റേഷന്‍ പോർട്ടബിലിറ്റി സംവിധാനത്തിന് മികച്ച പ്രതികരണം: പത്തനംതിട്ടയില്‍ 32474 കാർഡുടമകൾക്ക് തുണയായി!
പത്തനംതിട്ട: ജില്ലയിൽ മൂന്ന് മാസക്കാലയളവിനുള്ളിൽ റേഷൻ പോർട്ടബിലിറ്റി സംവിധാനം ഉപയോഗപ്പെടുത്തിയത് 32474 കാർഡ് ഉടമകളാണെന്ന് ജില്ലാ സപ്ലൈ ഓഫീസർ എം.എസ്.ബീന അറിയിച്ചു. മെയ് ഒന്ന് മുതൽ ജൂലൈ 24 വരെയുള്ള കാലയളവിലെ കണക്കാണിത്. സംസ്ഥാനത്തെ ഏത് റേഷൻ കടയിൽ നിന്നും ഉപഭോക്താവിന് റേഷൻ വാങ്ങുന്നതിന് അനുമതി നൽകിക്കൊണ്ടുള്ള സംവിധാനമാണ് റേഷൻ പോർട്ടബിലിറ്റി. ജില്ലയിൽ 319564 റേഷൻ കാർഡുകളാണുള്ളത്.
മെയ് മാസം 4177 പേർ പോർട്ടബിലിറ്റി സംവിധാനം ഉപയോഗിച്ച് മറ്റ് റേഷൻ കടകളിൽ നിന്നും സാധനങ്ങൾ വാങ്ങി. ജൂൺ മാസം 12931 പേരും ജൂലൈ 24 വരെ 15366 പേരും ഈ സംവിധാനം ഉപയോഗിച്ചു. ആകെയു ള്ള 319564 കാർഡുടമകളിൽ മെയ് മാസം 257623 കാർഡുടമകൾ മാത്രമാണ് റേഷൻ സാധനങ്ങൾ വാങ്ങിയത്. ജൂൺ മാസം 258502 പേരും ജൂലൈ 24 വരെ 166530 കാർഡുടമകളുമാണ് റേഷൻ സാധനങ്ങൾ വാങ്ങിയിട്ടുള്ളത്. ഇപോസ് സംവിധാനം വഴി റേഷൻ വാങ്ങുന്ന എല്ലാ ഉപഭോക്താക്കളും റേഷൻ കടകളിൽ നിന്നും ബില്ലുകൾ ചോദിച്ചു വാങ്ങണമെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.