കായിക രംഗത്ത് ജില്ല മുന്നേറ്റത്തിന്റെ പാതയിൽ നിയമസഭാ സമിതി
പത്തനംതിട്ട: കായിക രംഗത്ത് ജില്ല മുന്നേറ്റത്തിന്റെ പാതയിലാണെന്ന് നിയമസഭയുടെ കായികവും യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച സമിതി അഭിപ്രായപ്പെട്ടു. സമിതി ചെയർമാൻ റ്റി.വി.രാജേഷ് എംഎൽഎയുടെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലാ സ്റ്റേഡിയം, പ്രമാടം ഇൻഡോർ സ്റ്റേഡിയം, വെട്ടിപ്പുറം സ്പോർട്സ് ഹോസ്റ്റൽ എന്നിവ സന്ദർശിച്ച ശേഷം മാധ്യമപ്രവ ർത്തകരോട് സംസാരിക്കുകയായിരുന്നു എംഎൽഎമാരായ റ്റി.വി.രാജേഷ്, എം.സ്വരാജ്, എൽദോ എബ്രഹാം എന്നിവർ. കേരളത്തിലെ മികച്ച ഇൻഡോർ സ്റ്റേഡിയങ്ങളിലൊന്നാണ് പ്രമാടത്തേത്.
പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിന് കിഫ്ബിയിൽ നിന്നും 50 കോടി രൂപ അനുവദിച്ച് മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിനുള്ള നടപടികൾ നടന്നുവരുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള പത്തനംതിട്ടയിലെ സ്പോർട്സ് കോംപ്ലക്സും പ്രമാടത്തെ ഇൻഡോർ സ്റ്റേഡിയവും തിരുവല്ലയിലെ സ്വിമ്മിംഗ് പൂളും ഉൾപ്പെടെയുളള സൗകര്യങ്ങൾ ജില്ലയിലെ കായിക താരങ്ങൾക്ക് വലിയ അവസരങ്ങളാണ് നൽകുന്നത്. കായികക്ഷമത വർധിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ കായിക ക്ഷമതാ മിഷൻ രൂപീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ഇതിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുതോടെ സ്കൂളുകളിൽ കായികക്ഷമതയ്ക്ക് മുൻതൂക്കം നൽകുന്ന പ്രവർത്തനങ്ങളുണ്ടാകും. കായിക താരങ്ങൾക്ക് പരമാവധി തുക ലഭ്യമാക്കുന്ന രീതിയിൽ ധനസഹായം വർധിപ്പിക്കാൻ സമിതി ശുപാർശ ചെയ്യും. വിവിധ അസോസിയേഷനുകളുടെ നേതൃത്വത്തിൽ അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുക്കന്നവർക്ക് കേന്ദ്രകായിക മന്ത്രാലയത്തിൽ നിന്നുള്ള ധനസഹായം ലഭിക്കുന്നതിൽ കാലതാമസം നേരിടുന്നുവെന്ന പരാതി സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണും. 2024 ലെ ഒളിമ്പിംക്സ് മുൻനിർത്തി സംസ്ഥാന സർക്കാർ ഓപ്പറേഷൻ ഒളിമ്പിയ എന്ന പേരിൽ പദ്ധതി ആരംഭിച്ചിട്ടുണ്ട്. മികച്ച കായിക താരങ്ങളെ വാർത്തെടുക്കുന്നതിന് ലക്ഷ്യമിടുന്ന ഈ പദ്ധതി കായികരംഗത്ത് വൻ ഉണർവുണ്ടാക്കും.
പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിലെത്തിയ സമിതി ജില്ലാ സ്റ്റേഡിയത്തിലെ പ്രവർത്തന ങ്ങൾ സംബന്ധിച്ച് നഗരസഭാധ്യക്ഷ രജനി പ്രദീപ്, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ എന്നിവരിൽ നിന്നും വിവരങ്ങൾ ആരാഞ്ഞു. പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് അടൂർ പ്രകാശ് എംഎൽഎ സമിതി അംഗങ്ങളെ അറിയിച്ചു. ഇൻഡോർ സ്റ്റേഡിയത്തിലെ ഫിറ്റ്നസ് സെന്റർ, നിർമാണം പൂർത്തിയായി വരുന്ന ഇൻഡോർ കോർട്ട് എന്നിവയുടെ പ്രവർത്തനങ്ങൾ സമിതി വിലയിരുത്തി.
വെട്ടിപ്രം സ്പോർട്സ് ഹോസ്റ്റലിലെത്തിയ സമിതി വിദ്യാർഥികളിൽ നിന്ന് വിവരങ്ങൾ ആരാഞ്ഞു. ശാസ്ത്രീയ പരിശീലനത്തിന് ഉതകുന്ന രീതിയിലുള്ള വോളിബോൾ കോർട്ടിന്റെ അഭാവം ബുദ്ധിമുട്ടുണ്ടാക്കുന്നതായി വിദ്യാർഥികൾ സമിതിയെ അറിയിച്ചു. പത്തനംതിട്ട നഗരസഭാധ്യക്ഷ രജനി പ്രദീപ്, പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ തുടങ്ങിയവർ സമിതിയോടൊപ്പമുണ്ടായിരുന്നു.