രണ്ട് കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശി പിടിയിൽ; കഞ്ചാവ് സൂക്ഷിച്ചത് അതിവിദഗ്ധമായി...
അടൂർ: ബസിൽ വിൽപ്പനയ്ക്കായി കടത്തികൊണ്ടുവന്ന രണ്ടുകിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശി പിടിയിൽ. തിരുനെൽവേലി പിള്ളയാർകോവിൽ മുത്തു എന്നു വിളിക്കുന്ന പലവേശം (32) ആണ് അടൂർ പൊലീസ് പിടിയിലായത്. ശനിയാഴ്ച രാത്രി 8.30 ഓടെ അടൂർ കെഎസ്ആർടിസി ഡിപ്പോയിൽ ബസിറങ്ങി പിൻഭാഗത്തെ ആളൊഴിഞ്ഞ റോഡിലൂടെ നടന്നുവരുന്നതിനിടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഉണങ്ങിയ കഞ്ചാവ് ചതുരാകൃതിയിൽ പ്ലാസ്റ്റിക്ക് കവറിൽ വച്ച് പ്ലാസ്റ്റിക്ക് വള്ളി കൊണ്ട് ചുറ്റി കെട്ടി ഗന്ധം പുറത്തുവരാതിരിക്കാൻ മാസ്കിംഗ് ടേപ്പ് കൊണ്ട് പൊതിഞ്ഞാണ് സാധാരണ യാത്രക്കാരനെപ്പോലെ സഞ്ചിയുമായി ബസ് ഇറങ്ങിയത്. പത്തനംതിട്ട, കൊല്ലം ജില്ലകൾ കേന്ദ്രീകരിച്ച് കഴിഞ്ഞ 2 വർഷമായി ചെറുകിട കച്ചവടക്കാർക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന ആളാണ് പലവേശമെന്ന് പൊലീസ് പറഞ്ഞു.

ഒരു കിലോയ്ക്ക് 10,000 രൂപ നിരക്കിലാണ് കച്ചവടം നടത്തി വരുന്നത്. ഇതാദ്യമാണ് ഇയാൾ പൊലീസ് പിടിയിലാകുന്നത്. പ്രതി ഉപയോഗിച്ചുവന്ന മൊബൈൽ ഫോണും, കറൻസിയും പിടിച്ചെടുത്തിട്ടുണ്ട്. അടൂരിലെ ഇടപാടുകാർ ആരൊക്കെ എന്നത് സംബന്ധിച്ച് മൊബൈൽ ഫോണിലെ നമ്പർ പരിശോധിച്ച് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ടി നാരായണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അടുർ ഡി. വൈ. എസ്. പി ആർ. ജോസിന്റെ നിർദ്ദേശ പ്രകാരം സർക്കിൾ ഇൻസ്പെക്ടർ ജി.സന്തോഷ് കുമാർ, സബ് ഇൻസ്പെക്ടർ ബി രമേശൻ, സിവിൽ പൊലിസ് ഓഫീസർ ഷൈജ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ മനോജ് കുമാർ, വിനോദ്, ഷാഡോ ടീമിലെ എ. എസ്. ഐ മാരായ അജി സാമുവൽ, രാധാകൃഷ്ണൻ, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.












Click it and Unblock the Notifications