ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; തട്ടിയെടുത്ത് 39 ലക്ഷം, പൂനെ സ്വദേശി അറസ്റ്റിൽ!
അടൂർ: സിംഗപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത് 39,20000 രൂപ തട്ടിപ്പ് നടത്തിയ കേസിൽ പൂനെ സ്വദേശിയെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. പൂനെ തലൈഗാവ് എസ്. നമ്പർ 430/2/1/ടി.ബി03ൽ നീലം അരുൺകുമാർ ഉപാധ്യായ (39)യെ ആണ് പൂനെയിൽ നിന്ന് പൊലീസ് പിടികൂടിയത്.
അടൂർ തെങ്ങുംതാര 'വിനായക'യിൽ ഷൈൻ വി രാമകൃഷ്ണനിൽ നിന്നും ഇയാളുടെ ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ 12 പേരിൽ നിന്ന് വാങ്ങിയ തുക സിംഗപ്പൂരിൽ ജോലിയ്ക്കായി 2013ൽ പ്രതിയുടെ മുംബൈയിലെ ഐസിഐസിഐ ബാങ്കിലേക്ക് എസ്ബിഐ അടൂർ ശാഖയിൽ നിന്നും അടൂർ ഐസിഐസിഐ ശാഖയിൽ നിന്നും പണം അയച്ചുകൊടുക്കുകയായിരുന്നു.
ഈ പണം ഇവർ കൈപ്പറ്റിയ ശേഷം മുംബൈയിൽ നിന്നും താമസം മാറി പൂനെയിലെ തലൈഗോൺ പാരഡൈസ് ഫഌറ്റിൽ കഴിയുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മുംബൈയിലെത്തിയ പൊലീസ് സംഘം അന്വേഷണം നടത്തിയെങ്കിലും ഇവർ പൂനെയിലെ സഹോദരന്റെ ഫ്ലാറ്റിൽ താമസിക്കുന്നതായുള്ള രഹസ്യവിവരം ലഭിച്ചു. തുടർന്ന് പൊലീസ് അവിടെയെത്തുകയായിരുന്നു.
പൂനെ പൊലീസിനെ വിവരമറിയിച്ചതിനു ശേഷം ഇവരെ അറസ്റ്റു ചെയ്യുകയായിരുന്നു. തുടർന്ന് 24 മണിക്കൂറിനകം പ്രതിയെ കോടതിയിൽ ഹാജരാക്കേണ്ടതിനാൽ പൊലീസ് വിമാനമാർഗ്ഗമാണ് സംസ്ഥാനത്തെത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റു ചെയ്തു. അടൂർ സിഐജി സന്തോഷ്‌കുമാറിന്റെ നിർദ്ദേശപ്രകാരം എസ്ഐ സന്തോഷ്, വനിത എസ്ഐ സുജാത, എസ് സിപിഒ രഘുനാഥ്, വനിത സിപിഒ അനി തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.