പത്തനംതിട്ട മുണ്ടുകോട്ട ആദിവാസി കോളനിയിൽആർഎസ്എസ് അക്രമം: നിരവധി പേർക്ക് പരിക്ക്, വാഹനങ്ങൾ തകര്‍ത്തു!
പത്തനംതിട്ട: മുണ്ടുകോട്ടയ്ക്കലിൽ ആർഎസ്എസ് ക്രിമിനലുകളുടെ നേതൃത്വത്തിൽ അക്രമം. ആദിവാസി കോളനിയിൽ കയറി അക്രമം അഴിച്ചുവിട്ട സംഘം കണ്ണിൽ കണ്ടവരെയെല്ലാം മർദിച്ചു. നാലു വാഹനങ്ങൾ തകർത്തു. ഒരാൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. അക്രമികളെ കസ്റ്റഡിയിൽ എടുത്ത പൊലീസ് ഇവരെ നിസാര കുറ്റം ചുമത്തി വിട്ടയച്ചു.
ശനിയാഴ്ച രാത്രി 12 ഓടെയാണ് സംഭവം. മുണ്ടു കോട്ടയ്ക്കലിൽ സംഘടിപ്പിച്ച വടംവലി മത്സരം കാണാനെത്തിയ ഡിവൈഎഫ്‌ഐ മൈലപ്ര മേഖല കമ്മിറ്റിയംഗങ്ങളായ അരുൺരാജ്, ജോബി ജോൺ എന്നിവരെ ആർഎസ്എസ് പ്രവർത്തകൻ മലയാലപ്പുഴ സ്വദേശിയായ ഇഡലി എന്ന് വിളിക്കുന്ന ശരണിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചതിനെ തുടർന്നാണ് സംഭവങ്ങളുടെ തുടക്കം. അക്രമം കണ്ട് ഓടിയെത്തിയ നാട്ടുകാർ അക്രമികളെ തടയാൻ ശ്രമിച്ചു. തുടർന്ന് നാട്ടുകാർ ആർഎസ്എസ് പ്രവർത്തകരുമായി സംഘർഷമുണ്ടാകുകയായിരുന്നു. ഇതിനിടെ അക്രമികളിൽ ഒരു ആർഎസ്എസുകാരന് പരിക്കേറ്റു.
ഏറെ നേരത്തിനു ശേഷം പിന്നീട് സംഘടിച്ചെത്തിയ ആർഎസ്എസ് പ്രവർത്തകരാണ് മുണ്ടുകോട്ടക്കൽ ഹരിജൻ കോളനിയിൽ കയറി വീണ്ടും അക്രമം നടത്തിയത്. കോളനിയിലുണ്ടായിരുന്ന ഒരു ഓട്ടോറിക്ഷയും മൂന്ന് ബൈക്കുകളും അക്രമികൾ തല്ലിത്തകർത്തു. മുണ്ടുകോട്ടയ്ക്കൽ ജങ്ഷനിലെ മീൻകട തല്ലിത്തകർത്തു. കോളനിയിലെ താമസക്കാരനായ രാജന് (60) മർദനമേറ്റു. ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിനിടെ പരിക്കേറ്റ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടാനെത്തിയ ഒരു ആർഎസ്എസുകാരനെ മുണ്ടുകോട്ടയ്ക്കലിൽ നിന്നെത്തിയ ഒരു സംഘം ആളുകൾ ആക്രമിച്ചു. രാത്രി പൊലീസ് നടത്തിയ തെരച്ചിലിൽ ഒമ്പത് ക്രിമിനലുകളെ വിവിധയിടങ്ങളിൽ നിന്നായി പിടികൂടിയത്. പുക എന്ന് വിളിക്കുന്ന അരുൺ മോഹൻ, മേക്കൊഴൂർ സ്വദേശി പ്രജീഷ്, വല്യയന്തി ആശിഷ്, ഉണ്ണിക്കുട്ടൻ, വെട്ടിപ്രം സ്വദേശി ബിബിൻ, മണ്ണാറമല സ്വദേശി രഞ്ജിത്ത്, മനു തുടങ്ങിയവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇതിൽ അരുൺ മോഹൻ, പ്രജീഷ്, ആശിഷ്, ഉണ്ണിക്കുട്ടൻ എന്നിവർക്കെതിരെ മാത്രമാണ് കേസെടുത്തത്. ഇവരെ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചുമത്തി വിട്ടയയ്ക്കുകയും ചെയ്തു.
മർദ്ദനമേറ്റ ഡിവൈഎഫ്‌ഐ മൈലപ്ര മേഖല കമ്മിറ്റിയംഗം അരുൺരാജ് ഉൾപ്പെടെ മൂന്ന് പ്രവർത്തകർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരെ ആക്രമിച്ച മലയാലപ്പുഴ സ്വദേശി ശരൺ ഉൾപ്പെടെയുള്ള സംഘത്തെ ഇരുവരെയും പൊലീസ് പിടികൂടിയിട്ടില്ല.