ചെങ്ങറ ഭൂസമരസമതിയുടെ കളക്‌ട്രേറ്റ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിസിസി: സമരത്തിന് 72 ദിവസം!
പത്തനംതിട്ട: സംസ്ഥാന ഗവർണ്ണർ, ബാലാവകാശ കമ്മീഷൻ എന്നിവരുടെ ഉത്തരവുകൾ, മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷന് നൽകിയ നിവേദനത്തെ തുടർന്ന് സമരഭൂമിയിൽ താമസിക്കുന്നവർക്ക് താൽക്കാലിക വീട്ടു നമ്പർ, തിരിച്ചറിയൽ രേഖ, ശൗചാലയം, വൈദ്യുതി, വിദ്യാഭ്യാസം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കണമെന്ന നിർദ്ദേശം എന്നിവ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 72 ദിവസങ്ങളായി ചെങ്ങറ ഭൂസമര സമതി ജില്ലാ കളക്ട്രറ്റിന് മുമ്പിൽ നടത്തുന്നന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമര പന്തലിന് മുൻപിൽ സമ്മേളനം നടത്തി. ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് ഉദ്ഘാടനം ചെയ്തു.
ചെങ്ങറ സമര ഭൂമിയിൽ താമസിക്കുവരുടെയും കളക്‌ട്രേറ്റിനു മുമ്പിൽ സമരം നടത്തുന്നവരുടേയും മനുഷ്യാവകാശങ്ങൾ സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും നിഷേധിക്കുകയാണ് ബാബു ജോർജ്ജ് കുറ്റപ്പെടുത്തി. മുൻ മുഖ്യമന്ത്രിയുടെ ഉമ്മൻചാണ്ടിയുടെ ഇടപെടലിനെ തുടർന്ന് പ്രഖ്യാപിച്ച ചെങ്ങറ പാക്കേജ് നടപ്പാക്കണമെന്നും സമരം ഒത്തുതീർപ്പാക്കുവാൻ സമര സമിതിയുമായി ചർച്ച നടത്തണമെന്നും ബാബു ജോർജ്ജ് ആവശ്യപ്പെട്ടു.
ജില്ലയിൽ ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടർന്നു പിടിച്ചിരിക്കുന്ന സാഹചര്യത്തിൽ വെയിലും മഴയും കൊണ്ട് ദീർഘകാലമായി കളക്‌ട്രേറ്റിനു മുൻപിൽ സമരം നടത്തുന്നവർക്ക് അസുഖം ബാധിച്ച് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം സർക്കാരിനും ജില്ലാ ഭരണകൂടത്തിനുമായിരിക്കുമെന്ന് ബാബു ജോർജ്ജ് മുന്നറിയിപ്പ് നൽകി. ചെങ്ങറ സമര സമിതി കളക്‌ട്രേറ്റിന് മുമ്പിൽ നടത്തുന്ന സമരത്തന് പിൻതുണ നൽകി സമരം ശക്തമാക്കുമെന്ന് ബാബു ജോൽജ്ജ് പറഞ്ഞു.
ഡി.സി.സി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി പഴകുളം മധു, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സാമുവൽ കിഴക്കുപുറം, എം.എസ്സ്. പ്രകാശ്, കെ.ജാസിംകുട്ടി, റോഷൻ നായർ, എം.എസ് സിജു കോൺഗ്രസ് ബ്ലോക്ക് പ്രസഡന്റ് വത്സൻ റ്റി കോശി, മണ്ഡലം പ്രസിഡന്റ് റെന്നീസ് മുഹമ്മദ്, കെ.എസ്.യു ജില്ലാ പ്രസിഡന്റ് അൻസർ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.