ആറന്മുളയിലെ ഇരട്ടത്താപ്പ് വിശദീകരിക്കണം: നെൽവയൽ തണ്ണീർതട നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം!
പത്തനംതിട്ട: നെൽവയലുകൾക്ക് ചരമഗീതം രചിച്ച് നെൽവയൽ തണ്ണീർതട നിയമം കേരള നിയമസഭ പാസാക്കിയ സാഹചര്യത്തിൽ ആറന്മുള വിമാനത്താവളത്തിന് എതിരെ സമരം ചെയ്ത സമര സമിതികൾക്ക് നേതൃത്വം നൽകിയ ആർഎസ്എസ് ന്റെയും, സിപിഎം ന്റെയും സിപിഐ യുടെയും നേതാക്കൾ നിലപാട് വ്യക്തമാക്കണം. പൊതു ആവശ്യങ്ങൾക്ക് നിലം നികത്താൻ സർക്കാരിന് നേരിട്ട് തീരുമാനം എടുക്കാമെന്ന നിയമം കൊണ്ടുവരുന്നതിന് മുൻപ് ആറന്മുളയിലെയും പത്തനംതിട്ടയിലേയും ജനങ്ങളോട് മാപ്പ് പറയാൻ ഇടതുപക്ഷവും ബി.ജെ.പിയും തയ്യാറാകേണ്ടിയിരുന്നു.
ടെക്നോപാർക്കിൽ പതിനയ്യായിരം പേർക്ക് തൊഴിൽ നൽകാവുന്ന പദ്ധതി നഷ്ടപ്പെടുത്താൻ പറ്റില്ലെന്ന് പറയുന്ന മുഖ്യമന്ത്രി അതിന്റെ പല മടങ്ങ് ഇരട്ടി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാമായിരുന്ന ആറന്മുള വിമാനത്താവള പദ്ധതി അട്ടിമറിച്ചതെന്തിനെന്ന് വ്യക്തമാക്കണം. ആറന്മുളയിൽ പദ്ധതി പ്രദേശമാണന്ന് തെറ്റിദ്ധരിപ്പിച്ച് കൃഷി മഹോത്സവ നാടകം നടത്തുന്ന മുഖ്യമന്ത്രിയും കൃഷി മന്ത്രിയും ആറന്മുള എം.എൽ.എയും അടക്കമുള്ളവരാണ് ഈ നിയമം പാസാക്കാൻ മുൻകൈയെടുത്തത് എന്നത് വിരോധാഭാസമാണ്.
നെൽവയലും, തണ്ണീർതടവും പരമാവധി സംരക്ഷിക്കണമെന്നതാണ് യൂത്ത് കോൺഗ്രസ് നിലപാട്. പരിസ്ഥിതിക്ക് പരമാവധി സംരക്ഷണം നൽകി വേണം സ്വപ്ന പദ്ധതികൾ നടപ്പിലാക്കേണ്ടത്. എന്നാൽ കേരള നിയമസഭ പാസാക്കിയ നെൽവയൽ തണ്ണീർതട നിയമം കേരളത്തെ മരുഭൂമിയാക്കി മാറ്റുന്നതാണ്. അതിനാൽ ഈ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സമരം സംഘടിപ്പിക്കും.