ഇനി ആര്‍ക്കും, എവിടെയും പാസ് പോര്‍ട്ടിന് അപേക്ഷിക്കാം; ഏത് മേൽവിലാസത്തിലും അപേക്ഷിക്കാം...
തിരുവല്ല : പാസ്‌പോര്‍ട്ട് സേവന പരിഷ്‌കാരങ്ങളുടെ പ്രയോജനം ഏറ്റവുമധികം ലഭിക്കുക പത്തനംതിട്ട ജില്ലയ്ക്കായിരിക്കുമെന്ന് കൊച്ചി റീജനല്‍ പാസ്‌പോര്‍ട്ട് ഓഫിസര്‍ പ്രശാന്ത് ചന്ദ്രന്‍. ഇനി മുതല്‍ ആര്‍ക്കും എവിടെയും പാസ്‌പോര്‍ട്ടിനുള്ള അപേക്ഷ നല്‍കാം. ഏതു മേല്‍വിലാസത്തിലും നല്‍കാം. ജില്ലക്കാര്‍ക്കു തത്കാല്‍ പാസ്‌പോര്‍ട്ട് കൊല്ലത്തോ കോട്ടയത്തോ നിന്നു വാങ്ങാം.
അപേക്ഷ നല്‍കാന്‍ ചെങ്ങന്നൂര്‍ സേവാകേന്ദ്രത്തിലും പോകാം. ഇതുവരെയുള്ള ഏക ആശ്രയം പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫിസില്‍ പ്രവര്‍ത്തിക്കുന്ന സേവാകേന്ദ്രം മാത്രമായിരുന്നു. ഇവിടെ ഒരുദിവസം പരമാവധി 100 അപേക്ഷ വരെയാണ് സ്വീകരിച്ചിരുന്നത്. ഏറ്റവുമടുത്തുള്ള ചെങ്ങന്നൂരോ കോട്ടയത്തോ പോയാല്‍ തൊട്ടടുത്ത ദിവസം അപേക്ഷ നല്‍കാന്‍ കഴിയും. നിലവിലെ മേല്‍വിലാസത്തില്‍ മാത്രമാണ് ഇതുവരെ അപേക്ഷ നല്‍കാന്‍ കഴിഞ്ഞിരുന്നത്. ഇനി അതു വേണ്ട.
വാടകയ്ക്കാണെങ്കിലും താത്കാലികമാണെങ്കിലും നല്‍കുന്ന മേല്‍വിലാസം പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തി അതേ വിലാസത്തില്‍ സ്പീഡ് പോസ്റ്റിലൂടെ അയച്ചു തരും. അന്യസംസ്ഥാനത്താണ് ജോലിയെങ്കിലും കേരളത്തിലെ സ്ഥിരവിലാസത്തില്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാം. ഏറ്റുവാങ്ങാന്‍ ആ വിലാസത്തില്‍ ആളുണ്ടായാല്‍ മതി. കേരളത്തില്‍ വന്നു ജോലി ചെയ്യുന്ന ഇതരസംസ്ഥാനക്കാര്‍ക്കും അവരുടെ സ്ഥിരം മേല്‍വിലാസത്തില്‍ ഇവിടെ അപേക്ഷ നല്‍കാം.
അപേക്ഷ നല്‍കാന്‍ ഏതു പാസ്‌പോര്‍ട്ട് ഓഫിസും ഏതു സേവാകേന്ദ്രവും തിരഞ്ഞെടുക്കാനും സ്വാതന്ത്ര്യമുണ്ട്. പൊലീസ് വെരിഫിക്കേഷന്‍ നടത്തുന്നതിനു അപേക്ഷകനെ നേരില്‍ കാണുകയും ഒപ്പു വാങ്ങുകയും ചെയ്യുന്ന രീതിയും ഒഴിവാക്കിയിട്ടുണ്ട്. ഏതു തരത്തിലുള്ള അന്വേഷണം വേണമെന്നു പൊലീസിനു തീരുമാനിക്കാം. നേരത്തേ ജില്ല മാറി അപേക്ഷിക്കുന്നവര്‍ക്കു 5000 രൂപയായിരുന്നു പിഴ ഈടാക്കിയിരുന്നത്. ഇനി അതില്ല. പാസ്‌പോര്‍ട്ടിലെ തിരുത്തുകള്‍ക്കും ഇനി ഒട്ടും ബുദ്ധിമുട്ടേണ്ടി വരില്ല. റീ-ഇഷ്യൂ ചെയ്യാന്‍ അപേക്ഷ നല്‍കിയാല്‍ മതി.
അപേക്ഷയോടൊപ്പം മാറ്റേണ്ട രേഖയുടെ പകര്‍പ്പു കൂടി നല്‍കണമെന്നു മാത്രം. സ്ത്രീകളുടെ പാസ്‌പോര്‍ട്ടിലെ സര്‍ നെയിം മാറ്റുന്നതായിരുന്നു ഏറെ ബുദ്ധിമുട്ടായിരുന്നത്. ഇനി ഇതിന് ഒരപേക്ഷ നല്‍കിയാല്‍ മാത്രം മതിയാകും. പേരു മാറ്റുന്നതിനു പഴയതുപോലെ രണ്ടു പത്രങ്ങളിലെങ്കിലും പരസ്യം ചെയ്തിരിക്കണം. രണ്ട് തിരിച്ചറിയല്‍ രേഖയും ഹാജരാക്കണം. ജനന തീയതി പല രേഖകളിലും വ്യത്യസ്തമായി കിടന്നിരുന്നത് ഒട്ടേറെ പേര്‍ക്ക് പ്രശ്‌നം സൃഷ്ടിച്ചിരുന്നു.
പല തീയതി ഉണ്ടെങ്കിലും ആധികാരികമായ ഒരു രേഖയിലുള്ള ജനന തീയതി പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തി കിട്ടും. പാസ്‌പോര്‍ട്ട് നല്‍കുന്നത് സ്പീഡ് പോസ്റ്റ് മുഖാന്തരം മാത്രമായിരിക്കും. ആള്‍ സ്ഥലത്തില്ലെങ്കില്‍ പക്ഷേ തിരിച്ചയയ്ക്കും. അങ്ങനെ വാങ്ങാന്‍ കഴിയാതെ പോയാലും ബുദ്ധിമുട്ടേണ്ടതില്ല. ഒരപേക്ഷ നല്‍കിയാല്‍ വീണ്ടും അയച്ചുതരും.
പാസ്‌പോര്‍ട്ട് അപേക്ഷകള്‍ ചെങ്ങന്നൂരും കോട്ടയത്തും നല്‍കാന്‍ കഴിയുന്നത് ജില്ലയിലെ ഏക കേന്ദ്രത്തിലെ തിരക്കു കുറയ്ക്കുവാനും അപേക്ഷകരുടെ യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കാനും കഴിയും. ഇന്ത്യയില്‍ ഇതുവരെ ആറു കോടി പേര്‍ക്കു മാത്രമാണ് പാസ്‌പോര്‍ട്ട് ഉള്ളത്. കേരളത്തില്‍ 20% പേര്‍ക്കു മാത്രം. കൊച്ചി റീജനല്‍ പാസ്‌പോര്‍ട്ട് ഓഫിസറുടെ നമ്പര്‍: 9447731152.