പത്തനംതിട്ടയിലെ 'സവർക്കർ' ഇനി സഖാവ്: പ്രമുഖ ബിജെപി നേതാവ് ശരത് സവർക്കർ സിപിഎമ്മില്‍
പത്തനംതിട്ട: പത്തനംതിട്ടയിലെ 'സവർക്കർ' ഇനി സഖാവ്. ജില്ലയിലെ പ്രമുഖ ബി ജെ പി നേതാക്കളില്‍ ഒരാളായിരുന്ന ശരത് സവർക്കറെന്ന ശരത് ചന്ദ്രനാണ് സി പി എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാന്‍ തീരുമാനിച്ചത്. പള്ളിക്കല്‍ പഞ്ചായത്തിലെ സ്വതന്ത്ര അംഗം കൂടിയാണ് ഇദ്ദേഹം. ആർ എസ് എസ് മുൻ താലൂക്ക് കാര്യവാഹകും ബി ജെ പി നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയുമായിരുന്ന ശരത്ചന്ദ്ര നൊപ്പം ആർ എസ് എസ് മുൻ പള്ളിക്കൽ മണ്ഡൽ കാര്യവാഹകായിരുന്ന വിഷ്ണു പ്രസാദും സി പി എമ്മില്‍ ചേർന്നിട്ടുണ്ട്. പാർട്ടി കേന്ദ്ര കമ്മറ്റി അംഗം ഡോ. ടി എം തോമസ് ഐസക്ക് ഇരുവർക്കും സി പി എം പതാക നല്‍കി സ്വാഗതം ചെയ്തു.
സംഘപരിവാര്‍ ആശയങ്ങളില്‍ ആക്യഷ്ടനായി രണ്ട് ദശാബ്ദ്ദകാലം നിന്നിടത്ത് ഉറച്ച് നിന്ന് സന്ധിയില്ലാ പോരാട്ടങ്ങള്‍ക്ക് നേത്യത്വം കൊടുത്ത ശരത്ത് ചന്ദ്രനെ യും വിഷ്ണു പ്രസാദിനെയും ഞങ്ങള്‍ ഇരുകൈയും നീട്ടി പാർട്ടിയിലേക്ക് സ്വീകരിക്കുകയായിരുന്നുവെന്നാണ് സി പി എം നേതൃത്വം വ്യക്തമാക്കുന്നത്. പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും അതിജീവിക്കാന്‍ ആവശ്യമായ മനകരുത്താണ് വിജയത്തിന് അനിവാര്യം. അത് ശരത്തിന് കൈമുതലായുണ്ട്. കൂടെ നിന്ന് പിന്നില്‍ നിന്ന് കുത്തുന്ന ചതിയുടെ വാള്‍മുനകളില്‍ നിന്നും പരസ്പര സ്നേഹത്തിന്‍റെയും വിശ്വാസത്തിന്‍റെയും ഒരുമിച്ച് പ്രവർത്തിക്കാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്നും പ്രാദേശിക സി പി എം നേതാവ് മനോജ് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ 20 വര്‍ഷക്കാലം ഞാനെന്‍റെ മനസും ഹൃദയവും ശരീരവും സമയവും ഏത് നിലക്കാണോ സംഘപരിവാര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ചത് അതിന്‍റെ പതിന്‍മടങ്ങ് ശക്തിയോടെയും ആത്മാര്‍ത്ഥയോടെയും ശിഷ്ടകാലം ഞാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റിനും അതിന്‍റെ ബഹുജന സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്കുമായി മാറ്റി വെക്കും- സി പി എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ ശരത് ചന്ദ്രന്‍ വ്യക്തമാക്കി.
അതേസമയം, സംഘടനാ പ്രവർത്തനം എന്നു പറഞ്ഞാൽ ശരത്തിനെ കണ്ടു പഠിക്കണമെന്നാണ് യുവ മോർച്ച മുന്‍ ജില്ലാ പ്രസിഡന്റും പിന്നീട് സി പി എമ്മിലേക്ക് ചേക്കേറിയ വ്യക്തിയുമായ സിബി സാം തോട്ടത്തില്‍ അഭിപ്രായപ്പെട്ടത്. 'എപ്പോഴും കയ്യിൽ ഒരു ഡയറി, എന്ത് കണക്കുകളും കൃത്യതയോടെ പഠിച്ച കമ്മറ്റിയിൽ അവതരിപ്പിച്ചിരുന്നു.
പലപ്പോഴും ആരാധനയോടെ തന്നെ നോക്കിയിരുന്നു പോയിട്ടുണ്ട്. ബിജെപിയിൽ തന്നെ പത്തനംതിട്ട ജില്ലയിൽ പണിയെടുക്കുന്ന ചുരുക്കം ചില നേതാക്കന്മാരിൽ ഒരാൾ.
ഇദ്ദേഹത്തിന്റെ ഒരാളുടെ പ്രവർത്തന ഫലമായിരുന്നു കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട ലോകസഭ മണ്ഡലത്തിലെ അടൂരിൽ സുരേന്ദ്രൻ രണ്ടാം സ്ഥാനത്ത് എത്തിയത്. ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന സ്ഥാനാർത്ഥിയുടെ തൊട്ടു പിന്നിലായി സുരേന്ദ്രൻ അടൂർ നിയോജകമണ്ഡലത്തിൽ വോട്ട് നേടിയതിൽ ശരത്തിന്റെ രാപ്പകൽ ഇല്ലാത്ത പ്രവർത്തനത്തിന്റെ ഫലം ആയിരുന്നു.' - സിബി സാം തോട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.
ഈ മനുഷ്യൻ ബി ജെ പിയിലെ ഫയർ ബ്രാൻഡ് തന്നെയായിരുന്നു. അടൂരിലെ സി പി എം നേതൃത്വം ശരത് സവർക്കറിനെ നേരായ രീതിയിൽ സംഘടന പ്രവർത്തനത്തിൽ ഉപയോഗിച്ചാൽ ബി ജെ പി എന്ന പ്രസ്ഥാനത്തെ അടൂരിൽ നിന്നും തുടച്ചുനീക്കുവാൻ കഴിയും എന്ന് നിസംശയം പറയാമെന്നും സിബി സാം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications