വെള്ളമില്ല: പ്രളയത്തിന് ശേഷം കനത്ത ചൂട്, പുറത്തിറങ്ങിയാൽ പൊള്ളിപോകും
പത്തനംതിട്ട: പ്രളയത്തിന് ശേഷം ജില്ലയിലെ കനത്ത ചൂട്. പുറത്തിറങ്ങിയാൽ പൊള്ളിപോകുന്ന അവസ്ഥയാണ്. പലയിടത്തും വെള്ളം കിട്ടാക്കനിയായി തുടങ്ങി. പ്രളയാന്തരം ഭൂമിരക്കടിയിലേക്ക് വെള്ളം കൂടുതൽ താഴ്ന്നതാണ് കൂടുതൽ വരൾച്ചക്ക് കാരണമെന്ന് ഭൗമ നിരീക്ഷകർ വെളിപ്പെടുത്തുന്നു. പലയിടങ്ങളിലും ഭൂമി പിളർന്ന് മാറിയിരുന്നു. ചൂട് കനത്തതോടെ പല സ്ഥലങ്ങളിലും ആളുകൾക്ക് സൂര്യാതാപമേറ്റിട്ടുണ്ട്. കാർഷിക മേഖലയിലും കനത്ത നാശമാണ് നേരിടുന്നത്. വെള്ളം കേറിയ സ്ഥലത്തെ കൃഷികൾ കരിഞ്ഞുണങ്ങി തുടങ്ങി. നെല്ല്, പച്ചക്കറികൾ എന്നിവ കൂടാതെ കുരുമുളക് കൊടികളും വാഴയുമാണ് ഏറെയും കൊടുംവേനലിന്റെ പിടിയിലമരുന്നത്.
മൂപ്പെത്താത്ത കുലവാഴകളും കുരുമുളക് ചെടികളുമെല്ലാം കരിഞ്ഞു നശിക്കുന്നത് കൺമുമ്പിൽ കാണാനാണ് വിധിയെന്ന് കർഷകർ പറയുന്നു. പച്ചക്കറി കൃഷി നടത്തിയവരും നഷ്ടത്തിലായി. റാന്നി, തിരുവല്ല, ആറന്മുള , ചെങ്ങന്നൂർ. ചെറുകോൽപ്പുഴ, അയിരൂർ ഭാഗങ്ങളിൽ നിരവധി കർഷകരുടെ ആയിരക്കണക്കിനു വാഴകളാണ കരിഞ്ഞുണങ്ങിയത്. ഏത്തവാഴകളും നാടൻ വാഴകളുമൊക്കെ ഇതിൽപെടും. ഈമേഖലകളിൽ തന്നെ വൻതോതിൽ കുരുമുളക് ചെടികളും വാടിപ്പോയിട്ടുണ്ട്. 1983ലെവേനൽ വറുതിക്ക് സമാനമാണ് ഇപ്പോൾ അനുഭവപ്പെടുന്നതെന്ന് പഴയ തലമുറ സാക്ഷ്യപ്പെടുത്തുന്നു. അന്ന് കുടിക്കാൻ തുള്ളിവെള്ളം ഒരു കിണറുകളിലും കിട്ടാതായതിനേത്തുടർന്ന് കിലോമീറ്ററുകൾ അകലെ പമ്പാനദിയിലെത്തി നദീമധ്യത്തിൽ ചെറിയ ഓലികൾ കുഴിച്ച് ജലംശേഖരിച്ചുകൊണ്ടുപോയാണ് നാട്ടുകാർ ദാഹമകറ്റിയിരുന്നത്.
പ്രളയത്തെ തുടർന്നുള്ള സ്ഥിതിഗതികൾ വിലയിരുത്താൻ ലോകബാങ്ക് സംഘമെത്തുന്നു; 12ന് കോഴിക്കോട്ട്
ഇപ്പോൾ നാട്ടിൻപുറത്തെ ഒരു കിണറുകളിലും വെള്ളമില്ല. നദീതീരങ്ങളിലെയുംതോടുവക്കുകളിലെയും ഒട്ടുമിക്ക കിണറുകളും വറ്റി. വയൽ പ്രദേശങ്ങളിലെ കിണറുകളിൽ മാത്രമാണ് കുറച്ചെങ്കിലും വെള്ളം ലഭിക്കുന്നത്. വെള്ളം കിട്ടാക്കനിയായതോടെ ടാങ്കർ വാഹനങ്ങളിൽ ആവശ്യക്കാർക്ക് വെള്ളം വിലയ്ക്കു നല്കാൻപോലും കഴിയാത്ത സ്ഥിതിയായി. കിണർ ജലം കിട്ടാതായതിനെത്തുടർന്ന് എന്തുവെള്ളമാണ് കച്ചവടക്കാർ കൊണ്ടുവരുന്നതെന്ന് നിശ്ചയമില്ലാതെയാണ് പലരും വെള്ളം വൻവില നല്കി വാങ്ങുന്നതും ഉപയോഗിക്കുന്നതും.