എൽഡിഎഫ് അംഗങ്ങൾ നഗരസഭാ കൗൺസിൽ യോഗം ബഹിഷ്കരിച്ചു: വഴിവിളക്കുകള് പണിമുടക്കി!
പത്തനംതിട്ട: നഗരസഭ ഭരണവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ കെടുകാര്യസ്ഥത നിലനിൽക്കുമ്പോൾ ഇതിന് ശാശ്വതമായ പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് എൽഡിഎഫ് അംഗങ്ങൾ കൗൺസിൽ യോഗം ബഹിഷ്കരിച്ചു.
നഗരത്തിൽ ഉൾപ്പെടെ എല്ലാ വാർഡുകളിലും വഴിവിളക്കുകൾ കത്താതിരുന്നിട്ട് മാസങ്ങളായി. ട്യൂബും മറ്റു സാധനങ്ങളും എത്തിക്കാൻ ടെൻഡർ ചെയ്തിട്ടും മാസങ്ങളായി. വഴിവിളക്കുകളടെ പരിപാലനത്തിനായി കരാർ ചെയ്യുന്ന നടപടികൾ മൂന്ന് മാസമായി മുടങ്ങിക്കിടക്കുകയാണ്. വഴിവിളക്ക് കത്താത്തതിനാൽ മിക്ക വാർഡുകളിലും ജനം കൗൺസിലർമാരോട് സ്ഥിരമായി പരാതി പറയുകയാണ്. നിരന്തരമായി ഈ ആക്ഷേപം ഉയർത്തിയിട്ടും ഇത് കണ്ടില്ലെന്നാണ് നടിക്കുന്നത്. ഇത് രാഷ്ട്രീയകക്ഷി ഭേതമെന്യേ മുഴുവൻ കൗൺസിലർമാരും ഉന്നയിച്ചു.
മഴക്കാല പൂർവ ശുചീകരണ പ്രവർത്തനം താറുമായിരിക്കുകയാണ്. മാലിന്യ പ്രശ്നം രൂക്ഷമായ നഗരത്തിൽ മാലിന്യ ശേഖരണവും സംസ്കരണവും അവതാളത്തിലായ സാഹചര്യത്തിൽ ശുചീകരണ പ്രവർത്തനം താളം തെറ്റിയത് കൂടുതൽ പ്രശ്നമുണ്ടായിരിക്കുകയാണ്. ഇതെല്ലാം പരിഹരിച്ചട്ട് പുതിയ അജണ്ടകൾ ചർച്ച ചെയ്താൽ മതിയെന്ന് എൽഡിഎഫ് അംഗങ്ങൾ പറഞ്ഞു. അധികാര കൈമാറ്റത്തിന്റെ പേരിലുള്ള തമ്മിലടി ഭരണത്തെയാകെ ബാധിച്ചിരിക്കുകയാണ്.

കഴിഞ്ഞ സാമ്പത്തിക വർഷം ചെലവഴിക്കുന്നതിൽനിന്ന് ആറര കോടി രൂപ നഷ്ടപ്പെടുത്തിയ വിഷയത്തെ സംബന്ധിച്ച് അവ്യക്തതയോടെയാണ് ചെയർപേഴ്സണും സെക്രട്ടറിയും മറുപടി പറഞ്ഞത്. തുക നഷ്ടപ്പെടുത്തിയതായി വൈസ് ചെയർമാൻ നടത്തിയ കുറ്റസമ്മതം ഭരണ നേതൃത്വത്തിന്റെ പിടിപ്പികേടാണ്. സ്വകാര്യ ബസ്സ്റ്റാൻഡിന്റെ ശോച്യാവസ്ഥയ്ക്കും പരിഹാരമില്ല. നഗരത്തിലെ വഴിയോര കച്ചവടക്കാരെ ഒഴിവാക്കിയതിൽ പക്ഷപാതം കാണിക്കുന്നതിനെതിരെയും വൻ പ്രതിഷേധമാണ് ഉയർന്നു വന്നത്. വൻകിട സ്ഥാപനങ്ങളുടെയും ചില തൽപരകക്ഷികളുടെയും കൈയേറ്റങ്ങൾ കാണാതിരിക്കുകയും പാവപ്പെട്ട കച്ചവടക്കാരെ ഒഴിവാക്കുകയും ചെയ്തത് അംഗീകരിക്കാനാവില്ല.
ഭരണ നേതൃത്വത്തിന്റെ ഈ നടപടിയിൽ പ്രതിഷേധിച്ച് എൽഡിഎഫ് അംഗങ്ങൾ കൗൺസിൽ ബഹിഷ്കരിച്ചു. നടുത്തളത്തിൽ ഇറങ്ങി മുദ്രാവാക്യം വിളിച്ചു. നഗരസഭ ഓഫീസിന് മുന്നിൽ ധർണ നടത്തി. എൽഡിഎഫ് പാർലമെന്ററി പാർടി നേതാവ് പി കെ അനീഷ്, സെക്രട്ടറി പി വി അശോക്കുമാർ, കൗൺസിലർമാരായ വി മുരളീധരൻ, ആർ ഹരീഷ്, വി ആർ ജോൺസൺ, ശോഭ കെ മാത്യു, ശുഭകുമാർ എന്നിവർ സംസാരിച്ചു.












Click it and Unblock the Notifications