പത്തനംതിട്ട നഗരസഭയ്ക്ക് ചെയർപേഴ്‌സണായി: യുഡിഎഫിലെ ഗീതാസുരേഷിനെ തെരഞ്ഞെടുത്തു!
പത്തനംതിട്ട: പത്തനംതിട്ട നഗരസഭ ചെയർപേഴ്‌സണായി യു.ഡി.എഫിലെ ഗീതാസുരേഷിനെ തെരഞ്ഞെടുത്തു. ഇന്നലെ നടന്ന കൺസിൽ യോഗത്തിലാണ് തീരുമാനം എൽ.ഡി.എഫിന്റെ ശോഭാ കെ. മാത്യുവിനെ എട്ട് വോട്ടിന് പരാജയപ്പെടുത്തി 22 വോട്ടിനാണ് ഗീതാ സുരേഷ് വിജയിച്ചത്. എസ്.ഡി.പി.ഐ അംഗം വൽസല വോട്ട് ചെയ്യാതെ വിട്ടുനിന്നു. രാജിവെച്ച മുൻ ചെയർപേഴ്‌സൺ രജനീപ്രദീപ് വോട്ട്‌ചെയ്ത ശേഷം ഫലം അറിയാൻ കാത്തിരിക്കാതെ കൗൺസിൽ ഹാൾ വിട്ടു പോയി.
കോൺഗ്രസിലെ വൽസൺ ടി. കോശിയാണ് ഗീതാസുരേഷിന്റെ പേര് നിർദേശിച്ചത്. ആക്ടിംഗ് ചെയർമാൻ കേരളകോൺഗ്രസിലെ പി.കെ. ജേക്കബ് പിന്താങ്ങി. സി.പി.എമ്മിലെ വി. മുരളീധരൻ ശോഭാ കെ.മാത്യുവിന്റെ പേര് നിർദേശിക്കുകയും സി.പി.ഐ അംഗം ശുഭ ടി. ആർ പിന്താങ്ങുകയും ചെയ്തു. വാർഡ് ക്രമത്തിൽ അംഗങ്ങളെ വിളിച്ചായിരുന്നു വോട്ടിംഗ്. വോട്ടിംഗിന് ശേഷം ഓരോ സ്ഥാനാർഥിക്കും വോട്ട് ചെയ്‌തത് വരണാധികാരി പരസ്യപ്പെടുത്തി. സോയിൽ കൺസർവേഷൻ ഒഫീസർ ആനന്ദ് ബോസായിരുന്നു വരണാധികാരി. ഫലപ്രഖ്യാപനത്തിന്‌ശേഷം ഗീതാസുരേഷ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
നഗരസഭയുടെ 24 -ാം വാർഡായ വലഞ്ചുഴിയിൽ നിന്നാണ് ഗീതാസുരേഷ് വിജയിച്ചത്. മുൻ നഗരസഭ ചെയർമാൻ എ. സുരേഷ്‌കുമാറിന്റെ ഭാര്യയും പത്തനംതിട്ട ബാറിലെ അഭിഭാഷകയുമാണ്. ലോയേഴ്‌സ് കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗം, ജില്ലാ പഞ്ചായത്ത് ജാഗ്രത സമിതി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുന്നുണ്ട്. അനുമോദന യോഗത്തിൽ വൈസ് ചെയർമാൻ പി. കെ. ജേക്കബ്, വൽസൺ ടി. കോശി, കെ. ജാസീംകുട്ടി, അംബികാ വേണു, റോസ്ലിൻ സന്തോഷ് ,ബീനാ ഷെറീഫ് എന്നിവർ സംസാരിച്ചു.
നഗരസഭയിൽ ഇനി അധികാര വടംവലി ഉണ്ടാകാൻ പാടില്ലെന്ന് ചെയർപേഴ്‌സൺ ഗീതാസുരേഷ് പറഞ്ഞു. ഒരു വർഷം മാത്രമേ താൻ ചെയർപേഴ്‌സൺ സ്ഥാനത്തുണ്ടാകുകയുള്ളു. കരാർ അനുസരിച്ച് അടുത്ത വർഷം സെപ്തംബർ 13 ന് റോസ്ലിൻ സന്തോഷിന് വേണ്ടി ഒഴിഞ്ഞ് കൊടുക്കും. കക്ഷി രാഷ്ട്രീയങ്ങൾക്ക് അതീതമായി പ്രവർത്തിക്കും. മുൻചെയർപേഴ്‌സൺ തുടങ്ങിവെച്ചതടക്കം മുടങ്ങിക്കിടക്കുന്ന മറ്റ് നിരവധി പദ്ധതികൾ പൂർത്തിയാക്കാനുണ്ട്. നഗരസഭയിൽ വരുന്ന സാധുക്കൾക്ക് മുൻഗണന നൽകും. കൃത്യസമയം തന്നെ ജോലിതുടങ്ങണമെന്നും ജോലി സമയത്ത് കസേരകൾ ഒഴിഞ്ഞ് കിടക്കുന്ന പ്രവണത അവസാനിപ്പിക്കുമെന്നും അനാസ്ഥ അനുവദിക്കില്ലെന്നും അവർ പറഞ്ഞു. അതേ സമയം കരാർ കാലാവധി ഇന്ന് അവസാനിക്കുന്ന ഉപാദ്ധ്യക്ഷൻ പി.കെ ജേക്കബ് ഇന്ന് രാജിവയ്ക്കും. ഉപാദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് അടുത്ത രണ്ടാഴ്ചക്കുള്ളിൽ നടക്കും.