റബർ വിലയിടിവ്: പത്തനംതിട്ടയില്‍ ഡിസിസിയുടെ ലോങ് മാർച്ച് 24ന് തുടങ്ങും, ഉദ്ഘാടനം ചെന്നിത്തല!!
പത്തനംതിട്ട: റബ്ബറിന്റെ വില ഇടിവു മൂലം കാർഷിക മേഖലയിൽ ഉണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിനു കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസിയുടെ നേതൃത്വത്തിൽ 24ന് കലഞ്ഞൂരിൽ നിന്നു റാന്നി ഇടമുറിയിലെ റബർ ബോർഡ് ഗവേഷണ കേന്ദ്രത്തിലേക്ക് ലോങ് മാർച്ച് നടത്തും. 26ന് ഇടമുറിയിൽ എത്തും. 24ന് രാവിലെ 10ന് കലഞ്ഞൂരിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
കൂടൽ, കോന്നി വഴി അന്നു വൈകിട്ട് കുമ്പഴയിൽ എത്തി സമാപിക്കും. 25ന് കുമ്പഴയിൽ നിന്നു തുടങ്ങി മൈലപ്ര, മണ്ണാരക്കുളഞ്ഞി, ഉതിമൂട്, മന്ദിരം പടി വഴി വൈകിട്ട് റാന്നി ഇട്ടിയപ്പാറയിൽ സമാപിക്കും. 26ന് ഇട്ടിയപ്പാറയിൽ നിന്നു തുടങ്ങി ചെത്തോങ്കര, മന്ദമരുതി വഴി ഇടമുറി റബർ ഗവേഷണ കേന്ദ്രം പടിക്കൽ എത്തി സമാപിക്കും. ജില്ലയിലെ 70% പേരും ചെറുകിട റബർ കർഷകരാണെന്നും വില തകർച്ച മൂലം കഷ്ടപ്പെടുന്ന ജനങ്ങളെ സഹായിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ മടിക്കുന്നതായും ഡിസിസി പ്രസിഡന്റ് ബാബു ജോർജ്, കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സുരേഷ് കോശി എന്നിവർ പറഞ്ഞു.
വിലയിടിവു മൂലം റബറിനെ കൈവിടാൻ കൃഷിക്കാർ നിർബന്ധിതരാകുന്നു. ഈ നില തുടർന്നാൽ പ്രകൃതിദത്ത റബറിന്റെ സിംഹഭാഗവും ഇറക്കുമതി ചെയ്യേണ്ട സ്ഥിതിയാവും. രാജ്യാന്തര വിപണി ഇപ്പോൾ താഴ്ന്നു നിൽക്കുന്ന സാഹചര്യത്തിൽ കുറഞ്ഞ ഇറക്കുമതി വില പ്രഖ്യാപിക്കണമെന്ന ആവശ്യവും കേന്ദ്ര സർക്കാർ തള്ളി. റബർ ഇപ്പോൾ വ്യവസായ വിളയാണ്. അതിനെ കാർഷിക വിളയായി പ്രഖ്യാപിക്കണം. റബർ പാർക്ക് ആരംഭിക്കുക, ആർപിഎസ്കൾക്ക് പ്രവർത്തന ഫണ്ട് അനുവദിക്കുക, വെറുതെ കിടക്കുന്ന പതിനായിരക്കണക്കിന് ഹെക്ടർ ഭൂമി റീപ്ലാന്റ് ചെയ്യാൻ നടപടി സ്വീകരിക്കുക, ചിരട്ടപ്പാൽ ഇറക്കുമതി നിർത്തിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തുക.