പത്തനംതിട്ടയിൽ രക്ഷാ പ്രവർത്തനത്തിനെത്തിയത് 149 ബോട്ടുകള്‍... കൈത്താങ്ങായത് മത്സ്യബന്ധന ബോട്ടുകൾ!!
പത്തനംതിട്ട: ജില്ല നാളിതുവരെ അനുഭവിച്ചിട്ടില്ലാത്ത അതിരൂക്ഷമായ പ്രളയക്കെടുതിയില്‍ നിരവധി ജീവനുകള്‍ രക്ഷിച്ചത് കൊല്ലം ജില്ലയിലെ വാടിയിലേയും നീണ്ടകരയിലേയും തിരുവനന്തപുരത്തെയും മത്സ്യബന്ധന ബോട്ടുകളും അവയിലെ തൊഴിലാളികളും. 94 മത്സ്യബന്ധന ബോട്ടുകളാണ് കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് പത്തനംതിട്ടയില്‍ എത്തിച്ചത്. മീന്‍പിടുത്തത്തിന് ഉപയോഗിക്കുന്ന ചെറുവള്ളങ്ങള്‍ മുതല്‍ വലിയ ബോട്ടുകള്‍ വരെയുള്ളവയാണ് കഴിഞ്ഞ മൂന്നു ദിവസമായി രാവും പകലുമില്ലാതെ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
ആര്‍മിയുടെ 13 ഉും എന്‍ഡിആര്‍ഫിന്റെ 30 ഉം കോസ്റ്റ്ഗാര്‍ഡിന്റെ രണ്ടും നേവിയുടെ നാലും കെടിഡിസിയുടെ ആറ് സ്പീഡ് ബോട്ടുകളും ഉള്‍പ്പെടെ 149 ബോട്ടുകളാണ് രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നത്. ഐടിബിപിയുടെയും ആര്‍മിയുടേയും സേനാംഗങ്ങള്‍ ആവശ്യത്തിന് എത്തിയിരുന്നെങ്കിലും ഇവര്‍ കൊണ്ടുവന്ന പരിമിതമായ ബോട്ടുകള്‍ മാത്രം ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം സാധ്യമായിരുന്നില്ല.

എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ് എന്നിവയുടെയും നേവിയുടെയും ഏതാനും ബോട്ടുകള്‍ മാത്രമാണ് ആദ്യ ദിനം ലഭ്യമായത്. തുടര്‍ന്ന് വാടി കടപ്പുറത്തു നിന്നും നീണ്ടകരയില്‍ നിന്നും തിരുവനന്തപുരത്തു നിന്നും എത്തിച്ച വള്ളങ്ങളും ബോട്ടുകളും രംഗത്തിറങ്ങിയതോടെയാണ് രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായത്. പത്തനംതിട്ട ജില്ലയിലെ അടിയന്തരസാഹചര്യം മനസിലാക്കി ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ ഇടപെടലും കൊല്ലം ജില്ലാകളക്ടര്‍ ഡോ.എസ്. കാര്‍ത്തികേയന്റെ തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ.വാസുകിയുടെയും സമയോചിതമായ നടപടികളും മൂലമാണ് മത്സ്യബന്ധന ബോട്ടുകള്‍ ലഭ്യമാക്കുവാന്‍ കഴിഞ്ഞത്.
മത്സ്യബന്ധനം മാറ്റിവച്ച് രക്ഷാപ്രവര്‍ത്തനത്തിന് ബോട്ടുകള്‍ നല്‍കാന്‍ തയാറായ ഉടമകളും ജോലി ഉപേക്ഷിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി എത്തിയ തൊഴിലാളികളും ഏറെ അഭിനന്ദനം അര്‍ഹിക്കുന്നു. ചെറിയ വള്ളങ്ങള്‍ മുതല്‍ വലിയ ബോട്ടുകള്‍ വരെയുള്ള ഇവയുടെ സാന്നിധ്യമാണ് രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാക്കുവാന്‍ സഹായിച്ചത്. കൊല്ലത്ത് നിന്നും തിരുവനന്തപുരത്തു നിന്നും ലോറികളില്‍ കയറ്റി തീര്‍ത്തും ഒറ്റപ്പെട്ട പത്തനംതിട്ടയിലെ വിവിധ സ്ഥലങ്ങളിലെത്തിച്ച് സെന്യത്തിനും എന്‍ഡിആര്‍എഫിനും ഫയര്‍ഫോഴ്‌സിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി മത്സ്യബന്ധന ബോട്ടുകള്‍ നല്‍കിയത് രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയിലാക്കി.
വലിയ ബോട്ടുകള്‍ ക്രൈയിനുപയോഗിച്ചും ചെറിയ ബോട്ടുകള്‍ അല്ലാതെയും ലോറികളില്‍ കയറ്റി പ്രതികൂല കാലാവസ്ഥയില്‍ ജില്ലയില്‍ എത്തിക്കുവാന്‍ കഴിഞ്ഞത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകരമായി. ഹെലികോപ്ടര്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ടായിരുന്നെങ്കിലും അഞ്ച് പേരെ മാത്രമാണ് ഒരു ഹെലികോപ്ടറില്‍ ഒരു സമയം മാറ്റുവാന്‍ കഴിഞ്ഞത്. ഈ സമയത്ത് വലിയ മത്സ്യബന്ധന ബോട്ടുകളില്‍ ഒരുസമയം 60 പേരെ വരെ രക്ഷപ്പെടുത്തുവാന്‍ കഴിഞ്ഞു.
വലിയ ബോട്ടുകള്‍ക്ക് അടുക്കുവാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ ചെറിയ വള്ളങ്ങള്‍ വിന്യസിച്ചും ഇത് രണ്ടും സാധ്യമല്ലാത്ത സ്ഥലങ്ങളില്‍ സ്പീഡ് ബോട്ടുകള്‍ ഉപയോഗിച്ചുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബോട്ടുകള്‍ തീരെയില്ലാത്ത ജില്ലയെന്ന നിലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള ബോട്ടുകള്‍ പൂര്‍ണമായും മറ്റ് ജില്ലകളില്‍ നിന്നും എത്തേണ്ട സാഹചര്യമാണുണ്ടായിരുന്നത്. ജില്ല ഒറ്റപ്പെട്ട സാഹചര്യത്തില്‍ കൊല്ലം ഒഴികെ മറ്റ് ജില്ലകളില്‍ നിന്ന് ബോട്ടുകള്‍ എത്തിക്കുന്നതും പ്രായോഗികമായിരുന്നില്ല. രക്ഷാപ്രവര്‍ത്തനത്തിനായി എത്തിച്ച ഒരു മത്സ്യബന്ധന ബോട്ട് പൂര്‍ണമായി തകരുകയും ആറു ബോട്ടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.
Recommended Video

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications