത്തികേയൻ ഗോകുല ചന്ദ്രന്റെ നേതൃത്വത്തിൽ 160 പോലീസുകാരാണ് സന്നിധാനത്തെ സുരക്ഷാക്രമീകരണങ്ങൾ നിയന്ത്രിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ, ബോർഡ് മെമ്പർമാരായ കെ. രാഘവൻ, കെ.പി. ശങ്കരദാസ്, പ്രിൻസിപ്പൽ സെക്രട്ടറി ജി. കമല വർധന റാവു, ഗവ.ദേവസ്വം സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ജില്ലാ കളക്ടർ പി.ബി. നൂഹ്, ദേവസ്വം ബോർഡ് ചീഫ് എൻജിനിയർ വി. ശങ്കരൻപോറ്റി തുടങ്ങിയവരും സന്നിധാനത്തുണ്ടായിരുന്നു. 21ന് രാത്രി 10ന് കന്നിമാസ പൂജ പൂർത്തിയാക്കി നട അടയ്ക്കും.