അപ്പർകുട്ടനാട്ടിലെ അഞ്ച് വില്ലേജുകള്‍ പ്രളയബാധിത പ്രദേശങ്ങള്‍: പ്രഖ്യാപനം വെള്ളപ്പൊക്ക ദുരിതത്തോടെ
തിരുവല്ല: താലൂക്കിലെ നിരണം, പെരിങ്ങര, നെടുമ്പ്രം, കാവുംഭാഗം, കടപ്ര വില്ലേജുകളെ പ്രളയ ദുരിത ബാധിത പ്രദേശങ്ങളായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം ജില്ലകളെ നേരത്തെ പ്രളയ ദുരിതബാധിത ജില്ലകളായി പ്രഖ്യാപിച്ചിരുന്നു. വെള്ളപ്പൊക്ക ദുരിതം കണക്കിലെടുത്ത് അപ്പർകുട്ടനാടിനെയും പ്രളയബാധിതമായി പ്രഖ്യാപിക്കണമെന്ന ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസിന്റെ അഭ്യർഥന കണക്കിലെടുത്താണ് സർക്കാർ നടപടി.
ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പ്രളയ കെടുതികൾ വിലയിരുത്തുന്നതിന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന യോഗത്തിൽ അപ്പർകുട്ടനാട്ടിലെ വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിന് സ്ഥിരം സംവിധാനം രൂപപ്പെടുത്തുന്നതിന് തീരുമാനമായി. ദുരിതബാധിത പ്രദേശങ്ങളിലെ കർഷകരുടെ കടങ്ങൾ എഴുതി തള്ളുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കും. ഇതിനായി ഈ പ്രദേശങ്ങളിലെ ബാങ്ക് പ്രതിനിധികളുടെ യോഗം ഉടൻ വിളിച്ചു ചേർക്കും.
അപ്പർകുട്ടനാട്ടിലെ വെള്ളപ്പൊക്ക ദുരിതം ഭാവിയിൽ ഒഴിവാക്കുന്നതിന് വെള്ളം കയറാത്ത രീതിയിലുള്ള ബഹുനില കെട്ടിടങ്ങൾ നിർമിക്കുന്ന കാര്യം ആലോചിക്കും. വെള്ളപ്പൊക്ക ഭീഷണി ഉണ്ടാകുന്ന സമയത്ത് എത്രയും വേഗം ജനങ്ങളെ ഇത്തരത്തിലുള്ള കെട്ടിടങ്ങളിലേക്ക് മാറ്റി പാർപ്പിക്കുന്ന വിധത്തിലുള്ള സംവിധാനങ്ങൾ പരിഗണിക്കും. വെള്ളപ്പൊക്ക മുന്നറിയിപ്പുകൾക്കായി പ്രത്യേക സംവിധാനം നടപ്പിലാക്കും. അപ്പർകുട്ടനാട്ടിൽ ജലം എത്തുന്നത് പത്തനംതിട്ട ജില്ലിലെ മലയോര മേഖലകളിൽ നിന്നാണ്. ഇവിടെ മഴയുടെ അളവ് കൃത്യമായി നിരീക്ഷിച്ച് വെളളപ്പൊക്ക മുന്നറിയിപ്പ് നൽകുന്നതിനുള്ള സംവിധാനമാണ് ആലോചിക്കുന്നത്. വളർത്തു മൃഗങ്ങളുടെ സുരക്ഷിതത്വത്തിനായി വെള്ളപ്പൊക്ക ഭീഷണിയുള്ള നിശ്ചിത സ്ഥലങ്ങളിൽ ഉയർന്ന പ്ലാറ്റ്‌ഫോമുകൾ നിർമിച്ച് വളർത്തുമൃഗങ്ങളെ വെള്ളപ്പൊക്ക സമയങ്ങളിൽ ഇവിടേക്ക് മാറ്റുന്നതിനുള്ള സംവിധാനവും ആലോചിക്കും. വെള്ളപ്പൊക്ക സമയങ്ങളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതു മൂലം ജനങ്ങൾ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. ഇതിനു പരിഹാരമായി ഈ പ്രദേശങ്ങളിൽ കൂടുതൽ സോളാർ ലൈറ്റുകൾ സ്ഥാപിക്കും.
നാശനഷ്ടങ്ങൾ സംഭവിച്ച സ്ഥലങ്ങളിലെ പുനർനിർമാണം യുദ്ധകാല അടിസ്ഥാനത്തിൽ ഏറ്റെടുക്കും. വെളളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ ജല ആംബുലൻസ് സംവിധാനം ഏർപ്പെടുത്തുന്നത് പരിശോധിക്കും. ദുരിതബാധിത മേഖലകളിൽ തദ്ദേശസ്ഥാപനങ്ങളുടെ ചുമതലയിൽ കുടിവെള്ളം ലഭ്യമാക്കും. പരിസരശുചീകരണവും പകർച്ചവ്യാധികൾക്കെതിരേ മുൻകരുതൽ നടപടികളും തുടരും.
വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ താഴ്ന്ന പാലങ്ങൾ വള്ളങ്ങളും ബോട്ടുകളും കടന്നു പോകുന്നതിന് തടസം സൃഷ്ടിക്കുന്നുണ്ട്. ഇതു പരിഹരിക്കുന്നതിന് ഇത്തരം പാലങ്ങൾ ഉയർത്തി പണിയുന്നതിനും നടപടി സ്വീകരിക്കും. ദുരിതബാധിത പ്രദേശങ്ങളിലെ ജനങ്ങൾക്ക് ആശ്വാസം പകരുന്നതിനായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലും ഓരോ നോഡൽ ഓഫീസർമാരെ നിയമിക്കും. ഇവരുടെ ഏകോപനത്തിനായി റവന്യു വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥനെ നിയമിക്കുന്നതിനും ആലപ്പുഴയിൽ നടന്ന യോഗത്തിൽ തീരുമാനമായി.