ലൈഫ് മിഷൻ ഒന്നാം ഘട്ടത്തിൽ 1132 വീടുകൾ പൂർത്തിയാക്കി രണ്ടാം ഘട്ടത്തിൽ 822 പേർക്ക് ഒന്നാം ഗഡു നൽകി
പത്തനംതിട്ട: ജില്ലയിൽ ലൈഫ് മിഷന്റെ ഒന്നാം ഘട്ടത്തിൽ 1132 വീടുകൾ പൂർത്തിയാക്കിയതായി ജില്ലാ കളക്ടർ പി.ബി.നൂഹ് പറഞ്ഞു. പട്ടികജാതി പട്ടികവർഗ വികസന വകുപ്പുകളുടെ ചുമതലയിൽ പൂർത്തിയാക്കാൻ അവശേഷിക്കുന്ന വീടുകളുടെ നിർമാണ പുരോഗതി വിലയിരുത്തുന്നതിന് കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. ഒന്നാം ഘട്ടത്തിൽ നിർമാണം പൂർത്തിയായ വീടുകൾ പൂർണമായും താമസയോഗ്യമായിട്ടുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പു വരുത്തണമെന്നും കളക്ടർ പറഞ്ഞു.
വിവിധ പദ്ധതികളിൽ അനുവദിച്ച് പണി പൂർത്തിയാകാത്ത 1213 വീടുകളാണ് ജില്ലയിലുണ്ടായിരുന്നത്. ഇതിൽ 1132 വീടുകളുടെ നിർമാണം പൂർത്തിയായതോടെ ലക്ഷ്യമിട്ടതിന്റെ 94 ശതമാനം കൈവരിച്ചു. ഇനി 81 വീടുകളാണ് ഒന്നാം ഘട്ടത്തിൽ പൂർത്തിയാക്കുവാൻ അവശേഷിക്കുന്നത്. ഇതിൽ 30 വീടുകൾ പട്ടികജാതി വികസന വകുപ്പിന്റെതും 32 വീടുകൾ പട്ടികവർഗ വികസന വകുപ്പിന്റെയും 19 വീടുകൾ വിവിധ തദ്ദേശഭരണ സ്ഥാപനങ്ങളുടേതുമാണ്.
പട്ടികജാതി പട്ടികവർഗ വികസന വകുപ്പുകളുടെ വീടുകൾ പൂർത്തിയാക്കുന്നതിൽ കാലതാമസം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഈ മാസം ഏഴിന് ഈ രണ്ട് വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം ജില്ലാ കളക്ടർ വിളിച്ചു ചേർത്തത്. ഈ യോഗത്തിൽ നൽകിയ കർശന നിർദേശത്തെ തുടർന്ന് പട്ടികജാതി വികസന വകുപ്പ് രണ്ടാഴ്ചയ്ക്കുളളിൽ 48 വീടുകളുടെ നിർമാണം പൂർത്തിയാക്കി. അവശേഷിക്കുന്ന 30 വീടുകളുടെ നിർമാണം 10 ദിവസത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയുമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ യോഗത്തിൽ അറിയിച്ചു.
പട്ടികവർഗ വികസന വകുപ്പിന്റെ 32 വീടുകളിൽ ഒന്നും പൂർത്തിയായിട്ടില്ല. പട്ടികവർഗ വികസന വകുപ്പ് വീടുകൾ പൂർത്തിയാക്കുന്ന കാര്യത്തിൽ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കാത്ത പക്ഷം ഇവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. റാന്നി താലൂക്കിലാണ് പട്ടികവർഗ വികസന വകുപ്പിന്റെ കൂടുതൽ വീടുകൾ പൂർത്തിയാക്കാനുള്ളത്. 25 എണ്ണം. ഇവ അടിയന്തരമായി പൂർത്തിയാക്കുന്നതിന് ജില്ലാ പട്ടികവർഗ വികസന ഓഫീസർ, ട്രൈബൽ പ്രമോട്ടർമാർ തുടങ്ങിയവരുടെ പ്രത്യേക യോഗം വിളിച്ച് ജില്ലാ കളക്ടർ കർശന നിർദേശം നൽകി.
ലൈഫ് മിഷന്റെ രണ്ടാം ഘട്ടത്തിൽ 3985 പേരാണ് ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നത്. ഇതിൽ ഒന്നാം ഘട്ടത്തിൽ വീടിന് അർഹതയുള്ള 2984 പേരിൽ 929 പേർ കരാർ വച്ച് വീട് നിർമാണം ആരംഭിച്ചു. 822 പേ ർക്ക് ഒന്നാം ഗഡുവും 67 പേർക്ക് രണ്ടാം ഗഡുവും നൽകി. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും പ്ലാൻ ഫണ്ടിന്റെ 20 ശതമാനം ലൈഫ് പദ്ധതിയിലേക്ക് മാറ്റി വയ്ക്കണമെന്ന് സർക്കാർ നിർദേശമുണ്ടായിരുന്നു. ഇതനുസരിച്ച് ജില്ലാ പഞ്ചായത്തും വിവിധ ബ്ലോക്ക് പഞ്ചായത്തുകളും തങ്ങളുടെ വിഹിതം ഗ്രാമപഞ്ചായത്തു കൾക്ക് കൈമാറി.
ഈ തുകയും ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങൾ നീക്കിവച്ചിട്ടുള്ള തുകയും ഉപയോഗിച്ചാണ് രണ്ടാം ഘട്ടത്തിന്റെ ഒന്നാം ഗഡു നൽകിയിട്ടുള്ളത്. സർക്കാർ ലൈഫ് പദ്ധതിക്കായി വായ്പ എടുത്തിട്ടുള്ള തുക തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് കൈമാറുന്നതോടെ പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിയും. യോഗത്തിൽ ദാരിദ്ര്യലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ എൻ ഹരി, ജില്ലാ പട്ടികജാതി വികസന ഓഫീസർ, വിവിധ ബ്ലോക്ക്, മുനിസിപ്പൽ പട്ടികജാതി വികസന ഓഫീസർമാർ, വിവിധ വകുപ്പ്