ആറന്മുള പാർത്ഥസ്വാരതി ക്ഷേത്രത്തിൽ അഷ്ടമിരോഹിണി നാളിൽ അന്നദാനമുണ്ട് ആയിരങ്ങൾ
ആറൻമുള : പ്രളയകാലത്ത് ദുരിതാശ്വാസത്തിന്റെ തുരുത്തായിരുന്ന ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ അഷ്ടമിരോഹിണി നാളിലെ അന്നദാനത്തിന്റെ പുണ്യം തേടാൻ ആയിരങ്ങളെത്തി.
അന്നദാനത്തിന്റെ ഭാഗമായി ഭഗവാന്റെ പിടിച്ചോറുണ്ണാൻ പ്രാർത്ഥനയോടെ ഭക്തർ കാത്തുനിന്നു. 52 കരകളെയും ബാധിച്ച പ്രളയത്തിന് തടുക്കാനാവാത്ത വിശ്വാസമാണ് പാർത്ഥസാരഥിയെന്ന് തെളിയിക്കുന്ന തരത്തിൽ എല്ലാവരും ഏകമനസോടെ അന്നദാനത്തിൽ പങ്കെടുത്തു. ക്ഷേത്രത്തിന്റെ ആനക്കൊട്ടിലിൽ നിലവിളക്കും വെറ്റിലയും പുകയിലയും നിറപറയുമായി പള്ളിയോടങ്ങൾക്കും പാർത്ഥസാരഥിക്കും ആദരവ് നൽകി. ഇവിടെ തൂശനിലയിൽ ഭഗവാന് മുന്നിൽ പുത്തരിച്ചോറ് വിളമ്പി തൊഴുതു. ഗോവിന്ദാഹരി മുഴങ്ങിയതോടെ അന്നപ്രസാദം ഭക്തർക്കുമായി നൽകിത്തുടങ്ങി.ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ അന്നദാനത്തിന് തുടക്കമിട്ടു. പള്ളിയോടസേവാസംഘം ഭാരവാഹികളായ കൃഷ്ണകുമാർ കൃഷ്ണവേണി, പി.ആർ.രാധാകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.
പ്രളയത്തിന്റെ കെടുതികൾ അവസാനിച്ചിട്ടില്ലെങ്കിലും അഷ്ടമിരോഹിണി നാളിൽ ആചാരം പാലിക്കാൻ 25 കരക്കാർ എത്തി. അച്ചൻകോവിലാറും കുട്ടൻപേരൂരാറും പമ്പയും ബാക്കിവച്ച പ്രളയത്തിന്റെ ശേഷിപ്പുകൾ നേരിട്ട് കണ്ട് രണ്ട് ദിവസത്തെ പ്രയ്തനവുമായി ഏറ്റവും പടിഞ്ഞാറ് നിന്നെത്തുന്ന ചെന്നിത്തല പള്ളിയോടം ആറന്മുളയെത്തിയതോടെ ആഹ്‌ളാദം അതിജീവനത്തിന്റേതായി മാറി. കുട്ടൻപേരൂർ ആറിലും മറ്റ് പലയിടങ്ങളിലും വഴിമുടക്കിനിന്ന പോളയും പുല്ലും ഒഴുകിയെത്തിയ മരങ്ങളും നീക്കി അതി സാഹസികമായാണ് ചെന്നിത്തല പള്ളിയോടം ആറന്മുളയിലെത്തിയത്.
അതേസമയം ഇടശ്ശേരിമലക്കരയോഗത്തിനും സത്രക്കടവിനുമിടയിൽ തിട്ടയിൽ കയറിപ്പോയ മാലക്കര പള്ളിയോടം കരക്കാരുടെ നേതൃത്വത്തിൽ ചെയൻ ബ്‌ളോക്കിന്റെ സഹായത്തോടെ താഴെയിറക്കിയത് കരക്കാരുടെ മറ്റൊരു കൂട്ടായ്മയുടെ ഇടമായി. ചങ്ങംകരി വേണു ആചാരിയുടെ നിർദ്ദേശങ്ങൾക്കൂടി സ്വീകരിച്ചാണ് പള്ളിയോടം താഴെയിറക്കിയത്.
എന്നാൽ പ്രളയത്തിൽപ്പെട്ട റാന്നി പള്ളിയോടം വീയപുരത്ത് നിന്ന് രാവിലെ പത്ത് മണിയോടെ പാർത്ഥസാരഥി ക്ഷേത്രക്കടവിന് മുൻപിലൂടെ തുഴഞ്ഞ് പോയത് പള്ളിയോടപ്രേമികൾക്ക് നൊമ്പരക്കാഴ്ചയായി. പള്ളിയോടത്തിന്റെ അമരവും അണിയവും വേർപ്പെട്ട നിലയിലാണ് വീയപുരത്ത് നിന്ന് കണ്ടെടുത്തത്. പുതുക്കുളങ്ങര പള്ളിയോടവും ഏരാവ്, മാതാവ് പലകകൾക്ക് സാരമായ കേടുപാടുകളോടെയാണ് കരയിലെത്തിച്ചിരിക്കുന്നത്.