ഗ്രീൻപ്രോട്ടോക്കോൾ കർശനമായി പാലിക്കും സ്വാതന്ത്ര്യദിനാഘോഷം വിപുലമായി സംഘടിപ്പിക്കും: എഡിഎം
പത്തനംതിട്ട: ഭാരതത്തിന്റെ 72ാമത് സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്നതിന് എഡിഎം പി.ടി ഏബ്രഹാമിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗം തീരുമാനിച്ചു. ഗ്രീൻപ്രോട്ടോക്കോൾ കർശനമായി പാലിച്ച് പ്ലാസ്റ്റിക് രഹിതമായി ആഘോഷം സംഘടിപ്പിക്കണമെന്ന് എഡിഎം നിർദേശിച്ചു. തുണിയിലും പേപ്പറിലുമുള്ള പതാകകൾ മാത്രമേ ഉപയോഗിക്കാവു. ആഘോഷത്തിനു ശേഷം പതാകകൾ വലിച്ചെറിയരുത്. സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് ഗ്രീൻപ്രോട്ടോക്കോൾ പാലിക്കുന്നതിന് ഓഫീസ് മേധാവികൾ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്നും എഡിഎം പറഞ്ഞു.
ഓഗസ്റ്റ് 10നും 11നും ഉച്ചകഴിഞ്ഞ് മൂന്നിനും 13ന് രാവിലെ 7.30നും ജില്ലാ സ്‌റ്റേഡിയത്തിൽ പരേഡ് റിഹേഴ്‌സൽ നടക്കും. എ.ആർ. ക്യാമ്പ് അസിസ്റ്റൻഡ് കമാൻഡന്റ് കെ. സുരേഷിനായിരിക്കും പരേഡിന്റെയും പരിശീലനത്തിന്റെയും പൂർണ ചുമതല. പോലീസിന്റെ മൂന്നും എസ്പിസിയുടെ ആറും സ്‌കൗട്ടിന്റെയും ഗൈഡ്‌സിന്റെയും നാലു വീതവും ജെആർസിയുടെ അഞ്ചും എൻസിസിയുടെ രണ്ടും ഫോറസ്റ്റിന്റെയും എക്‌സൈസിന്റെയും ഫയർഫോഴ്‌സിന്റെയും ഒന്നു വീതവും പ്ലാറ്റൂണുകൾ പരേഡിൽ പങ്കെടുക്കും. ഇതിനു പുറമേ ബാൻഡുകളും പരേഡിനെ ആകർഷകമാക്കും. റിഹേഴ്‌സലിൽ പങ്കെടുക്കുന്നവരെ മാത്രമേ പരേഡിൽ പങ്കെടുക്കാൻ അനുവദിക്കുകയുള്ളു. പന്തൽ, വേദി, ആർച്ച് തുടങ്ങിയവ പൊതുമരാമത്ത് കെട്ടിട വിഭാഗം ഓഗസ്റ്റ് 13ന് വൈകിട്ട് ആറിന് മുൻപായി പൂർത്തീകരിക്കും. ജില്ലാ സ്റ്റേഡിയത്തിലേക്കുള്ള റോഡിന്റെ അറ്റകുറ്റപ്പണി പൊതുമരാമത്ത് നിരത്തു വിഭാഗം അടിയന്തിരമായി പൂർത്തീകരിക്കും. സ്റ്റേഡിയത്തിലെ ലൈറ്റ്, ശബ്ദ സംവിധാനങ്ങൾ പൊതുമരാമത്ത് ഇലക്ട്രോണിക്‌സും ഇലക്ട്രിക്കൽ വിഭാഗവും ക്രമീകരിക്കും.
വിദ്യാർഥികളെ പരിശീലനത്തിനും പരേഡിനും എത്തിക്കുന്നതിന് ആർടിഒ വാഹനം ക്രമീകരിക്കും. പരേഡിൽ പങ്കെടുക്കുന്ന സ്‌കൂളുകളുടെയും കലാപരിപാടികളുടെയും ഏകോപനം വിദ്യാഭ്യാസ ഉപഡയറക്ടർ നിർവഹിക്കും. റിഹേഴ്‌സൽ ദിവസങ്ങളിലും പരേഡ് ദിവസങ്ങളിലും വിദ്യാർഥികൾക്കുള്ള ഭക്ഷണം പത്തനംതിട്ട നഗരസഭ, ജില്ലാ പഞ്ചായത്ത്, ജില്ലാ സപ്ലൈ ഓഫീസ് എന്നിവർ ക്രമീകരിക്കും. ആവിയിൽ തയാറാക്കിയ ആഹാരമായിരിക്കും വിതരണം ചെയ്യുക. കുടിവെള്ളം ലഭ്യമാക്കുന്നതിന് വാട്ടർ അതോറിറ്റിയെ ചുമതലപ്പെടുത്തി.
റിഹേഴ്‌സൽ ദിവസങ്ങളിലും പരേഡ് ദിവസവും ആരോഗ്യവകുപ്പിന്റെ ആംബുലൻസ് ഉൾപ്പെടെയുള്ള മെഡിക്കൽ ടീം, ഫയർഫോഴ്‌സ് ടീം എന്നിവ ജില്ലാ സ്റ്റേഡിയത്തിൽ ക്യാമ്പ് ചെയ്യും. പരേഡിന്റെ സുരക്ഷാ ചുമതല, പരേഡിൽ അംഗങ്ങളെ പങ്കെടുപ്പിക്കുക തുടങ്ങിയവ പോലീസ് നിർവഹിക്കും. റിഹേഴ്‌സൽ ദിവസങ്ങളിലും പരേഡ് ദിവസവും ജില്ലാ സ്റ്റേഡിയത്തിൽ വൈദ്യുതി മുടങ്ങാതെ ലഭ്യമാക്കുന്നതിന് കെഎസ്ഇബി നടപടി സ്വീകരിക്കും.
ജില്ലാ സ്‌റ്റേഡിയം പുല്ലുകളും കാടുകളും നീക്കം ചെയ്തു പരേഡിനു സജ്ജമാക്കി നൽകുന്നതിന് നഗരസഭ സെക്രട്ടറിയെ ചുമതലപ്പെടുത്തി. ജില്ലാ സ്റ്റേഡിയത്തിൽ നടക്കുന്ന പരേഡിന്റെ ഏകോപന ചുമതല കോഴഞ്ചേരി തഹസീൽദാർക്കായിരിക്കും. വർണശബളമായ പരേഡിനു ശേഷം സ്‌കൂൾ വിദ്യാർഥികൾ അവതരിപ്പിക്കുന്ന സാംസ്‌കാരിക പരിപാടി അരങ്ങേറും. സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് കടകൾ അലങ്കരിക്കണമെന്ന് വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികളോട് എഡിഎം അഭ്യർഥിച്ചു. തിരുവല്ല, അടൂർ ആർഡിഒമാരുടെ നേതൃത്വത്തിൽ സബ്ഡിവിഷൻ തലത്തിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കും.
തിരുവല്ല
ആർഡിഒ
ടി.കെ.
വിനീത്,
ഹുസൂർ
ശിരസ്തദാർ
വില്യം
ജോർജ്,
അഡ്മിനിസ്‌ട്രേഷൻ
ഡിവൈഎസ്പി
ആർ.
പ്രദീപ്
കുമാർ,
എആർ
ക്യാമ്പ്
അസിസ്റ്റന്റ്
കമാൻഡന്റ്
കെ.
സുരേഷ്,
പൊതുമരാമത്ത്
കെട്ടിട
വിഭാഗം
എക്‌സിക്യുട്ടീവ്
എൻജിനിയർ
എസ്.
സുധ,
കോഴഞ്ചേരി
തഹസീൽദാർ
ബി.
ജ്യോതി,
വിവിധ
വകുപ്പ്
ഉദ്യോഗസ്ഥർ,
സ്‌കൂൾസംഘടനാ
പ്രതിനിധികൾ,
വ്യാപാരി
സംഘടനാ
പ്രതിനിധികൾ
തുടങ്ങിയവർ
യോഗത്തിൽ
പങ്കെടുത്തു.