പത്തനംതിട്ട: വെള്ളപ്പൊക്കത്തിൽ നശിച്ചത് അഞ്ച് സപ്ലൈകോ ഔട്ട്ലെറ്റുകൾ, ലക്ഷങ്ങളുടെ നഷ്ടം!!
പത്തനംതിട്ട: പ്രളയത്തിൽ നശിച്ചത് ജില്ലയിലെ അഞ്ച് സപ്ലക്കോ ഔട്ട്ലെറ്റുകളാണ്. ഓണം പ്രമാണിച്ച് പലചരക്ക് സാധനങ്ങൾ സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ എത്തിക്കാനുള്ള തീവ്ര ശ്രമത്തിനിടയിലാണ് പ്രളയം നാശം വിതച്ചത്. ഓമല്ലൂർ സൂപ്പർമാർക്കറ്റ്, കോഴഞ്ചേരി സൂപ്പർമാർക്കറ്റ്, കോഴഞ്ചേരി മാവേലി മെഡിക്കൽ സ്റ്റോർ, ആറന്മുള മാവേലി സ്റ്റോർ, മല്ലപ്പുഴശ്ശേരി മാവേലി സ്റ്റോർ എന്നിവയാണ് വെള്ളം കയറി നശിച്ചവ. കെട്ടിടം, കൗണ്ടറുകൾ, കമ്പ്യൂട്ടർ സംവിധാനങ്ങൾ തുടങ്ങിയവ പ്രളയം കവർന്നു.
ആറന്മുളയിലേയും കോഴഞ്ചേരിയിലേയും മാവേലി സ്റ്റോറുകൾ പൂർണമായും വെള്ളത്തിനടിയിലായിയിരുന്നു. മറ്റിടങ്ങളിലേത് മുക്കാൽ ഭാഗവും വെള്ളത്തിലായി. വെള്ളം കയറി വന്നപ്പോൾ ആറന്മുള മാവേലിസ്റ്റോറിലെ സാധനങ്ങൾ സമീപത്തെ ഹാളിലേയ്ക്ക് മാറ്റിയെങ്കിലും ഇവിടെയും വെള്ളം കയറിയതാണ് നഷ്ടത്തിന്റെ തോത് കൂടാൻ കാരണമായത്. ഏകദേശം 1.97 കോടിയുടെ നഷ്ടമാണ് ഇതിലൂടെ സപ്ലൈക്കോയ്ക്കുണ്ടായത്.
വെള്ളം ഇറങ്ങിയ ശേഷം ശുചീകരണപ്രവർത്തനങ്ങൾ ദ്രുതഗതിയിൽ തന്നെ ആരംഭിച്ചിരുന്നു. വെള്ളം കയറി നശിച്ച സാധനങ്ങൾ നിർമ്മാർജനം ചെയ്യുകയാണ് ഇപ്പോൾ. കോഴഞ്ചേരിയിലും ഓമല്ലൂരിലുമാണ് ശുചീകരണവും നിർമാർജ്ജനപ്രവർത്തനവും നടന്നുവരുന്നത്. മറ്റ് മൂന്ന് ഔട്ട്ലെറ്റുകളിലേയും നിർമാർജ്ജന പ്രവർത്തനങ്ങൾ പൂർത്തിയായി കഴിഞ്ഞു. പഞ്ചായത്തുകളുടെ പൂർണസഹകരണത്തോടെയാണ് നിർമാർജനപ്രവർത്തനങ്ങൾ നടന്ന് വരുന്നത്.