കാലവർഷക്കെടുതി: ദുരിതത്തിൽ കഴിയുന്നവരെ കേന്ദ്രമന്ത്രി സന്ദർശിക്കണമെന്ന് ആവശ്യം
തിരുവല്ല: താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ കാലവർഷക്കെടുതികളിൽപ്പെട്ട് ദുരിതത്തിൽ കഴിയുന്നവരെ കേന്ദ്രമന്ത്രി സന്ദർശിക്കണമെന്ന് ആവശ്യമുയർന്നു. പതിറ്റാണ്ടുകൾക്ക് ശേഷമുണ്ടായ വലിയ വെള്ളപ്പൊക്കത്തിൽ പതിനായിരത്തോളം ജനങ്ങളെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചത്. തങ്ങളുടെ ദുരിതം കാണാൻ കേന്ദ്രമന്ത്രി കിരൺ റിജ്ജു ഇന്നെങ്കിലും എത്തുമെന്നാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ജനങ്ങൾ പ്രതീക്ഷിക്കുന്നത്.
എന്നാൽ ഇന്നലെ സമീപ പ്രദേശമായ ആലപ്പുഴയിൽ കേന്ദ്രമന്ത്രിയും സംഘവും എത്തിയെങ്കിലും തിരുവല്ലയുടെ പടിഞ്ഞാറൻ മേഖലകളിൽ സന്ദർശനം നടത്താതിരുന്നത് ദുരിതബാധിതരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു. മന്ത്രി മാത്യു ടി തോമസും ജില്ലാ കളക്ടർ പി.ബി.നൂഹും കഴിഞ്ഞ ദിവസം കുറെ ക്യാമ്പുകളിൽ സന്ദർശനം നടത്തിയത് ജനങ്ങൾക്ക് ആശ്വാസം പകർന്നിരുന്നു. കനത്തമഴയെതുടർന്ന് സമാനതകളില്ലാത്തവിധം അപകടകരമാംവിധമാണ് ഇത്തവണ ജലനിരപ്പ് ഉയർന്നത്. മഴ ശമിച്ചതോടെ രണ്ടുദിവസമായി ഒരടിയിലേറെ ജലനിരപ്പ് താഴ്‌ന്നെങ്കിലും 80 ദുരിതാശ്വാസ ക്യാമ്പുകൾ ഇപ്പോഴും താലൂക്കിൽ പ്രവർത്തിക്കുന്നുണ്ട്.
കുറ്റൂരിലെ തെങ്ങേലി എൽ.പി.സ്‌കൂൾ, നെടുമ്പ്രം പുതിയകാവ് സ്‌കൂൾ, മലയിത്ര കോളനി, നെടുമ്പ്രം സദാനന്ദൻ ഹൌസ്, കോയിപ്രം സാംസ്‌ക്കാരിക നിലയം, എം.ഡി.എൽ.പി.സ്‌കൂൾ, മാതിരപ്പള്ളി ഓഡിറ്റോറിയം എന്നിവിടങ്ങളിലെ ക്യാമ്പുകൾ മാത്രമാണ് വെള്ളം ഇറങ്ങിയതോടെ പിരിച്ചുവിട്ടത്. മറ്റിടങ്ങളിൽ 2102 കുടുംബങ്ങളിലെ 8011 പേർ ഇപ്പോഴും ക്യാമ്പുകളിൽ കഴിയുകയാണ്. കേന്ദ്രമന്ത്രി സന്ദർശനം നടത്തിയാൽ പ്രദേശത്തിന്റെ കൂടുതൽ ദുരിതം ബോധ്യപ്പെട്ട് കൂടുതൽ കേന്ദ്രസഹായം ലഭിക്കുമെന്ന പ്രതീക്ഷയാണ് ദുരിത ബാധിതർക്ക്. എന്നാൽ തിരുവല്ലയിൽ കേന്ദ്രമന്ത്രിയുടെ സന്ദർശനത്തെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും ഇന്നലെ വൈകിട്ടുവരെ ലഭിച്ചിട്ടില്ലെന്ന് ഡിസാസ്റ്റർ മാനേജ്‌മെന്റിന്റെ ചുമതലയുള്ള റവന്യു അധികൃതർ പറഞ്ഞു.