പത്തനംതിട്ടയിലെ കേന്ദ്രീയ വിദ്യാലയം: അനിശ്ചിതത്വം തുടരുന്നു,
പത്തനംതിട്ട: ജില്ലയിലെ മൂന്നാമത്തെ കേന്ദ്രീയ വിദ്യാലയം യാഥാർഥ്യമാകുന്ന കാര്യം അനിശ്ചിതത്വത്തിൽ. ജില്ലാ ഭരണകൂടം കേന്ദ്രീയ വിദ്യാലയ കമ്മിഷണർക്ക് അയച്ച കത്തിന് ഇനിയും മറുപടി ലഭിച്ചില്ല. ജൂൺ 30നു രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളിലേക്കുള്ള പ്രവേശന നടപടികൾ പൂർത്തിയായി. നിലവിൽ പന്ന്യാലിൽ സ്കൂളിന്റെ പേരിൽ ലഭിച്ചിരിക്കുന്ന അനുമതി പ്രകാരം നടത്തേണ്ടിയിരുന്ന പ്രവേശനം എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ചു. പകരം അട്ടച്ചാക്കൽ സ്കൂളിന്റെ പേരിൽ പ്രവേശനം നടത്താമെന്നു പറഞ്ഞിരുന്നെങ്കിലും തീരുമാനമുണ്ടായില്ല.
അട്ടച്ചാക്കൽ സ്കൂളിൽ ഭൗതിക സാഹചര്യം ഒരുക്കാൻ എംഎൽഎ ഫണ്ട് ലഭ്യമാക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും സ്കൂളിന് അനുമതി ലഭിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ലാത്തതിനാൽ പണം കൈമാറുന്നത് ജില്ലാ ഭരണകൂടം തടഞ്ഞു. സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ പ്രാദേശികമായി ഫണ്ട് കണ്ടെത്താനും ശ്രമം ആരംഭിച്ചിരുന്നു. എന്നാൽ, ജില്ലാ ഭരണകൂടം പലതവണ കേന്ദ്രീയ വിദ്യാലയം കമ്മിഷണറുമായി ഔദ്യോഗികമായും അനൗദ്യോഗികമായും ബന്ധപ്പെട്ടെങ്കിലും ഒരുറപ്പും നൽകാൻ അദ്ദേഹം തയാറായില്ലെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം, സ്കൂൾ അനുവദിക്കുന്നതിന്റെ സാങ്കേതിക ജോലികൾ പൂർത്തിയാക്കാൻ രണ്ടു മാസത്തെ സാവകാശം ലഭിക്കുമെന്ന് അനൗദ്യോഗിക വിവരം ജില്ലാ ഭരണകൂടത്തിനു ലഭിച്ചിട്ടുണ്ട്. എന്നാൽ, ഇതുമാത്രം ആശ്രയിച്ചു പ്രവൃത്തി തുടങ്ങാൻ കഴിയില്ല. കേന്ദ്രീയ വിദ്യാലയം കമ്മിഷണറുടെ ഔദ്യോഗിക കത്തു ലഭിച്ചാൽ യുദ്ധകാലാടിസ്ഥാനത്തിൽ അറ്റകുറ്റ പ്രവൃത്തികൾ ആരംഭിക്കുമെന്നു കലക്ടർ പി.ബി. നൂഹ് പറഞ്ഞു. പന്ന്യാലിൽ സ്കൂളിൽ കേന്ദ്രീയ വിദ്യാലയം തുടങ്ങുന്നതിനാൽ അനുമതി ലഭിച്ചിരുന്നത്. എന്നാൽ, സ്കൂളിലെ അധ്യാപകരും പിടിഎയും പ്രദേശത്തെ രാഷ്ട്രീയക്കാരും അടക്കം ഈ നീക്കത്തെ എതിർത്തു.
മുൻപ് ചെന്നീർക്കര കേന്ദ്രീയ വിദ്യാലയം കുറച്ചുകാലം പന്ന്യാലിൽ സ്കൂളിൽ പ്രവർത്തിച്ചതിന്റെ ദുരനുഭവമാണ് പുതിയ കേന്ദ്രീയ വിദ്യാലയത്തെ എതിർക്കുന്നതിന്റെ കാരണമെന്നു പിടിഎ പറഞ്ഞു. ഒരു സ്കൂളിൽ രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കാൻ മാത്രമേ ഇതുകൊണ്ട് ഉപകരിക്കുവെന്നും സ്കൂളിൽ നിലവിലുള്ള കുട്ടികൾ കൂടി ഇല്ലാതാകുമെന്നും അവർ പറഞ്ഞു. പ്രശ്നം പരിഹരിക്കാൻ സർവകക്ഷി യോഗം വിളിച്ചെങ്കിലും പന്ന്യാലിൽ സ്കൂൾ മാനേജ്മെന്റ് ഒരു വിട്ടുവീഴ്ചയ്ക്കും തയാറായില്ല. ഇതെ തുടർന്നാണ് അട്ടച്ചാക്കൽ സ്കൂളിലേക്കു കേന്ദ്രീയ വിദ്യാലയം മാറ്റാൻ തീരുമാനിച്ചത്.
എന്നാൽ, പന്ന്യാലിൽ സ്കൂളിന്റെ പേരിൽ ലഭിച്ച അംഗീകാരം അട്ടച്ചാക്കൽ സ്കൂളിനു മാറ്റി നൽകാൻ കഴിയുന്നതിൽ തുടക്കം മുതലേ സംശയം ഉയർന്നിരുന്നു. ഇക്കാര്യം സംസാരിച്ചു ശരിയാക്കാമെന്ന ധൈര്യത്തിലാണ് ഇതുവരെ കാര്യങ്ങൾ മുന്നോട്ടു നീക്കിയത്. എന്നാൽ, കേന്ദ്രീയ വിദ്യാലയം അധികൃതർ മൗനം പാലിക്കുന്നതു പദ്ധതി കൈവിട്ടു പോകുന്നതിനു കാരണമാകുമോ എന്ന ആശങ്കയാണ് ജില്ലയ്ക്ക്. പദ്ധതിക്കു വേണ്ടി എല്ലാ ഉദ്യോഗസ്ഥരെയും നിരന്തരം ബന്ധപ്പെടുകയാണെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു.
ചെറിയ
തടസങ്ങൾ
പോലും
പദ്ധതി
നഷ്ടപ്പെടുത്തുമെന്നതാണ്
സാഹചര്യം.
കാരണം,
എല്ലാ
സൗകര്യങ്ങളും
ഒരുക്കി
മറ്റു
സംസ്ഥാനക്കാർ
കാത്തിരിക്കുകയാണ്.
ഒരു
പദ്ധതി
നഷ്ടപ്പെടുത്താൻ
എളുപ്പമാണെന്നും
കൊണ്ടുവരാൻ
വലിയ
പ്രയാസമാണെന്നും
എംപി
പറഞ്ഞു.
പ്രവേശന
നടപടികളെങ്കിലും
പൂർത്തിയാക്കിയിരുന്നെങ്കിൽ
ഇത്രയും
ഗുരുതരമായ
സാഹചര്യം
ഉണ്ടാവുമായിരുന്നില്ലെന്നും
അദ്ദേഹം
പറഞ്ഞു.