തിരുവനന്തപുരം: പൊതു സ്ഥലങ്ങളിൽ മാലിന്യം തള്ളുന്ന സംഘം പിടിയില്‍, നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി!
പോത്തൻകോട്: പൊതു സ്ഥലങ്ങളിൽ മാലിന്യം തള്ളുന്ന സംഘത്തെ നാട്ടുകാർ കൈയോടെ പിടികൂടി പോത്തന്കോട് പൊലീസിന് കൈമാറി.തിരുവനന്തപുരം സിറ്റിയിലെ വീടുകൾ, കച്ചവട സ്ഥാപനങ്ങൾ, സ്വകാര്യ ലാബുകൾ എന്നിവ കേന്ദീകരിച്ച് വൻതുക കൈപ്പറ്റി മാലിന്യം ശേഖരിച്ച് ഗ്രാമപ്രദേശങ്ങളിലെ പൊതുസ്ഥലങ്ങളിൽ സ്ഥിരമായി കൊണ്ട് തള്ളുന്ന സംഘത്തെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി.
അയിരൂപ്പാറ കല്ലിക്കോട് ശാന്തിപുരം സൂര്യ ഭവനിൽ സുരേഷ് കുമാർ (44), മെഡിക്കൽ കോളേജ് ഹൈസ്കൂളിന് സമീപം അമ്പി നീവാസിൽ സനൽ (39) എന്നിവരാണ് പിടിയിലായത്. പോത്തൻകോട് കണിയാർ കോണത്തെ യുവാക്കളാണ് പതിയിരുന്ന് പ്രതികളെ പിടികൂടിയത്. ഇവർ മാലിന്യം കയറ്റിവന്ന മിനിലോറി ഉൾപ്പെടെയാണ് പോത്തൻകോട് പൊലീസിന് കൈമാറിയത്.
പ്രതികൾക്കെതിരെ ജല മലിനീകരണം, അന്തരീക്ഷ മലിനീകരണം, പൊതു സ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്കെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു. സംസ്ഥാന ശുചിത്വ മിഷനും ജില്ലാ കളക്ടർക്കും റിപ്പോർട്ട് നൽകുമെന്ന് പോത്തൻകോട് പൊലീസ് അറിയിച്ചു. സ്ഥിരമായി മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ രാത്രികാല പരിശോധന ശക്തമാക്കുമെന്നും മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടാല് വിവരം അറിയിക്കണമെന്നും പോത്തൻകോട് സി.ഐ എസ്. ഷാജി അറിയിച്ചു.